'പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെക്കാൾ ഭൂരിപക്ഷം നേടും,തൃക്കാക്കരയിലേത് പോലെ പ്രവർത്തിക്കും'; വിഡി സതീശൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആശയപരമായും രാഷ്ട്രീയപരമായും തിരഞ്ഞെടുപ്പിനെ നേരിടും. സംസ്ഥാന കേന്ദ്ര സർക്കാറുകളെ ജനങ്ങൾക്കുള്ളിൽ വിചാരണ നടത്താനുള്ള അവസരമാണിതെന്നും സതീശൻ പറഞ്ഞു.
'മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും.സപ്റ്റംബറിൽ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് സൂചന ലഭിച്ചിരുന്നു. പുതുപള്ളിയിൽ തെരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും അരംഭിച്ചിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തിൽ ഇനി കാര്യങ്ങൾ നീങ്ങും. ഉജ്വലമായ വിജയം പുതുപ്പള്ളിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നേടും. 2021 ൽ ഉമ്മൻചാണ്ടി നേടിയതിനെക്കാൾ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അവിടെ ജയിക്കും.

ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ ജനങ്ങളുടെ മനസിലുണ്ട്. ഈ സർക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയിൽ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് ഇനി വരാനിരിക്കുന്നത്. സർക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമാക്കി പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ മാറ്റും.വിജയിക്കാനുള്ള തിരഞ്ഞെടുപ്പ് മാത്രമല്ല ഞങ്ങൾക്കിത്. ആശയപരമായും രാഷ്ട്രീയപരമായും തന്നെ ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടും. പൂർണ ആത്മവിശ്വാസമുണ്ട്. തൃക്കാക്കര തെരെഞ്ഞടുപ്പിലേത് പോലെ മുഴുവൻ നേതാക്കളും ഒരു ടീമായി നിന്ന് കൊണ്ട് പ്രവർത്തിച്ച് ഞങ്ങൾ വിജയം ഉറപ്പാക്കും', , വിഡി സതീശൻ പറഞ്ഞു. സ്ഥാനാർത്ഥി ആരാകുമെനന് ചോദ്യത്തിന് കെ പി സി സി അധ്യക്ഷൻ പേര് പ്രഖ്യാപിക്കുമെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം തിരഞ്ഞെടുപ്പിനെ നേരിടാൻ തങ്ങളും സജ്ജമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു. അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ടുള്ള യാതൊരു വേവലാതിയും അങ്കലാപ്പും സി പി എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ചാണ്ടി ഉമ്മനായിരിക്കും യുഡിഎഫ് സ്ഥാനാർത്ഥിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ തന്നെ ഇത് സംബന്ധിച്ച സൂചന കോൺഗ്രസ് നേതൃത്വം നൽകിയിരുന്നു. അതേസമയം യുഡിഎഫ് ചാണ്ടി ഉമ്മനെ പ്രഖ്യാപിക്കുമ്പോൾ യുവ നേതാവായ ജെയ്ക്ക് സി തോമസ് ആയിരിക്കുമോ എൽഡിഎഫ് സ്ഥാനാർത്ഥി എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.2016 ലും 2019 ലും ഉമ്മൻചാണ്ടിക്കെതിരെ ജെയ്ക് മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. 2019 ൽ ഉമ്മൻചാണ്ടിയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു ജെയ്ക്ക് പുറത്തെടുത്തത്. 54,328 വോട്ടുകൾ നേടാൻ ജെയ്ക്കിന് അന്ന് സാധിച്ചിരുന്നു. ജെയ്ക്കിനെ കൂടാതെ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റജി സഖറിയ , കെ എം രാധാകൃഷ്ണൻ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications