'ഗാന്ധി ചിത്രം തകർത്ത് യൂത്ത് കോൺഗ്രസുകാർ തന്നെ, അവരുടെ പാരമ്പര്യം അതാണ്'- സിപിഎം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം കോൺഗ്രസുകാർ തന്നെയാകും എന്നതിന് സംശയം വേണ്ടെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ഇത്തരം പ്രവർത്തികള്‍ കോൺഗ്രസ്സിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും പാരമ്പര്യമാണ്. പ്രശ്നങ്ങൾ സ്വയം ഉണ്ടാക്കി നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുക എന്ന രീതി കോൺഗ്രസിൻറെ സ്ഥിരം പരിപാടിയാണ്. ഇതിനുമുമ്പ് അരങ്ങേറിയ അത്തരം നാടകങ്ങൾ ജനങ്ങൾ മറക്കാറായിട്ടില്ലെന്ന് വിവരിക്കുന്ന അദ്ദേഹം തിരുവനന്തപുരം ജില്ലയിലെ മാത്രം ഇത്തരം സംഭവങ്ങള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ഓർത്തെടുക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഏക്നാഥ് ഷിന്‍ഡെ നിര്‍ത്തുന്നില്ല, ഉദ്ധവിന് അടുത്ത പണി, 66 കൗണ്‍സിലര്‍മാര്‍ ഷിന്‍ഡെ ക്യാമ്പില്‍
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എം പി ഓഫീസിലേക്ക് മാർച്ച് ചെയ്ത എസ്എഫ്ഐക്കാർ ഗാന്ധി ചിത്രം നശിപ്പിച്ചു എന്ന പേരിൽ കേരളമൊട്ടാകെ കോൺഗ്രസ് നേതൃത്വത്തിൽ അക്രമപ്പേക്കൂത്തുകൾ അരങ്ങേറി. കെപിസിസി പ്രസിഡന്റ് മുതൽ യൂത്ത് കോൺഗ്രസിൻറെ ചോട്ടാ നേതാവ് വരെയുള്ള നിരവധിപേരുടെ ഗർജ്ജനങ്ങൾ കേരളം കേട്ടു. നാടകാന്ത്യം വസ്തുത പുറത്തുവന്നു. ഗാന്ധിചിത്രം നശിപ്പിച്ചത് എസ്എഫ്ഐക്കാർ അല്ല, ഇപ്പോൾ ഗാന്ധിചിത്രം നശിപ്പിച്ചത് ആരെന്ന അന്വഷണത്തിലാണ് പോലീസ്. അത് യൂത്ത് കോൺഗ്രസുകാർ തന്നെയാകും എന്നതിന് സംശയം വേണ്ട, കാരണം അതാണ് കോൺഗ്രസ്സിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും പാരമ്പര്യം. പ്രശ്നങ്ങൾ സ്വയം ഉണ്ടാക്കി നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുക എന്ന രീതി കോൺഗ്രസിൻറെ സ്ഥിരം പരിപാടിയാണ്. ഇതിനുമുമ്പ് അരങ്ങേറിയ അത്തരം നാടകങ്ങൾ ജനങ്ങൾ മറക്കാറായിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ സംഭവങ്ങൾ മാത്രം പരിശോധിക്കാം.
കെഎസ്‌യുകാരനെ ബലമായി പിടിച്ചുകൊണ്ടുപോയി മുതുകിൽ എസ്എഫ്ഐ എന്ന് ചാപ്പകുത്തിയെന്ന് പ്രചരിപ്പിച്ച് കേരളത്തിലെ കലാലയങ്ങളിലും തെരുവീഥികളിലും കോൺഗ്രസ് ഉണ്ടാക്കിയ പുകിലുകൾ ഇന്നും മറക്കാറായിട്ടില്ല. കെഎസ്‌യു തന്നെ ആസൂത്രണം ചെയ്താതാണ് പ്രസ്തുത സംഭവം എന്ന വസ്തുത വർഷങ്ങൾക്കുശേഷം അവർക്ക് എന്നെ സമ്മതിക്കേണ്ടിവന്നു. സഹപ്രവർത്തകന്റെ മുതുകിൽ ചാപ്പകുത്തിയിട്ടായാലും എസ്എഫ്ഐ യെ ഒന്ന് ക്ഷീണിപ്പിക്കാൻ ആകുമോ എന്നായിരുന്നു അന്നത്തെ കെഎസ്‌യു - കോൺഗ്രസ്സ് നേതാക്കളുടെ ചിന്ത.
നെയ്യാറ്റിൻകരയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഒരു വനിതയുടെ തലമുടി സിപിഐ എംകാർ ബലമായി പിടിച്ചു മുറിച്ച് കളഞ്ഞു എന്ന് പ്രഖ്യാപിച്ച് എന്തെല്ലാം കോലാഹലങ്ങളാണ് കോൺഗ്രസ് ഉണ്ടാക്കിയത്. കോൺഗ്രസിനെ "സമുന്നത നേതാവ് "ആയിരുന്ന: വി എം സുധീരൻ അടക്കം സ്ഥലത്തെത്തുകയും മാർക്സിസ്റ്റ് ക്രൂരതയെ അപലപിക്കുകയും ചെയ്തിരുന്നു. നാടകാവസാനം യുവതി സ്വയം മുടി മുറിച്ചതാണെന്നും, തിരക്കഥ ഒരുക്കിയത് പ്രാദേശിക കോൺഗ്രസ്സ് പ്രമാണിമാർ ആണെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. വസ്തുത പുറത്തുവന്നപ്പോൾ "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്ന മട്ടിൽ തിരക്കഥ തയ്യാറാക്കിയ കോൺഗ്രസ് പ്രാദേശിക നേതാക്കളും അതിനൊപ്പം അഭിനയിച്ച കോൺഗ്രസ് നേതാക്കളും കൂളായിട്ട് ചിരിച്ചു കടന്ന് പോയി.
വൻപ്രലോഭനങ്ങളും പാരിതോഷികങ്ങളും കൈപ്പറ്റി സിപിഐ എമ്മിനെ വഞ്ചിച്ച് കോൺഗ്രസിൽ ചേക്കേറിയ ശെൽവരാജിന്റെ വീട് സിപിഐ എംകാർ കത്തിച്ചു എന്ന പ്രചരണം ഓർമ്മയില്ലേ ? കുടുംബത്തെ തന്നെ ചുട്ടുകൊല്ലാൻ ഉള്ള ശ്രമമാണ് സിപിഐ എമ്മുകാർനടത്തിയതെന്ന് പ്രചരിപ്പിച്ച് സമരവും വിവാദങ്ങളുമെല്ലാം വലിയതോതിൽ കോൺഗ്രസ് നടത്തി. ഒടുവിൽ പോലീസ് അന്വേഷണത്തെ തുടർന്ന് ശെല്വരാജ്തും സിൽബന്ധിയും ആ തീവെപ്പ് കേസിൽ പ്രതിയായി നിൽക്കുകയാണ്. സ്വന്തം വീട് സ്വന്തമായി തീവെച്ച് സിപിഐ എംകാർ വീടിനു തീവെച്ചു എന്ന വിലാപകാവ്യം രചിച്ചപ്പോൾ അത് ഏറ്റ് പിടിക്കാനും വിവാദമാക്കാനും മാധ്യമങ്ങൾക്കും ഒരു അന്വേഷണത്തിന്റെയും ആവശ്യമുണ്ടായില്ല.
മുട്ടത്തറയിൽ കെപിസിസി വനിതാ നേതാവായ സ്ത്രീയുടെ വീട് എറിഞ്ഞു തകർത്ത സംഭവവും നമ്മൾ ഓർമിക്കുന്നുണ്ട്. അന്ന് ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസിലെ പ്രമുഖ നേതാക്കൾ നേരിട്ട് സ്ഥലം സന്ദർശിക്കുകയും വലിയ പ്രചാരവേല സംഘടിപ്പിക്കുകയും ചെയ്തു. ഒടുവിൽ പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത് വനിതാ നേതാവിന്റെ മകൻ തന്നെയാണ് വീട് അടിച്ചു തകർത്തത് എന്നായിരുന്നു. സിപിഐ എമ്മുകാരെ കുടുക്കാൻ വേണ്ടി ചെയ്തതാണെന്നും ആയിരുന്നു വസ്തുത.
മാർക്സിസ്റ്റുകാർക്ക് എതിരായിട്ട് ആണെങ്കിൽ എന്തും വാർത്തയാക്കാനും വിവാദമാക്കാനും കേരളത്തിലെ വലത്പക്ഷ മാധ്യമങ്ങൾക്ക് ഒരു പ്രത്യേക ഹരമാണ്. യാതൊരുവിധ വസ്തുതന്വഷണവും ആവശ്യമില്ലാത്ത വിധം അന്ധമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് പ്രചോദനം. എന്നാൽ അതിന്റെയെല്ലാം വസ്തുതകൾ പുറത്ത് വരുമ്പോൾ മൗനം വിദ്വാന് ഭൂഷണമെന്ന വിഡ്ഢി വേഷം കെട്ടിയാടാൻ ഒരു മടിയും ഇക്കൂട്ടർ കാണിക്കാറില്ല. അവർ അടുത്ത വിവാദം തേടി പോകും. മാറിയ കാലത്ത് ഇത്തരം നുണകളെ കയ്യോടെ പൊളിച്ചെഴുതാൻ ജനാധിപത്യ സമൂഹത്തിന് കഴിയുന്നു എന്നത് ആശ്വാസകരമാണ്.