പശുവിനു പറഞ്ഞത്രയും പാലില്ല; നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കൊല്ലം: പശുവിനു പറഞ്ഞ അത്രയും പാൽ ലഭിച്ചില്ലെന്ന പരാതിയിൽ നഷ്ടപരിഹാരം ഉത്തരവ്. ജില്ലാ കൺസ്യൂമർ തർക്ക പരിഹാര കമ്മീഷൻ ആണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ഓയൂർ കാളവയൽ ആസാദ് മൻസിലിൽ എ.ആസാദ് നൽകിയ പരാതിയിലാണ് എതിർ കക്ഷികളായ ചെറിയ വെളിനല്ലൂർ സ്വദേശി നൗഷാദ്, ചെറിയ വെളിനല്ലൂർ കാവടി സ്വദേശി രാജേന്ദ്രൻ പിള്ള എന്നിവർ ചേർന്നു 45,000 രൂപ നഷ്ടപരിഹാരം നൽകാൻ കമ്മിഷൻ അംഗം എസ്.സന്ധ്യാറാണി ഉത്തരവിട്ടത്.
രാജേന്ദ്രൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള പശുവിനെ നൗഷാദ് വഴിയാണ് ആസാദ് 54,750 രൂപ നൽകി വാങ്ങിയത്. 18 ലീറ്റർ പാൽ ലഭിക്കും എന്നായിരുന്നു ഇരുവരും തന്നോട് പറഞ്ഞതെന്ന് ആസാദ് പരാതിയിൽ പറയുന്നു. എന്നാൽ, പശുവിനു പറഞ്ഞ പാൽ ലഭിച്ചില്ല. അസുഖം ബാധിക്കുകയും ചെയ്തു. തുടർന്നു, നടത്തിയ പരിശോധനയിൽ പശുവിനു രോഗമുള്ളതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

പ്രതീകാത്മക ചിത്രം
സംഭവത്തിൽ ആദ്യം പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ആസാദ് പിന്നീട് സിആർഡിസിയെ സമീപിക്കുക ആയിരുന്നു. സംഭവത്തിൽ പശുവിനെ കറന്ന ആൾ, ചികിത്സിച്ച ഡോക്ടർ എന്നിവരെ കമ്മീഷൻ വിസ്തരിച്ചു. തുടർന്നാണു നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ആസാദിനു വേണ്ടി അഭിഭാഷകൻ വി.പി.പ്രശാന്ത് ഹാജരായി.












Click it and Unblock the Notifications