ഇരട്ടകളുടെ കല്യാണത്തിനായി ആതിഥ്യമരുളി പടിഞ്ഞാറെ കല്ലടക ഗ്രാം...അപൂർവ്വ നിമിഷം..
മറ്റാരും ആശ്രയം ഇല്ലാത്തപ്പോൾ പടിഞ്ഞാറെ കല്ലട ഗ്രാമം ഹൃദയത്തിൽ ചേർത്തുനിർത്തിയ ഇരട്ട പെൺകുട്ടികളുടെ വിവാഹം നാട്ടുകാർ ചേർന്ന് നാളെ നടത്തും.

ശാസ്താംകോട്ട : കല്യാണം എന്നുപറയുന്നത് പൊതുവേ ആഘോഷത്തിനും സന്തോഷത്തിനും ഉള്ള ദിവസമാണ്. ഇപ്പോൾ ഒരു കല്യാണത്തിനായി നാട് മുഴുവൻ കാത്തിരിക്കുകയാണ്. അതേ ഇരട്ടടപെൺകുട്ടികളുടെ വിവാഹത്തിനായി കല്ലട ഗ്രാമം നിറഞ്ഞ സ്നേഹത്തോടെ കാത്തിരിക്കുകയാണ്.
മറ്റാരും ആശ്രയം ഇല്ലാത്തപ്പോൾ പടിഞ്ഞാറെ കല്ലട ഗ്രാമം ഹൃദയത്തിൽ ചേർത്തുനിർത്തിയ ഇരട്ട പെൺകുട്ടികളുടെ വിവാഹം നാട്ടുകാർ ചേർന്ന് നാളെ നടത്തും. പടിഞ്ഞാറെ കല്ലട വലിയപാടം ചിത്രാ നിവാസിൽ ശിവസുതന്റെയും പരേതയായ സുശീലയുടെയും മക്കളായ എസ്.ചിത്ര, എസ്.ലേഖയുടോയും വിവാഹത്തിനാണ് നാട് തന്നെ ഒന്നായി നിന്ന് ആതിഥ്യമരുളുന്നത്.
22 വയസ്സുള്ള ഇരുവരും കൊല്ലം മഹിളാ മന്ദിരത്തിലെ അന്തേവാസികളാണ്. ലേഖയെ മൈനാഗപ്പള്ളി വേങ്ങ തൈവിള കിഴക്കേതിൽ എസ്.ശ്യാമും ചിത്രയെ കുന്നത്തൂർ പുത്തനമ്പലം ശാന്തി ഭവനിൽ കപിൽരാജും നാളെ രാവിലെ 10ന് പടിഞ്ഞാറെ കല്ലട ആയുർവേദ ഹാളിൽ വിവാഹം ചെയ്യും. ഇവരുടെ അമ്മ മരിച്ചതിനെ തുടർന്ന് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഇവർക്ക് പിന്നീട് താങ്ങായത് നാട് തന്നെയായിരുന്നു. വേർപാടിനെ തുടർന്നു ആശ്രയമറ്റ ഇരുവരെയും ജനപ്രതിനിധികളും നാട്ടുകാരും ചേർന്നാണ് ജീവിതത്തിലേക്ക് ചേർത്തുപിടിച്ചത്. പിന്നീട് ഇവരെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
ഇരുവർക്ക് വിവാഹ ആലോചനകൾ എത്തിയപ്പോൾ മുതൽ രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് നാട് ഉണ്ടായിരുന്നു. പഞ്ചായത്ത് തലത്തിലും ഓരോ വാർഡുകളിലും സർവകക്ഷിയോഗം വിളിച്ചാണ് വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സംഘടനകളും ദേവാലയങ്ങളും വാട്സാപ് ഗ്രൂപ്പുകളും കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരും ഉൾപ്പെടെ കല്യാണത്തിന്റെ ഒരുക്കങ്ങൾക്കായി മുന്നിലുണ്ട്. കല്യാണം വിളിക്കാനും മുന്നിൽ നാട്ടുകാർ തന്നെ. ജനങ്ങൾ നൽകുന്ന സംഭാവന കൊണ്ട് വിവാഹം നടത്തിയ ശേഷം ബാക്കി തുക ഇരുവരുടെയും പേരിൽ നിക്ഷേപമാക്കുമെന്നും മന്ത്രിമാരും കലക്ടറും ജനപ്രതിനിധികളും ഉൾപ്പെടെ വിവാഹത്തിൽ പങ്കെടുക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ, കൺവീനർ കെ.സുധീർ എന്നിവർ പറഞ്ഞു.












Click it and Unblock the Notifications