പൊട്ടിക്കരഞ്ഞ് വിസ്മയയുടെ സഹോദരന്‍; ആശുപത്രിയിലെത്തിയപ്പോള്‍ കണ്ടത്... കിരണ്‍ ഒളിവില്‍
കൊല്ലം: ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച സംഭവത്തില്‍ പ്രതി ഒളിവില്‍. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയാണ് മരിച്ചത്. ഭര്‍ത്താവ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ്‍ കുമാറിനെ പോലീസ് തിരയുന്നു. ഇയാള്‍ ഒളിവിലാണ് എന്നാണ് വിവരം. സ്ത്രീധന പീഡനം മൂലമാണ് വിസ്മയ മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.
Recommended Video
100 പവന്‍ സ്വര്‍ണം, ഒന്നേകാല്‍ ഏക്കര്‍ സ്ഥലം, 12.5 ലക്ഷം രൂപയുടെ കാര്‍ എന്നിവയാണ് സ്ത്രീധനമായി നല്‍കിയത്. എന്നിട്ടും കടുത്ത പീഡനമാണ് വിസ്മയക്ക് ഏല്‍ക്കേണ്ടി വന്നതത്രെ. യുവതിയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍ ആരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്....
യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ
സ്ത്രീധനമായി ഒന്നും വേണ്ട
സ്ത്രീധനമായി ഒന്നും വേണ്ട എന്നാണ് കിരണ്‍ കുമാറും കുടുംബവും വിവാഹ വേളയില്‍ ആദ്യം പറഞ്ഞതത്രെ. സ്ത്രീ തന്നെ ധനമല്ലേ എന്നായിരുന്നുവത്രെ അവരുടെ ആദ്യ നിലപാട്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ നിലപാട് മാറ്റി. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിന്റെ പേരിലായിരുന്നു പീഡനം.
വിസ്മയക്കും സഹോദരനും മര്‍ദ്ദനം
കാര്‍ മോശമാണ്, ഇതിനേക്കാള്‍ വിലകൂടിയത് വേണമെന്ന് പറഞ്ഞായിരുന്നുവത്രെ കിരണ്‍ കുമാറിന്റെ പീഡനം. മാസങ്ങള്‍ക്ക് മുമ്പ് കിരണ്‍ മദ്യപിച്ച് വിസ്മയയുടെ വീട്ടില്‍ വന്നു ബഹളമുണ്ടാക്കിയെന്ന് കുടുംബം പറയുന്നു. വിസ്മയയെ വീട്ടില്‍ വച്ച് അടിച്ചു. തടയാന്‍ ചെന്ന സഹോദരന്‍ വിജിത്ത് നായര്‍ക്കും മര്‍ദ്ദനമേറ്റുവത്രെ.
ഇന്നലെ രാത്രിയും
വിവാഹം കഴിഞ്ഞത് മുതല്‍ തന്നെ വിസ്മയക്ക് ഭര്‍തൃവീട്ടില്‍ പീഡനമായിരുന്നുവത്രെ. ആദ്യം യുവതി വീട്ടില്‍ പറഞ്ഞിരുന്നില്ല. അടുത്തിടെയായി ഭര്‍തൃവീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ രാത്രിയും വിസ്മയക്ക് മര്‍ദ്ദനമേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ കയറേണ്ട എന്ന് പറഞ്ഞ് പുറത്തുനിര്‍ത്തിയെന്നും ആരോപണമുണ്ട്.
ഇന്ന് രാവിലെ ഫോണ്‍ വന്നു
കിരണ്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്നാണ് വിസ്മയയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. മര്‍ദ്ദനത്തിന്റെ പാടുകള്‍ വിസ്മയ ഫോട്ടോ എടുത്ത് കുടുംബാംഗങ്ങള്‍ക്ക് അയച്ചിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ വിസ്മയക്ക് സീരിയസ് ആണെന്ന് അറിഞ്ഞത്. ആശുപത്രിയിലെത്തിയപ്പോള്‍, മരിച്ചിട്ട് രണ്ടു മണിക്കൂര്‍ ആയെന്ന് അറിയാന്‍ കഴിഞ്ഞുവെന്ന് സഹോദരന്‍ പറയുന്നു.
നേരത്തെ പരാതിപ്പെട്ടിരുന്നു
വിസ്മയയെയും സഹോദരനെയും വീട്ടിലെത്തി മര്‍ദ്ദിച്ച സംഭവത്തില്‍ ചടയമംഗലം പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ കേസ് പോലീസിന്റെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പായി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍ കുമാര്‍. കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും വിജിത്ത് ആരോപിച്ചു.
കോളജില്‍ നിന്നു കൊണ്ടുപോയി
ഏറ്റവും അവസാനം വിസ്മയ പഠിക്കുന്ന കോളജില്‍ നിന്ന് കിരണ്‍ കുമാര്‍ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. കഴിഞ്ഞാഴ്ച അമ്മ വിസ്മയയെ വിളിച്ചിരുന്നു. ഇത് കണ്ട കിരണ്‍ കുമാര്‍ മൊബൈല്‍ വാങ്ങി എറിഞ്ഞു. പരീക്ഷയ്ക്ക് ഫീസ് അടക്കാനുണ്ടായിരുന്നു വിസ്മയക്ക്. പരീക്ഷ എഴുതേണ്ട എന്നാണ് കിരണ്‍ പറഞ്ഞതെന്നും വിജിത്ത് നായര്‍ പറയുന്നു.
നീതി ലഭിക്കണം
എന്ത് സംഭവിച്ചുവെന്ന് അറിയില്ല. തൂങ്ങിമരിച്ചു എന്നാണ് പറയുന്നത്. കിരണിന്റെ പീഡനമാണ് എല്ലാത്തിനും കാരണം. കൊലപാതകമാണ് നടന്നിരിക്കുന്നത്. ഒരു വീട്ടുകാര്‍ക്കും ഇങ്ങനെ സ്ത്രീധനത്തിന്റെ പേരില്‍ ദുരിതമുണ്ടാകരുത്. പോലീസിനോടും സര്‍ക്കാരിനോടും നീതി ലഭിക്കണമെന്ന് മാത്രമാണ് അപേക്ഷ എന്നും കരഞ്ഞുകൊണ്ട് വിജിത്ത് കുമാര്‍ പറയുന്നു.
ആ ചിരിയില്‍ മയങ്ങിയെന്ന് ആരാധകര്‍; വൈറലായ പ്രിയ ഭവാനി ശങ്കറിന്റെ ഫോട്ടോഷൂട്ട് കാണാം