'സ്ത്രീകൾ വേട്ടയാടപ്പെടുന്നു, സർക്കാർ കയ്യും കെട്ടി നോക്കി നിൽക്കുന്നു', വിമർശിച്ച് ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീസുരക്ഷയെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുകയും അതേ സമയം തന്നെ പീഢകരെ സംരക്ഷിക്കുകയും ചെയ്യുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനുപമ വിഷയവും ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവവും അടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാരിന് എതിരെയുളള ചെന്നിത്തലയുടെ വിമർശനം. ആലുവയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടി പോലീസ് സ്റ്റേഷനിൽ വെച്ച് അധിക്ഷേപിക്കപ്പെട്ടതായി പരാതി ഉയർന്നിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ സിഐക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിഐ ഇന്നും ഡ്യൂട്ടിക്ക് കയറിയതിന് എതിരെ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
രമേശ് ചെന്നിത്തലയുടെ പ്രതികരണം പൂർണരൂപം ഇങ്ങനെ: '' സ്ത്രീകള്‍ സംസ്ഥാനത്ത് നിരന്തരം വേട്ടയാടപ്പെടുമ്പോഴും സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്നു. സ്ത്രീധനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും വേട്ടയാടപ്പെടുന്നത് വല്ലാതെ വര്‍ദ്ധിച്ചിട്ടും സര്‍ക്കാര്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകയാണ് ചെയ്യുന്നതു. ആലുവയില്‍ ഗാര്‍ഹിക പീഢനം കാരണം ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം ജീവനൊടുക്കിയത് ഏറ്റവും ഒടുവിലത്തെ സംഭവമാണ്. ഇത്തരം സംഭവങ്ങ്ള്‍ കേരളത്തില്‍ ഇപ്പോള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. വയനാട്ടില്‍ പ്രണയത്തിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ കുത്തി പരിക്കേല്പിച്ചതും അടുത്ത ദിവസമാണ്. സ്വന്തം കുഞ്ഞിന് വേണ്ടി അനുപമ എന്ന് അമ്മയക്ക് പോരാടേണ്ടി വന്നതും നാം കണ്ടതാണ്.

ആലുവയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഉത്തരവാദിയാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഭര്‍തൃ ഗൃഹത്തില്‍ നേരിടേണ്ടിവന്ന പീഢനത്തെക്കുറിച്ച് പരാതിപ്പെട്ട പെണ്‍കുട്ടിയെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അവഹേളിച്ചു എന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ നിന്ന് മനസിലാകുന്നത്. പക്ഷേ ആ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുക മാത്രം ചെയ്ത് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.
ഇതിനെതിരെ പ്രതിഷേധിക്കാന്‍ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയ ബെന്നി ബഹ്നാന്‍ എം.പി, സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്ത്, എം.എല്‍എ മാരായ എല്‍ദോസ് കുന്നപ്പള്ളി, മറ്റു ജനപ്രതിനിധികള്‍ എന്നിവരെ അധിക്ഷേപിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള പൊലീസ് ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇതാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി. സ്ത്രീസുരക്ഷയെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുകയും അതേ സമയം തന്നെ പീഢകരെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് സര്‍ക്കാരിന്റെ രീതി. സ്ത്രീപീഢനങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണവും ഇതാണ്'' .












Click it and Unblock the Notifications