'നീതിക്കായി കൂടെയുണ്ട്': മറിയക്കുട്ടിക്കും അന്നക്കും 5000 രൂപ ക്രിസ്തുമസ് സമ്മാനവുമായി കെസി വേണുഗോപാല്‍
തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ക്ഷേമപെന്‍ഷന്‍ ലഭികാത്തതിനെ തുടര്‍ന്ന് ഭിക്ഷയാചിച്ച് തെരുവിലിറങ്ങിയ മറിയക്കുട്ടിക്കും അന്നയ്ക്കും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപിയുടെ ക്രിസ്തുമസ് സമ്മാനം. ഇരുവര്‍ക്കും 5000 രൂപ വീതവും ക്രിസ്മസ് കേക്കും കെ സി വേണുഗോപാല്‍ സമ്മാനമായി നല്‍കി.
സമ്മാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറിയക്കുട്ടിയുടെയും അന്നയുടെയും വീട്ടിലെത്തി കൈമാറുകയായിരുന്നു. എംപിയുടെ ക്രിസ്തുമസ് ആശംസയും ഇരുവരേയും കോണ്‍ഗ്രസ് അറിയിച്ചു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും കൂടെയുണ്ടാകുമെന്നും അദ്ദേഹം മറിയക്കുട്ടിയോടെ അന്നയോടും വ്യക്തമാക്കി. അടിമാലി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ. വര്‍ഗീസ്,ദേവികുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ കനകനും മഹിളാ കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് മിനി ബിജു എന്നിവരാണ് കെ.സി.വേണുഗോപാലിന്റെ ക്രിസ്തുമസ് സമ്മാനം കൈമാറിയത്.

അതേസമയം, ഇത്തവണയും കാര്യമായ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് മറിയക്കുട്ടിയുടെ ഇത്തവണത്തെ ക്രിസ്തുമസ്. എന്നാല്‍ പലരും ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. കോതമംഗലത്ത് നിന്ന് യൂത്ത് കോൺഗ്രസിന്‍റെ കുറേ ആളുകള്‍ വന്നത് കുറെ സാധനുങ്ങളുമായിട്ടാണ്. ഇറച്ചിയും മീനുമൊക്കെ അവർ കൊണ്ടുവന്ന സാധനങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്നും മറിയക്കുട്ടി പറയുന്നു.
1600 രൂപ പെൻഷൻ കിട്ടിയത് കൊണ്ട് ക്രിസ്തുമസിന് എന്തേലും ചെയ്യാനാകുമോ എന്നും മറിയക്കുട്ടി ചോദിക്കുന്നു. പ്രധാനമന്ത്രി കേരളത്തിലേക്ക് ആയിരം കോടി എന്തോ അയച്ചെന്ന് പറയുന്നുണ്ട്. അത് കിട്ടിയപ്പോഴെങ്കിലും പെൻഷൻ തീര്‍ത്ത് തരാമായിരുന്നു. ക്രിസ്തുമസിന് വീട്ടിൽ ഒന്നും ഉണ്ടാക്കിയില്ല. കടുംചായ മാത്രമാണ് ഉള്ളത്. എന്നിരുന്നാലും സമ്മാനങ്ങള്‍ കിട്ടിയത് വലിയ സന്തോഷമുള്ള കാര്യമാണെന്നും അവർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം മറിയക്കുട്ടിയുടെ ഹർജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നും സർക്കാറിന് രൂക്ഷ വിമർശനം കേള്‍ക്കേണ്ടി വന്നിരുന്നു. സർക്കാരിന്റെ ഉരുക്കുമുഷ്‌ടിയുടെ ഇരയാണ് മറിയക്കുട്ടിയെപ്പോലുള്ളവരെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഇവരെപ്പോലുളള സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
മറിയക്കുട്ടി നൽകിയ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. പെൻഷൻ നൽകാൻ ആവശ്യത്തിന് പണമില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. വിധവാ പെൻഷനായി നൽകുന്ന 1600 രൂപയിൽ 300 രൂപ കേന്ദ്ര വിഹിതമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. അഞ്ചു മാസമായി വിധവാ പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും പുതുവര്‍ഷത്തിനു മുമ്പ് കിട്ടാനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു മറിയക്കുട്ടി കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications