ഭർത്താവിന്റെ കാറുമായി 24 കാരനൊപ്പം പോയ യുവതി സ്റ്റേഷനിൽ ഹാജരായി; കാമുകനൊപ്പം വിട്ട് കോടതി
കണ്ണൂർ: ശ്രീകണ്ഠപുരം ചെങ്ങളായില്‍ കാമുകനൊപ്പം പോയ 27 കാരിയായ യുവതി സ്റ്റേഷനിൽ ഹാജരായി. ഇന്ന് ഉച്ചയോടെയാണ് യുവതി കാമുകമൊപ്പം തന്നെ സ്റ്റേഷനിലെത്തിയത്. ഭർതൃവീട്ടുകാരുടെ പരാതിയിൽ യുവതിക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് ഇവർ സ്റ്റേഷനിലെത്തിയത്.

ഞായറാഴ്ച രാത്രിയായിരുന്നു 27 കാരിയായ യുവതി പെരുവളളത്ത് പറമ്പ് സ്വദേശിയായ ബസ് ഡ്രൈവറുടെ കൂടെ പോയത്. വിദേശത്തുള്ള ഭർത്താവിന്റെ കാറും എടിഎം കാർഡുമായിട്ടായിരുന്നു ഇവർ വീട് വിട്ടിറങ്ങിയത്. യാത്രയ്ക്കിടെ അർധരാത്രിയോടെ എടിഎം കാർഡിൽ നിന്നും പണം പിൻവലിച്ചുവെന്ന വിവരം ഫോണിലേക്ക് വന്നപ്പോൾ ഭയന്ന ഭർത്താവ് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് യുവതി വീട്ടിൽ ഇല്ലെന്ന് വീട്ടുകാർ പോലും അറിഞ്ഞത്.
ആദ്യം യുവതിയെ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് വീട്ടുകാരെ ഇയാൾ വിവരം അറിയിക്കുകയായിരുന്നു. മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് യുവതി മുറിയിൽ ഇല്ലെന്ന് മനസിലായത്.
കുട്ടികളെ ഉറക്കി കിടത്തിയായിരുന്നു ഇവർ പോയത്. മൂന്നും ഏഴും വയസുളള കുട്ടികളാണ് ഇവർക്കുള്ളത്. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിൽ സഹോദരിയുടെ 15 പവൻ ആഭരണങ്ങളും യുവതി കൊണ്ടുപോയതായി കണ്ടെത്തുകയായിരുന്നു.
നേരത്തേ തന്നെ യുവതിക്ക് ബസ് ഡ്രൈവറുമായി ബന്ധമുണ്ടായിരുന്നു. ഇവർ നേരത്തേയും പോയിട്ടുണ്ട്. അന്ന് ഭർത്താവ് വിദേശത്ത് നിന്നെത്തി യുവതിയെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരികയായിരുന്നു. തുടർന്ന് ജോലി ആവശ്യത്തിനായി ഇയാൾ വിദേശത്തേക്ക് മടങ്ങി പോയി. ഭാര്യയേയും മക്കളേയും വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ ഇയാൾ നടത്തിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ യുവതി വീണ്ടും പോയത്.
അതേസമയം കാണാതായെന്ന് കണ്ടെത്തിയതോടെ ഭർതൃവീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാസർഗോഡ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കവെയാണ് രണ്ട് പേരും സ്റ്റേഷനില്‍ എത്തിയത്.സ്റ്റേഷനില്‍ വെച്ച് കാറും സ്വര്‍ണവും തിരികെ നല്‍കില്ലെന്നും തനിക്ക് കാമുകനോടൊപ്പം പോകണമെന്നും യുവതി പോലീസിനോട് പറയുകയായിരുന്നു. എന്നാല്‍ കോടതിയിലെത്തിയതോടെ കാറും സ്വര്‍ണവും തിരികെ ഏല്‍പ്പിക്കാമെന്നും തനിക്ക് കാമുകനൊപ്പം പോയാല്‍ മതിയെന്നും ഇവർ പറഞ്ഞു. ഇതോടെ യുവതിയുടെ താത്പര്യം അംഗീകരിച്ച കോടതി കാമുകനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു.












Click it and Unblock the Notifications