എഎൻ രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കണം.. ക്ലിഫ് ഹൗസിലേക്ക് യുവമോർച്ച മാർച്ച്, സംഘർഷം
തിരുവന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. ശബരിമലയിലെ നിരോധനാജ്ഞ അടക്കമുളള നിയന്ത്രണങ്ങള്‍ നീക്കുന്നത് അടക്കമുളള വിഷയങ്ങള്‍ ഉന്നയിച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച മാര്‍ച്ച് സംഘടിപ്പിച്ചത്.
ദിവസങ്ങളായി നിരാഹാരം കിടക്കുന്ന എഎന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില മോശമാണ് എന്നാണ് റിപ്പോര്‍ട്ട്. കവടിയാറില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വെച്ച് പോലീസ് യുവമോര്‍ച്ചാ മാര്‍ച്ച് തടഞ്ഞു.

പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. യുവമോര്‍ച്ചക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ ഇത് കൊണ്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടതായി വന്നത്. കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ റോഡില്‍ ചിതറിയോടി.
സംഘര്‍ഷത്തില്‍ മൂന്ന് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് പ്രതിഷേധിക്കാനുളള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശബരിമല പ്രതിഷേധം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് 7 ദിവസങ്ങള്‍ക്ക് മുന്‍പ് എഎന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം തുടങ്ങിയത്.












Click it and Unblock the Notifications