അത്യാധുനിക ക്യാമറകൾ; സുരക്ഷയ്ക്കായി 14 പൊലീസ് ഉദ്യോഗസ്ഥർ; കൊല്ലം തുറമുഖത്തിന് പുതിയമുഖം
കൊല്ലം: ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്പിഎസ്) കോഡ് പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ 40 ദിവസത്തിനകം കൊല്ലം തുറമുഖത്തു പൂർത്തിയാകും. സുരക്ഷാ മാനദണ്ഡ പ്രകാരം അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള, നിരീക്ഷണത്തിനും പരിശോധനയ്ക്കും ഉപയോഗിക്കാവുന്ന ക്യാമറകൾ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസ് ലിമിറ്റഡാണ് (കെഎസ്ഐഇ) തുറമുഖത്ത് സ്ഥാപിക്കുന്നത്.
സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ ടെൻഡർ നൽകിയാൽ 45 ദിവസത്തെ കാലതാമസം ഉണ്ടാകുന്നത് കൊണ്ടാണു സർക്കാർ അക്രഡിറ്റേഷനുള്ള ഏജൻസിക്ക് നേരിട്ട് കരാർ നൽകിയത്. തുറമുഖത്തിന്റെ സുരക്ഷയ്ക്കായി 14 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാർ തലത്തിൽ ഉത്തരവായി.
തുറമുഖത്തിന്റെ 50 മീറ്റർ ചുറ്റളവിൽ കരയിലും കടലിലും അതിക്രമിച്ചു കടക്കുന്ന ശിക്ഷാർഹമാണ് എന്ന് സൂചിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. തകർന്ന ചുറ്റുവേലി മാറ്റി സ്ഥാപിക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തി. എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ക്ഷണിച്ചതു പ്രകാരം കരാർ ഏറ്റെടുത്തു നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഐഎസ്പിഎസ് കോഡ് പ്രകാരം സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയാക്കി ഫോറിനർ റീജനൽ റജിസ്ട്രേഷൻ ഓഫിസറുടെ ശുപാർശയോടെ എമിഗ്രേഷൻ ചെക്പോയിന്റ് സംവിധാനത്തിനായി കേന്ദ്ര ആഭ്യന്തര, ഷിപ്പിങ് മന്ത്രാലയങ്ങളെ സമീപിക്കുമെന്നും മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള അറിയിച്ചു. ഇതോടെ വിദേശ കപ്പലുകൾക്ക് തുറമുഖത്തേക്ക് അടുക്കാൻ സാധിക്കും.
ബേപ്പൂർ, കൊല്ലം തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ക്രൂസ് സർവീസ് നടത്തുന്നതിനു കപ്പൽ നിർമാണത്തിന് 30 കോടി രൂപ ആവശ്യപ്പെട്ടു മാരിടൈം ബോർഡ് സംസ്ഥാന ആസൂത്രണ ബോർഡിന് കപ്പലിന്റെ രൂപരേഖ സമർപ്പിച്ചു. 2022-23 വർഷത്തെ ബജറ്റിൽ ആസൂത്രണ ബോർഡ് നിർദേശാനുസരണം കേരള സർക്കാർ പണം അനുവദിച്ചാൽ കൊച്ചിൻ ഷിപ്‍യാഡിൽ ക്രൂസ് കപ്പൽ നിർമാണം ആരംഭിക്കും. കേരള മാരിടൈം ബോർഡും കൊച്ചിൽ ഷിപ്‍യാഡും നടത്തിയ ചർച്ചയിൽ 2 ക്രൂസ് കപ്പലുകൾ നിർമിക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത്.
കപ്പൽ നിർമാണത്തിന് പണം അനുവദിച്ചാൽ ഇന്ത്യയിൽ സ്വന്തമായി കപ്പലുള്ള മാരിടൈം ബോർഡാകും കേരളത്തിലേത്. കൊച്ചിൻ ഷിപ്‍യാഡാണ് കപ്പലിന്റെ രൂപരേഖ തയാറാക്കിയത്. ചരക്കുകപ്പൽ സർവീസ് ആരംഭിക്കുന്നതിനായി ഷിപ്പിങ് ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഫ്ലോട്ടിങ് ഡെക്ക് നിർമാണവും മാരിടൈം ബോർഡിന്റെ പരിഗണനയിൽ ഉണ്ട്
കൊല്ലം തുറമുഖത്ത് നിന്ന് ലക്ഷദ്വീപ് സമൂഹത്തിലെ മിനിക്കോയ് ദ്വീപിലേക്ക് കപ്പൽ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ടു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനുമായി നിരന്തരം ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഈ ചർച്ച ഒന്നും ഫലം കാണുന്നില്ലെന്നാണ് റിപ്പോർട്ട് . നിലവിൽ ലക്ഷദ്വീപിൽ നിന്ന് കോഴിക്കോടേക്കും കൊച്ചിയിലേക്കും കപ്പലുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ കോഴിക്കോട്, കൊച്ചി തുറമുഖങ്ങളെ അപേക്ഷിച്ചു മിനിക്കോയ് ദ്വീപിലേക്ക് കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നത് കൊല്ലം തുറമുഖത്തു നിന്നാണ്.
കൊച്ചിയിലും കോഴിക്കോടുമുള്ള ഷിപ്പിങ് ഏജൻസികളുടെ സമ്മർദം കാരണമാണ് അനുകൂല ഘടകങ്ങൾ ഏറെയുള്ള കൊല്ലം തുറമുഖത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ പരിഗണിക്കാത്തതത് എന്ന ആരോപണം ഉണ്ട്