'സ്ത്രീ വിരുദ്ധതയും അശ്ലീല പ്രയോഗങ്ങളും തെറിവിളികളും', തൊപ്പി വിവാദത്തിൽ പ്രതികരിച്ച് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: വൈറല്‍ യൂട്യൂബര്‍ തൊപ്പിയുടെ വീഡിയോകള്‍ വ്യാപക ചര്‍ച്ചയാകുന്നതിനിടെ സോഷ്യല്‍ മീഡിയയിലെ ഉളളടക്കം സൃഷ്ടിക്കുന്നതില്‍ മാനദണ്ഡം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ തരത്തിലുളളതാണ് തൊപ്പി' എന്നറിയപ്പെടുന്ന യൂ ട്യൂബർ ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കമെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി വേണമെന്നും ഡിവൈഎഫ്ഐ പറയുന്നു.
ഡിവൈഎഫ്ഐയുടെ പ്രസ്താവന: സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റിംഗ് മേഖലയിൽ മാനദണ്ഡങ്ങൾ കൊണ്ട് വരണമെന്നും സാമൂഹ്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ വീഡിയോകൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും DYFI സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമീപ കാലത്ത് സോഷ്യൽ മീഡിയ വീഡിയോ പ്ലാറ്റ്ഫോമുകളുടെ വളർച്ച ദൃശ്യ മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്.

യൂട്യൂബ് പോലുള്ള വീഡിയോ അധിഷ്ഠിത പ്ലാറ്റ്ഫോമുകളിൽ കൂടി നിരവധി കണ്ടന്റ് ക്രിയേറ്റർമാർ ലോക ശ്രദ്ധയിലേക്ക് വരികയും വ്യത്യസ്തമായ അഭിരുചികളും കഴിവുകളും പ്രകാശിപ്പിച്ച് പ്രേക്ഷക പ്രീതി നേടുകയും സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
ഗുണപരമായ പല മാറ്റങ്ങളും നില നിൽക്കുമ്പോൾ തന്നെ മറ്റൊരു വിഭാഗം വളരെ പിന്തിരിപ്പനും അരാഷ്ട്രീയവും, സ്ത്രീ - ദളിത് വിരുദ്ധവും, ആധുനിക മൂല്യങ്ങൾക്കെതിരെ പൊതു ബോധം നിർമ്മിക്കുന്നതുമായ വീഡിയോകൾ ഉൽപ്പാദിപ്പിക്കുകയാണ്. ചിന്താ ശേഷിയില്ലാത്ത കുറേപേർ ഇതിനെ പിന്തുണക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ ഇത്തരക്കാർക്ക് പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ഫോളോവർമാരാവുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പൊതുജന ശ്രദ്ധയിൽ പെട്ട 'തൊപ്പി' എന്നറിയപ്പെടുന്ന യൂ ട്യൂബർ ചെയ്യുന്ന വീഡിയോകളുടെ ഉള്ളടക്കം ഇത്തരത്തിൽ പെട്ടതാണ്. തീർത്തും സ്ത്രീ വിരുദ്ധവും, അശ്ലീല പദ പ്രയോഗങ്ങളും, തെറി വിളികളും അടങ്ങുന്ന വീഡിയോകൾക്ക് സമൂഹത്തിൽ സ്വാഭാവികമായും ആ നിലയിലുള്ള കാഴ്ചക്കാരെ ലഭിക്കും. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ള പുതു തലമുറ ആവശ്യമായ നവ മാധ്യമ വിദ്യാഭ്യാസം പോലും ലഭിക്കാതെ ഇത്തരം വീഡിയോകളുടെ ആരാധകരാകുകയാണ്.
യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഉപയോഗിക്കാൻ പ്രായ പരിധിയുള്ള രാജ്യമാണ് നമ്മളുടേത്. പ്രായ പൂർത്തിയാവാത്ത കുട്ടികൾ കാണേണ്ട ഉള്ളടക്കമുള്ള വീഡിയോകൾക്ക് 'യൂ ട്യൂബ് കിഡ്സ്' എന്ന മറ്റൊരു വിഭാഗം പോലുമുണ്ട്. എന്നാൽ ആവശ്യത്തിന് സാങ്കേതിക വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ഏത് തരം വീഡിയോകളാണ് കാണുന്നതെന്നും, ഗാഡ്ജറ്റുകൾ കുട്ടികൾ ഏത് നിലയിലാണ് ഉപയോഗിക്കുന്നത് എന്നതിനെ കുറിച്ചും ധാരണയില്ലാത്തവരാണ്.
സിനിമകളുടെ ഉള്ളടക്കം പരിഗണിച്ച് പ്രേക്ഷകർക്ക് കാണാവുന്ന പ്രായത്തിനനുസരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നാട്ടിൽ കൈയ്യിലെ മൊബൈൽ ഫോണിൽ യാതൊരു നിയന്ത്രണവുമില്ലാതെ ഏത് തരം വീഡിയോകളും ലഭിക്കുകയാണ്. ഏത് വിധേനയും ജനശ്രദ്ധ നേടുക, എന്ത് ചെയ്തും പ്രശസ്തിയും പണവും നേടുക എന്നതുമാണ് ഇത്തരം കണ്ടന്റുകൾക്ക് പിന്നിൽ.
സ്ത്രീ വിരുദ്ധതയും തെറി വിളിയും അശ്ലീല പദ പ്രയോഗങ്ങളുമായി പേരെടുത്ത ഒരാളുടെ അഭിമുഖങ്ങൾ നടത്തുന്നവരും, അയാളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നവരുമൊക്കെ എന്ത് തരം സന്ദേശമാണ് പൊതു സമൂഹത്തിന് നൽകുന്നതെന്ന് ആലോചിക്കണം. യൂട്യൂബ് അടങ്ങുന്ന വീഡിയോ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങളെ സംബന്ധിച്ചും, കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ സംബന്ധിച്ചും മാനദണ്ഡങ്ങൾ കൊണ്ട് വരണം. സ്ത്രീ വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കണ്ടന്റുകൾ ചെയ്യുന്ന വ്ലോഗർമാർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈകൊള്ളണം.












Click it and Unblock the Notifications