രേഷ്മയ്ക്ക് നാല് സിംകാർഡുകളും ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകളും; ദുരൂഹതകൾ ഇനിയും ബാക്കി
രേഷ്മയുടെയും സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത ആര്യ, ഗ്രീഷ്മ എന്നിവരുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്
ചാത്തന്നൂർ: കൊല്ലം കല്ലുവാതുക്കലിൽ കരിയിലക്കൂട്ടത്തിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം മറ്റൊരു തലത്തിലേക്ക്. അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ രേഷ്മ നാല് സിംകാർഡുകളാണ് ഉപയോഗിച്ചിരുന്നത്. ഒന്നിലധികം ഫെയ്സ്ബുക്ക് അക്കൗണ്ടുകളും ഇവർക്കുണ്ടായിരുന്നതായി കണ്ടെത്തി. രേഷ്മയുടെയും സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത ആര്യ, ഗ്രീഷ്മ എന്നിവരുടെയും മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മ പറഞ്ഞത്. എന്നാൽ ഇവർ നൽകിയ വിവരങ്ങൾ അനുസരിച്ച് ഇതുവരെ രേഷ്മയുടെ കാമുകനെ കണ്ടെത്താൻ പൊലീസിന് സാധിച്ചട്ടില്ല. ഇതോടെയാണ് സംഭവത്തിൽ മറ്റെന്തെങ്കിലും കളികളുണ്ടെയെന്ന അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങുന്നത്. രേഷ്മ എത്ര ഫോണുകൾ ഉപയോഗിച്ചെന്നും ഏതൊക്കെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടതെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

രേഷ്മ പറഞ്ഞതുപ്രകാരമുള്ള അനന്തുവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് കണ്ടെത്തിയി്ടുണ്ട്. എന്നാല്‍ ഇതൊരു ഫേക്ക് ഐഡിയാണ് എന്നാണ് പോലീസിന്റെ നിഗമനം. രേഷ്മയുമായി അനന്തു വാട്‌സാപ്പിലും വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ ഇതിന്റെ വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്.

ഭർത്താവ് വിഷ്ണുവിന്റെ സഹോദര ഭാര്യ ആര്യയുടെ പേരിലുള്ള സിംകാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നതിൽ ഒന്ന്. ഇത് സംബന്ധിച്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെയാണ് ആര്യ ബന്ധുവായ ഗ്രീഷ്മയെയും കൂട്ടി ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യചെയ്തത്. ആത്മഹത്യക്കായി ഇറങ്ങിയപ്പോൾ ആര്യ കൈയിൽ കരുതിയിരുന്ന ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇരുവരും ഉപയോഗിച്ച സിം കാർഡ് നമ്പർ ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോവുകയുമാണ് പൊലീസ്.

സൈബർ സെല്ലിന്റെ സാങ്കേതികസഹായം ഉപയോഗപ്പെടുത്തി രേഷ്മയുടെയും ആര്യയുടെയും ഗ്രീഷ്മയുടെയും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇവർ ഉപയോഗിച്ചിരുന്ന സാമൂഹികമാധ്യമങ്ങളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. രേഷ്മയും ആര്യയും ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കയറി ഒന്നിച്ച് സന്ദേശങ്ങൾ അയയ്ക്കുകയും കമന്റിടുകയും ചെയ്തതായും പോലീസ് സംശയിക്കുന്നു.
Recommended Video

ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ ആരും അറിയാതെ എങ്ങനെ രേഷ്മ മുന്നോട്ട് പോയി എന്നതും ദുരൂഹതയാണ്. 2021 ജനുവരില്‍ ആയിരുന്നു കുഞ്ഞിന്റെ മൃതദേഹം വീട്ടുപറമ്പിലെ കരിയിലക്കൂനയില്‍ നിന്ന് കണ്ടെത്തിയത്. ഇത്രനാളും കുഞ്ഞ് ആരുടേത് അറിയില്ലെന്ന് നിലപാടില്‍ സാധാരണ ജീവിതം നയിക്കുകയായിരുന്നു രേഷ്മ എന്നതും സംശയം ജനിപ്പിക്കുന്നതാണ്.












Click it and Unblock the Notifications