യുവതിയെ കൊന്ന് കല്ല് കെട്ടി പുതപ്പിൽ പൊതിഞ്ഞ് പെരിയാറിൽ താഴ്ത്തി, പോലീസ് അന്വേഷണം
കൊച്ചി: എറണാകുളം ജില്ലയെ ഞെട്ടിച്ച് കൊണ്ട് അജ്ഞാതയായ സ്ത്രീയുടെ കൊലപാതകം. പെരിയാറില്‍ കല്ല് കെട്ടിത്താഴ്ത്തിയ നിലയില്‍ ആണ് സ്ത്രീയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഇവര്‍ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കൊലപാതകമാണ് നടന്നത് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല നടത്തിയ ശേഷം ശരീരം പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കല്ലുമായി കൂട്ടിക്കെട്ടി പെരിയാറില്‍ താഴ്ത്തുകയായിരുന്നു. വിശദാംശങ്ങളിങ്ങനെ:
പെരിയാറിൽ മൃതദേഹം
ചൊവ്വാഴ്ച രാത്രിയാണ് 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തിയത്. ആലുവ യുസി കോളേജിന് സമീപത്തുളള സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളാണ് കുളക്കടവില്‍ പുതപ്പില്‍ പുതഞ്ഞ മൃതദേഹം ആദ്യം കണ്ടത്. പുറത്ത് എടുത്തപ്പോഴാണ് സ്ത്രീയുടേതാണ് എന്ന് തിരിച്ചറിഞ്ഞത്.
വലത് കൈ മുകളിലേക്ക്
പുതപ്പ് കെട്ട് പുഴയ്ക്ക് അരികിലെ മരക്കൂട്ടത്തില്‍ തടഞ്ഞ് നില്‍ക്കുകയായിരുന്നു. വലത് കൈ പുതപ്പിന് വെളിയില്‍ ആയിരുന്നു. ഇത് ഉയര്‍ത്തിപ്പിടിച്ച നിലയിലാണ്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. മരിച്ചത് ഇതര സംസ്ഥാനത്ത് നിന്നുളള യുവതിയാണ് എന്നാണ് പോലീസ് കരുതുന്നത്.
തുണി തിരുകി കൊന്നു
വായില്‍ തുണി തിരുകിയാണ് കൊല നടത്തിയിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. ശ്വാസം മുട്ടിയാകണം യുവതി മരണപ്പെട്ടത്. പച്ച നിറമുളള ട്രാക്ക് സ്യൂട്ടും കടും നീല നിറത്തിലുളള ബനിയനുമാണ് യുവതി ധരിച്ചിരിക്കുന്നത്. മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ് പുറത്തേക്ക് എടുത്തത്.
കരിങ്കല്ല് വെച്ച് കെട്ടിത്താഴ്ത്തി
ഏകദേശം 40 കിലോയോളം ഭാരം വരുന്ന കരിങ്കല്ല് ഉപയോഗിച്ചാണ് യുവതിയെ പെരിയാറിലേക്ക് കെട്ടിത്താഴ്ത്തിയിരിക്കുന്നത്. എന്നാല്‍ ഇത്ര ഭാരമുളള കല്ല് കെട്ടിയിട്ടും മൃതദേഹം പൊങ്ങി വന്നത് ശക്തമായ അടിയൊഴുക്ക് പെരിയാറില്‍ ഉളളത് കൊണ്ടാണ് എന്നാണ് പോലീസ് കരുതുന്നത്.
പോലീസ് അന്വേഷിക്കുന്നു
കൊലപാതകത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളത്തില്‍ കിടന്ന മൃതദേഹം പുറത്ത് എടുക്കുമ്പോള്‍ ഇരട്ടി വേഗത്തിലാണ് അഴുകുക. അതുകൊണ്ട് തന്നെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിവുകള്‍ നഷ്ടപ്പെടുമോ എന്ന് പോലീസ് ഭയക്കുന്നു. സമീപ പ്രദേശങ്ങളില്‍ കാണാതായവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.