മുകേഷിനെയടക്കം തുണച്ചത് കോണ്‍ഗ്രസിലെ കാല് വാരല്‍; 3 ഉറച്ച സീറ്റുകള്‍ നഷ്ടപ്പെടുത്തി: റിപ്പോര്‍ട്ട്
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ തെക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന ജില്ലയായിരുന്നു കൊല്ലം. 2016 ലെ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 11 സീറ്റില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഇത്തവണ ഏറ്റവും കുറഞ്ഞത് അഞ്ചിലേറെ സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് ഉറച്ച് പ്രതീക്ഷിയിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.
ആഴക്കട്ടല്‍ മത്സ്യബന്ധന വിവാദം ഉള്‍പ്പടെ യുഡിഎഫിന് അനുകൂലമായ ഒരുപാട് സാഹചര്യങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സംപൂജ്യര്‍ എന്ന പേര് ദോഷം മാറ്റിയെങ്കിലും വിജയം കേവലം രണ്ട് സീറ്റില്‍ ഒതുങ്ങി. നേതാക്കള്‍ക്ക് വിജയിക്കണമെന്ന വാശിയില്ലാതെ പോയതാണ് ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും തോല്‍വിക്ക് കാരണമായതെന്നാണ് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പാര്‍ട്ടിയുടെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ് ഈ തിരഞ്ഞെടുപ്പെന്ന് പല നേതാക്കളും കണക്കാക്കിയില്ല. 5 വര്‍ഷം എല്‍ഡിഎഫ് ഭരിച്ച് കഴിയുമ്പോള്‍ സ്വാഭാവികമായും ഭരണം നമ്മുടെ കൈകകിളില്‍ വരുമെന്ന മിഥ്യാസ്വപ്നത്തിലായിരുന്നു പല നേതാക്കളും. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ താഴെ തട്ടിലേക്ക് ഇറങ്ങി പണിയെടുക്കാന്‍ പലരും തയ്യാറായില്ല. ഓരോ മണ്ഡലത്തിലേയും പാര്‍ട്ടിയുടേയും സഖ്യകക്ഷികളുടേയും സ്ഥാനാര്‍ത്ഥികള്‍ വിജയിക്കണമെന്ന് നേതാക്കള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലം തിരുവനന്തപുരം ജില്ലകളിലായി ആകെ 25 സീറ്റുകളാണ് ഉള്ളത്. ഇതില്‍ ആകെ വിജയിക്കാന്‍ കഴിഞ്ഞത് 3 ഇടത്ത് മാത്രം. കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷും കുണ്ടറയില്‍ പിസി വിഷ്ണുനാഥും സീറ്റുകള്‍ പിടിച്ചെടുത്തപ്പോള്‍ തിരുവനന്തപരും ജില്ലയിലെ കോവളത്ത് എം വിന്‍സെന്‍റ് സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയായിരുന്നു. തിരുവനന്തപുരത്ത് നേരത്തെ കൈവശമുണ്ടായിരുന്ന അരുവിക്കര സീറ്റ് നഷ്ടമാവുകയും ചെയ്തു.
ഇത്തവണ രണ്ട് ജില്ലകളിലെ 25 സീറ്റുകളില്‍ നിന്നുമായി കുറഞ്ഞത് എട്ട് മുതില്‍ പത്ത് വരെ സീറ്റുകള്‍ പിടിക്കാമെന്നായിരുന്നു കണക്ക് കൂട്ടല്‍. കൊല്ലത്ത് കുണ്ടറയ്ക്കും കരുനാഗപ്പള്ളിയ്ക്കുമൊപ്പം ആര്‍എസ്പി മത്സരിച്ച ചവറ, കൊല്ലം, കുന്നത്തൂര്‍ സീറ്റുകളില്‍ കൂടിയായിരുന്നു വിജയം പ്രതീക്ഷിച്ചത്. എന്നാല്‍ മൂന്ന് സീറ്റുകളിലും പരാജയപ്പെട്ടു. ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കിലും ഈ മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കാമായിരുന്നുവെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നു.
സുധാകരന്റെ സ്വപ്നം പ്രാവര്‍ത്തികമാക്കാന്‍ നോക്കിയാല്‍ കോണ്‍ഗ്രസ് ഉണ്ടാവില്ല; വിമര്‍ശനവുമായി ബാലന്
ആഴക്കടല്‍ മത്സ്യബന്ധന കരാറിലെ വിവാദം വേണ്ടത്ര മുതലെടുക്കാന്‍ സാധിച്ചില്ല. തീരദേശ മണ്ഡലങ്ങളില്‍ ഈ വിഷയം കേന്ദ്രീകരിച്ച് കൂടുതല്‍ ശക്തമായ പ്രചാരണം നടത്തണമായിരുന്നു. അങ്ങനെയെങ്കില്‍ കൊല്ലം, ചവറ മണ്ഡലങ്ങള്‍ കൂടെ യുഡിഎഫിന് ലഭിച്ചേനെ. ജില്ലയിലെ ശക്തമായ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തവണയും മാറ്റമൊന്നും ഉണ്ടായില്ല. പല മണ്ഡലങ്ങളിലും ഇത് മുന്നണിക്ക് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി എന്‍ പീതാംബരക്കുറുപ്പ് മണ്ഡലത്തില്‍ എത്തിയപ്പോള്‍ ഒരു പ്രമുഖ നേതാവ് പാര്‍ട്ടി ഓഫീസ് പൂട്ടി സ്ഥലം കാലിയാക്കിയെന്ന ശക്തമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തനിക്കൊപ്പം നില്‍ക്കുന്നവരേയും നിര്‍ജീവമാക്കാന്‍ ഈ നേതാവിന്‍റെ ഇടപെടല്‍ ഉണ്ടായി. പഴയ ഗ്രൂപ്പിസം അല്ലെന്നും നേതാക്കള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കമാണ് നിലവിലെ ഗ്രൂപ്പിസത്തിന്‍റെ അടിസ്ഥാനം. ഇത് പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ മാത്രമേ ജില്ലയില്‍ പാര്‍ട്ടിക്ക് തിരിച്ച് വരാന്‍ സാധിക്കുകയുള്ളു. ആവശ്യത്തിലധികം ഭാരവാഹികള്‍ ഉള്ള ജില്ലയാണ് കൊല്ലം. എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ ആവാനായിരുന്നു മോഹം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ പലരും വിമുഖത കാണിച്ചു.
സീറ്റ് ലഭിക്കാതായതോടെ ഭാരവാഹികളില്‍ ഒരു വിഭാഗം നിർജീവമാകുകയോ മറ്റുള്ളവരെ നിർജീവമാക്കുകയോ ചെയ്തു. ഈ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് സ്ഥാനാര്‍ത്ഥി മോഹികളായ ഇത്തരം നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സിപിഎമ്മും എല്‍ഡിഎഫും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ എത്തിയിട്ട് പോലും യുഡിഎഫിന്‍റെ പ്രവര്‍ത്തനം സജീവമായില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
സിപിഎം-എല്‍ഡിഎഫ് സംഘടനാ സംവിധാനത്തിന്‍റെ മികവിനേക്കാള്‍ കൂടുതല്‍ അവരുടെ വിജയത്തിന് കാരണമായത് കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ്. കൊല്ലത്ത് എം മുകേഷിനും പത്തനാപുരത്ത് കെബി ഗണേഷ് കുമാറിനുമെതിരെ സിപിഎം, സിപിഐ ഉള്‍പ്പടേയുള്ള എല്‍ഡിഎഫ് ഘടകക്ഷികള്‍ നിന്ന് തന്നെ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായെങ്കിലും മുന്നണിയുടെ വിജയം എന്നത് മാത്രം ലക്ഷ്യമാക്കി ആത്മാര്‍ത്ഥമായി ഇറങ്ങി പ്രവര്‍ത്തിച്ചു. എന്നാല്‍ കോണ്‍ഗ്രസില്‍ നേരെ മറിച്ചാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പരിഹാരമായി നിര്‍ദേശിക്കുന്നത് താഴെത്തട്ട് മുതലുള്ള അഴിച്ച് പണിയാണ്
കൊല്ലത്ത് മുകേഷിനെതിരെ വിജയം ഏറെക്കുറെ ഉറപ്പിച്ചെങ്കിലും അതിലേക്ക് എത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനം ഉണ്ടായില്ല. ഗ്രൂപ്പിസും മുലം ചിലര്‍ കാലുവാരി. അഞ്ചാലംമൂട് മേഖലയില്‍ അടക്കം ഇത് കൃത്യമായി പ്രതിഫലിച്ചു. മറിച്ചായിരുന്നു സംഭവിച്ചതെങ്കിലും മുകേഷിനെ പരാജയപ്പെടുത്തി ബിന്ദു കൃഷ്ണയ്ക്ക് വിജയിക്കാമായിരുന്നു. തീരദേശ മേഖലയില്‍ 4000 ലധികം വോട്ടിന്‍റെ ലീഡ് പ്രതീക്ഷിച്ചെങ്കിലും കിട്ടിയത് 500 ല്‍ താഴെ വോട്ടിന്‍റെ ലീഡ് മാത്രമാണ്.
സീറ്റുമോഹികള്‍ അധികം ഇല്ലാതിരുന്നതാവും കുണ്ടറയില്‍ പിസി വിഷ്ണുനാഥിന് ഗുണകരമായത്. കരുനാഗപ്പള്ളിയിലെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാഠപുസ്തകമാണ്. സ്ഥാനാർഥി എങ്ങനെ സ്വീകാര്യതയുണ്ടാക്കണം എന്നതിനും തെളിവാണ് ഇവിടെ കണ്ടത്. മഹേഷ് എത്താത്ത സ്ഥലം മണ്ഡലത്തിലില്ല. കഴിഞ്ഞ തവണ തോറ്റതിന് ശേഷം മണ്ഡലത്തില്‍ ശക്തമായ പ്രവര്‍ത്തനം തുടര്‍ന്നു. പത്തനാപുരഥ്ത് സ്ഥാനാര്‍ത്ഥി മണ്ഡലത്തിലെ താമസക്കാരനല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പ്രചരിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേതാക്കളുടെ പാലം വലി ശക്തമായി നടന്ന മറ്റൊരു മണ്ഡലം ചാത്തനൂരാണ്. ആദ്യഘട്ടത്തിൽ പാർട്ടി ഓഫിസ് വരെ പൂട്ടിയിട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായി എസ്എന്‍ഡിപി നേതാവ് എത്തിയതോടെ കോൺഗ്രസുകാരായ എസ്എൻഡിപി ക്കാർക്കു പരസ്യമായി രംഗത്തിറങ്ങാനായില്ല. മുസ്ലിം ലീഗിന് സ്വാധീനം തീരെയില്ലാത്ത മണ്ഡലമാണ് പുനലൂര്‍. സീറ്റ് ലീഗിന് കൊടുക്കുന്നതോടെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കൂടുതല്‍ നിര്‍ജീവമാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Recommended Video