എന്‍ജിനീയറിംഗ് വിദ്യാർത്ഥിയെ എസ്ഐ നടു റോഡിൽ തല്ലി ചതച്ചു: എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണം!
കൊല്ലം: കരുനാഗപ്പള്ളി ഐഎച്ച്ആര്‍ഡി എന്‍ജിനിയറിഗ് കോളേജിലെ വിദ്യാര്‍ഥിയെ കരുനാഗപ്പള്ളി എസ്ഐ നടുറോഡില്‍ തല്ലിച്ചതച്ചു. ഇതിൽ പ്രതിഷേധിച്ച് കെഎസ്യു പഠിപ്പ് മുടക്ക് നടത്തി. കൊല്ലം കാവനാട് കണ്ണീച്ചേരി വീട്ടില്‍ ഗോപിനാഥപിള്ളയുടെ മകന്‍ അഖില്‍(19)നെയാണ് കരുനാഗപള്ളി എസ്ഐ ശ്യാംകുമാര്‍ നടുറോഡിലിട്ട് തല്ലി ചതച്ചത്. ഇതിനെതിരെ രക്ഷിതാക്കൾ പരാതി നൽകി.
തുടർന്ന് കരുനാഗപ്പള്ളി എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. വൈകിട്ട് കോളേജില്‍നിന്ന് ബസില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് മുന്നില്‍ ഇറങ്ങി സ്റ്റാന്റിലേക്ക് നടക്കുന്നതിനിടെയാണ് അഖിലിനെ എസ്ഐ മര്‍ദ്ദിച്ചത്. ബൈക്കില്‍ എത്തിയ സഹപാഠികളായ രോഹിത്, അമല്‍ എന്നിവര്‍ സ്റ്റാന്റിന് മുന്നില്‍ ബൈക്ക് വച്ചിട്ട് അകത്തേക്ക് പോയതിന് പുറകെ എത്തിയ പോലീസ് ബൈക്ക് ആരുടെത് എന്ന ചോദിച്ചതിന് അഖില്‍ രോഹിതിന്റേതാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ബൈക്കിന്റെ ഉടമ അമലാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് എസ്ഐ അഖിലില്‍ തങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അസഭ്യം പറയുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ ബൈക്ക് രോഹിതിന്റെ ആണെന്നാണ് തനിക്ക് അറിയാവുന്നതെന്നും അതിനാലാണ് പറഞ്ഞതെന്നും അഖില്‍ എസ്ഐയെ അറിയിച്ചെങ്കിലും ക്ഷുഭിതനായ എസ്ഐ അഖിലിന്റെ മാതാപിതാക്കളെ ഉള്‍പ്പെടെ ചീത്തപറയുകയായിരുന്നു. ഇത് വിലക്കിയതിനെ തുടര്‍ന്നാണ് നടുറോഡില്‍ എസ്ഐ അഖിലിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ജീപ്പിലേക്ക് വലിച്ചെറിഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തത്.
അകാരണമായി അഖിലിനെ പിടികൂടിയതറിഞ്ഞ് കോളേജ് വിദ്യാര്‍ഥികള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയതോടെയാണ് പെറ്റികേസ് ചുമത്തി ഫൈന്‍ അടപ്പിച്ചശേഷം അഖിലിനെ വിട്ടയച്ചത്. എന്നാല്‍ വീട്ടില്‍ എത്തിയ അഖില്‍ കുഴഞ്ഞ് വീണു. ഇതൊടെ മാതാപിതാക്കള്‍ അഖിലിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications