ഇന്ത്യയിൽ കണ്ടെത്തിയ ബി 1.617 വകഭേദത്തിന് ‘ഡെൽറ്റ വേരിയന്റ്' എന്ന് പേരിട്ട് ലോകാരോഗ്യ സംഘടന
ദില്ലി: ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദമായ ബി 1.617 ന് നാമകരണം നടത്തി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഡെൽറ്റ വേരിയന്റ്' എന്നാണ് ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ വേരിയന്‍റ് എന്ന വിശേഷിപ്പിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കമുണ്ടായത്. വൈറസുകളേയോ വകഭേദങ്ങളോ കണ്ടെത്തിയ രാജ്യങ്ങളുടെ പേരുകള്‍ ഉപയോഗിച്ച് തിരിച്ചറിയപ്പെടാന്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു.
ചൈനീസ് വൈറസ് എന്ന കോവിഡിനെ വിശേഷിപ്പിച്ചപ്പോഴായിരുന്നു ലോകാരോഗ്യ സംഘടന ഇത്തരമൊരു നിര്‍ദേശവുമായി രംഗത്ത് എത്തിയത്. കോവിഡ് -19 വേരിയന്റായ ബി .1.617.2 2020 ഒക്ടോബറിലാണ് ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത്. B.1.617.2 സ്‌ട്രെയിനെ 'ഇന്ത്യൻ വേരിയന്റ്' എന്ന് പരാമർശിക്കുന്ന എല്ലാ ഉള്ളടക്കവും നീക്കംചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. 'സിംഗപ്പൂർ വേരിയന്‍റ്' എന്ന പരാമർശത്തെ തുടര്‍ന്ന് സിംഗപ്പൂരിലെ അധികാരികൾ സമാനമായ നിർദ്ദേശം അവിടുത്തെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.

ബി 1.617.2 വൈറസ് വകഭേദത്തെ റിപ്പോര്‍ട്ടുകളിലെവിടെയും ഇന്ത്യന്‍ വകഭേദമെന്ന് സൂചിപ്പിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇന്ത്യന്‍ വകഭേദമെന്ന പ്രയോഗം ലോകാരോഗ്യ സംഘടന 32 പേജുള്ള റിപ്പോര്‍ട്ടിലെവിടെയും നടത്തിയിട്ടില്ലെന്നും കേന്ദ്രവും നേരത്തെ വ്യക്തമാക്കിയിരുന്നു. സാർസ്-കോവ്-2 വൈറസിന്റെ ജനിതക രേഖകളുടെ പേരിടുന്നതിനും ട്രാക്ക് ചെയ്യുന്നതിനും നിലവിലെ സംവിധാനങ്ങൾ തുടരും.












Click it and Unblock the Notifications