15 യുവാക്കളെ ഭീകരസംഘടനയില്‍ ചേര്‍ത്തു; അഫ്ഗാനിലേക്ക് കടക്കവെ കുടുങ്ങി!! യാസ്മിന്‍ കുറ്റക്കാരി
Recommended Video

കൊച്ചി: കാസര്‍കോട്ടുകാരായ 15 യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ ബിഹാറില്‍ സ്വദേശിയായ യാസ്മിന്‍ അഹമ്മദ് കുറ്റക്കാരി. കേരളത്തില്‍ ഐസിസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തതില്‍ വിധി പ്രഖ്യാപിക്കുന്ന ആദ്യ കേസാണിത്. യാസ്മിന് എന്‍ഐഎ കോടതി ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചു.
മകനൊപ്പം അഫ്ഗാനിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് യാസ്മിന്‍ വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടിയിലായത്. ജോലിയുടെ മറവില്‍ കേരളത്തിലെത്തി, നിരവധി പേരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു യാസ്മിന്‍ ചെയ്തതെന്ന് അന്വേഷണ സംഘം പറയുന്നു. ഇവരുടെ ഭര്‍ത്താവ് എന്ന് സംശയിക്കുന്ന കാസര്‍കോട് സ്വദേശി അബ്ദുല്‍ റാഷിദ് ഇപ്പോഴും അഫ്ഗാനിലുണ്ടെന്ന് കരുതുന്നു. ഇയാളുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കവെയാണ് യാസ്മിനെ അന്വേഷണ സംഘം കുടുക്കിയത്...

വിദേശത്തേക്ക് കടത്തി
മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തി ഭീകരസംഘടനയായ ഐസിസില്‍ ചേര്‍ത്തിയെന്നാണ് ബിഹാര്‍ സ്വദേശിയായ യാസ്മിന്‍ അഹമ്മദിനെതിരായ കേസ്. ഇവര്‍ കേരളത്തില്‍ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നവര്‍ ഉള്‍പ്പെടെ കാസര്‍ക്കോട്ട് നിന്നുള്ള 15 യുവാക്കളെ ഐസിസില്‍ ചേര്‍ത്തുവെന്നാണ് ആരോപണം. 2016ലാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ കേരളാ പോലീസ് ആണ് കേസ് അന്വേഷിച്ചിരുന്നത്. ഭീകരവാദ ബന്ധം ആരോപിക്കപ്പെട്ടതോടെ കേസ് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐസിസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസുകളിലെ ആദ്യ വിധിയാണിത്.

റാഷിദിന്റെ ഭാര്യ?
തൃക്കരിപ്പൂര്‍ ഉടുമ്പന്തല സ്വദേശി അബ്ദുല്‍ റാഷിദിന്റെ രണ്ടാം ഭാര്യയാണ് യാസ്മിനെന്ന് സംശയിക്കുന്നു. യാസ്മിന്‍ നേരത്തെ ഒരു വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തില്‍ പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് പരിഹരിക്കാന്‍ ഇടപെട്ട റാഷിദ് പിന്നീട് യാസ്മിനെ വിവാഹം ചെയ്തുവെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിശദീകരണം. ഐസിസില്‍ ചേരാന്‍ വിദേശത്തേക്ക് പോയ റാഷിദ് ഇപ്പോള്‍ അഫ്ഗാനിലുണ്ടെന്നാണ് കരുതുന്നത്. ഇയാളുടെ അടുത്തേക്ക് പോകാന്‍ മകനൊപ്പം പുറപ്പെട്ട യാസ്മിന്‍ 2016ല്‍ ദില്ലി വിമാനത്താവളത്തില്‍ വച്ച് പോലീസ് പിടിയിലാകുകയായിരുന്നു. കേരളത്തില്‍ നിന്ന് 21 പേര്‍ ഐസിസില്‍ ചേര്‍ന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

പ്രധാനിയാണ് റാഷിദ്
യാസ്മിന്‍ ഉള്‍പ്പെട്ട സംഘത്തിലെ പ്രധാനിയാണ് അബ്ദുല്‍ റാഷിദ് എന്ന് എന്‍ഐഎ പറയുന്നു. യാസ്മിനെതിരെ തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ ചുമത്തിയിരുന്നു. റാഷിദുമായി അടുത്ത ബന്ധമാണ് യാസ്മിനുള്ളതെന്നും അതല്ല, റാഷിദ് യാസ്മിനെ വിവാഹം ചെയ്തിട്ടുണ്ടെന്നുമുള്ള വ്യത്യസ്ത വിവരങ്ങളാണ് അന്വേഷണ സംഘത്തിനുള്ളത്. യാസ്മിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. കേരളത്തില്‍ കോഴിക്കോട്, കാസര്‍ക്കോട് എന്നിവിടങ്ങളില്‍ യാസ്മിന്‍ താമസിച്ചിട്ടുണ്ട്. കാസര്‍കോട് നിന്നുള്ളവരാണ് കൂടുതലും ഐസിസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

യാസ്മിന്‍ പറയുന്നത്
എന്നാല്‍ തനിക്ക് ഐസിസുമായി ബന്ധമില്ലെന്നും രാജ്യത്തെ നിയമ വ്യവസ്ഥ മാനിക്കുന്ന വ്യക്തിയാണെന്നും ശിക്ഷാ വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ യാസ്മിന്‍ പറഞ്ഞു. ഏഴ് വര്‍ഷം തടവിന് പുറമെ 25000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. വിചാരണയുടെ ഭാഗമായി 52 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയെയും കോടതി വിസ്തരിച്ചിരുന്നു. 50 തൊണ്ടി സാധനങ്ങളും കോടതി പരിശോധിച്ചു. ഇതേ കേസില്‍ ഇനിയും ചില പ്രതികളെ പിടികൂടാനുണ്ട്. റാഷിദ് ഉള്‍പ്പെടെയുള്ളവരെയാണ് പിടിക്കാനുള്ളത്. ഇവര്‍ക്ക് വേണ്ടി എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. റാഷിദ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications