മഞ്ചേശ്വരത്ത് മത്സരിക്കാനില്ല.. തെരഞ്ഞെടുപ്പ് കേസും പിൻവലിച്ചേക്കും, വ്യക്തമാക്കി കെ സുരേന്ദ്രൻ
കാസര്‍കോഡ്: സംസ്ഥാനത്ത് ബിജെപിക്ക് കരുത്തുളള അപൂര്‍വ്വം ജില്ലകളിലൊന്നാണ് കാസര്‍കോഡ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ പ്രതീക്ഷകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും സുരേന്ദ്രന്‍ തോറ്റത് നിസ്സാര വോട്ടുകള്‍ക്കാണ്.
ആ നഷ്ടം ഇത്തവണ നികത്താനാകും എന്നാണ് ബിജെപി പ്രതീക്ഷ. എന്നാല്‍ മഞ്ചേശ്വരത്ത് മത്സരിക്കാന്‍ താനിക്കില്ല എന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ബിജെപിക്ക് പുതിയ വെല്ലുവിളിയാണ്.

തോറ്റത് 89 വോട്ടുകൾക്ക്
സംഘടനാപരമായി ശക്തമായ അടിത്തറ ബിജെപിക്ക് കാസര്‍കോഡ് ജില്ലയിലുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തിന് പുറമേ മഞ്ചേശ്വരവും ബിജെപിയുടെ പോക്കറ്റിലിരിക്കുമായിരുന്നു. വെറും 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്.

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ്
വ്യാപകമായി കള്ളവോട്ടും ക്രമക്കേടും തെരഞ്ഞെടുപ്പില്‍ നടന്നു എന്നാരോപിച്ച് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കള്ളവോട്ട് നടന്നുവെന്നതിന് തെളിവുകള്‍ നല്‍കാന്‍ സുരേന്ദ്രന്‍ പരാജയപ്പെട്ടു... പിബി അബ്ദുള്‍ റസാഖിന്റെ മരണത്തോടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കുകയാണ്.

കേസ് പിൻവലിച്ചേക്കും
അബ്ദുള്‍ റസാഖിന്റെ മരണശേഷവും തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കെ സുരേന്ദ്രന്‍ തന്നെ മഞ്ചേശ്വരത്ത് മത്സരിച്ചേക്കും എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മഞ്ചേശ്വരത്ത് മത്സരിക്കാന്‍ താനില്ല എന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.

രണ്ട് തെരഞ്ഞടുപ്പും ഒപ്പം
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെ മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത. മഞ്ചേശ്വരത്ത് ഇത്തവണ താനില്ലെന്നും ജില്ലയിലെ പ്രാദേശിക നേതാക്കളെ മത്സരിപ്പിക്കണം എന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടതായും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കേസും സുരേന്ദ്രന്‍ പിന്‍വലിച്ചേക്കും.

പ്രദേശിക നേതാക്കൾ മത്സരിക്കട്ടെ
സംസ്ഥാന നേതൃത്വത്തോട് ആലോചിച്ച ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുക. ജില്ലയില്‍ നിന്നുളളവര്‍ തന്നെ മഞ്ചേശ്വരത്ത് മത്സരിക്കണം എന്നാണ് നേതൃത്വത്തിന് താല്‍പര്യം. അതേ അഭിപ്രായം തന്നെയാണ് സുരേന്ദ്രനും. എന്നാലത് താന്‍ വേണ്ട എന്നും സുരേന്ദ്രന്‍ പറയുന്നു.

പരാജയം നാല് തവണ
കാസര്‍കോഡ് ജില്ലയില്‍ നാല് തവണ കെ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയിട്ടുണ്ട്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ നിന്നും 2011ലും 2016ലും കെ സുരേന്ദ്രന്‍ മത്സരിച്ചിരുന്നു. രണ്ട് തവണയും പരാജയപ്പെട്ടു. കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2009ലും 2014ലും മത്സരിച്ചെങ്കിലും തോല്‍വി തന്നെ.

ഉന്നം ലോക്സഭ
ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ബിജെപി നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. തിരുവനന്തപുരത്തും തൃശൂരും കാസര്‍കോഡും കെ സുരേന്ദ്രന്റെ പേര് സ്ഥാനാര്‍ത്ഥിയായി പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മഞ്ചേശ്വരത്തേക്ക് ഇല്ലെന്ന സുരേന്ദ്രന്റെ പ്രഖ്യാപനം..

കുമ്മനം ഇല്ലെങ്കിൽ സുരേന്ദ്രൻ
സുരേന്ദ്രനെ തൃശൂരോ തിരുവനന്തപുരത്തോ മത്സരിപ്പിക്കണം എന്ന ആവശ്യം പാര്‍ട്ടിക്കുളളില്‍ തന്നെ ശക്തമാണ്. ശബരിമല സമരത്തോടെയാണ് സുരേന്ദ്രന്‍ ബിജെപിക്കുളളില്‍ കരുത്തനായത്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ കുമ്മനം രാജശേഖരന്‍ എത്തില്ലെങ്കില്‍ നറുക്ക് സുരേന്ദ്രന് വീണേക്കും. അല്ലെങ്കില്‍ തൃശൂരായിരിക്കും സുരേന്ദ്രന്‍ മത്സരിക്കുക.












Click it and Unblock the Notifications