കൊടി നശിപ്പിച്ചെന്ന്, 70കാരിയായ വീട്ടമ്മയെ ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചു....
സാറാമ്മയെയും മകനെയും മർദ്ദിച്ചെന്ന ആരോപണം ഡിവൈഎഫ്ഐ നിഷേധിച്ചു.
മണർകാട്: കൊടി നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ 70കാരിയായ വീട്ടമ്മയെ വീട്ടിൽ കയറി അക്രമിച്ചെന്ന് പരാതി. മണർകാട് ഐരാറ്റുനട പുതുപ്പറമ്പിൽ സാറാമ്മ ജോർജിന് നേരെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ സാറാമ്മ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂൺ 4 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സാറാമ്മ വിറ്റ നാലുസെന്റ് സ്ഥലത്ത് കെട്ടിടനിർമ്മാണം നടക്കുകയാണ്. കെട്ടിട ഉടമകളോട് പാർട്ടി പ്രവർത്തകർ പണം ആവശ്യപ്പെടാറുണ്ടെന്നും, ഇത് നൽകാത്തതിനാൽ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.

കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി കൊടി നാട്ടിയിരുന്നു. തങ്ങൾ സ്ഥാപിച്ച കൊടി കാണാനില്ലെന്നും, അത് നശിപ്പിച്ചെന്നും ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഒരു സംഘം പാർട്ടി പ്രവർത്തകർ സാറാമ്മയുടെ വീട്ടിലെത്തിയത്.
മകനെ വീട്ടിൽക്കയറി ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സാറാമ്മയെയും അക്രമിച്ചത്. തന്നെ തള്ളിയിട്ടു മർദ്ദിച്ചുവെന്നാണ് സാറാമ്മയുടെ പരാതി. എന്നാൽ സാറാമ്മയെയും മകനെയും മർദ്ദിച്ചെന്ന ആരോപണം ഡിവൈഎഫ്ഐ നിഷേധിച്ചു.
പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, അനധികൃത മണ്ണെടുപ്പ് നടത്തിയതിനാണ് കൊടി നാട്ടിയതെന്നുമാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. കൊടി മാറ്റിയതുമായി ബന്ധപ്പെട്ട് സാറാമ്മയുടെ മകനുമായി വാക്കേറ്റമുണ്ടായിരുന്നു. എന്നാൽ സാറാമ്മയെയും മകനെയും മർദ്ദിച്ചുവെന്ന പരാതി വ്യാജമാണെന്നുമാണ് ഡിവൈഎഫ്ഐ ഭാരവാഹികൾ പ്രതികരിച്ചത്.












Click it and Unblock the Notifications