സഭ നിയന്ത്രിക്കാൻ വനിതകൾ; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരള നിയമസഭ
തിരുവനന്തപുരം: സഭ നിയന്ത്രിക്കാൻ വനിതാ അംഗങ്ങളെ പരിഗണിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരള നിയമസഭ. പാനൽ ചെയർമാൻ എന്നാണ് ഇപ്രകാരം നിശ്ചയിക്കപ്പെടുന്നവർ അറിയപ്പെടുന്നത്. ഇതിനായി വനിതാ അംഗങ്ങളെ നിർദ്ദേശിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ വിവിധ പാർട്ടികളോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് നിയമസഭ സമ്മേളനം തുടങ്ങുന്നത്.
സി പി എമ്മിലെ യു പ്രതിഭ, കാനത്തിൽ ജമീല, സി പി ഐയിലെ സി കെ ആശ എന്നിവരുടെ പേരുകളാണ് ഭരണപക്ഷം നിർദ്ദേശിച്ചിരിക്കുന്നത്. ആർ എംപി നേതാവ് കെകെ രമ, കോൺഗ്രസ് നേതാവ് ഉമ തോമസ് എന്നിവരുടെ പേരാണ് പ്രതിപക്ഷം നിർദ്ദേശിച്ചിട്ടുണ്ട്. ഇവരിൽ നിന്നും സീനിയോറിറ്റി പരിഗണിച്ചായിരിക്കും നിയമനം.
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണ് ഡിസംബർ അഞ്ച് മുതൽ ആരംഭിക്കുന്നത്.നിയമനിർമ്മാണത്തിനായി ചേരുന്ന സമ്മേളനം 9 ദിവസം ചേരാനാണ് തീരുമാനിച്ചതെന്നാണ് സ്പീക്കർ അറിയിച്ചത്.
നിയമ നിർമ്മാണത്തിനുവേണ്ടി മാത്രമായി ചേർന്ന ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 12 വരെ സമ്മേളിച്ചിരുന്നു. ഇതിൽ 12 ബില്ലുകൾ പാസാക്കി. ഒരു ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഏഴ് ബില്ലുകൾക്ക് ഗവർണറുടെ അസന്റ് ലഭിക്കേണ്ടതുണ്ട്. ഈ സമ്മേളനത്തിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി (BAC) യുടെ ശിപാർശ പ്രകാരം തീരുമാനിക്കുമെന്നും സ്പീക്കർ അറിയിച്ചിരുന്നു.
വിവാഹത്തിനൊരുങ്ങി ഫര്‍സീന്‍ മജീദ്; വധു കെ എസ് യു നേതാവ്, വിവാഹചടങ്ങില്‍ സതീശനും സുധാകരനും