'പരീക്ഷ കഴിഞ്ഞ ദിവസം കിരൺ എത്തി വിസ്മയയെ കൂട്ടികൊണ്ടുപോയി..അവനാണ് നിർബന്ധിച്ചത്';വെളിപ്പെടുത്തൽ
തിരുവനന്തപുരം; നിലമേല്‍ കൈതത്തോട് സ്വദേശിനി വിസ്മയ(24)യുടെ ആത്മഹത്യയുടെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. തിങ്കളാഴ്ച പുലർച്ചയോടെയാണ് വിസ്മമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ ക്രൂരമായ പീഡനമാണ് വിസ്മയയുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയ്ക്ക് ഭർതൃവീട്ടിൽ കൊടിയ മർദ്ദനം ഏറ്റിരുന്നതായി കുടുംബം പറയുന്നു.
ഇടയ്ക്ക് പ്രശ്നങ്ങളുടെ പേരിൽ സ്വന്തം വീട്ടിലെത്തിയ വിസ്മയയെ കിരൺ തന്നെയാണ് നിർബന്ധിച്ച് തിരികെ കൂട്ടിക്കൊണ്ട് പോയതെന്ന് വിസ്മയയുടെ കുടുംബ സുഹൃത്താ സക്കീർ ഹുസൈൻ പറയുന്നു. മാതൃഭൂമിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷമാണ് അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറും വിസ്മയയും വിവാഹിതരായത്. ഒരേക്കർ ഇരുപത് സെന്റ് സ്ഥലവും 100 പവൻ സ്വർണവും പത്തു ലക്ഷത്തിൽ താഴെ വില വരുന്ന കാറും സ്ത്രീധനമായി നൽകിയിട്ടായിരുന്നു വിവാഹം. കല്യാണ ശേഷം കാർ വേണ്ട പകരം പണമായി വേണം എന്ന് പറഞ്ഞാണ് തന്റെ മകളെ കിരൺ ഉപദ്രവിച്ചതെന്ന് വിസ്മയുടെ പിതാവ് ത്രിവിക്രമന്റെ ആരോപണം.

വിവാഹത്തിന് ശേഷം കിരണവും വീട്ടുകാരും വീടുപണിക്കും മറ്റുമായി കൂടുതൽ പണം ആവശ്യപ്പെട്ട് വിസ്മയയെ ശല്യപ്പെടുത്തിയിരുന്നതായി കുടുംബ സുഹൃത്തായ സക്കീർ ഹുസൈൻ പറഞ്ഞു. അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം പൂർത്തിയാക്കി നിലവിൽ ഹൗസ് സർജൻസി ചെയ്യുകയാണ്. ഇടയ്ക്ക് പ്രശ്നങ്ങളുടെ പേരിൽ കിരണിനെതിരെ കേസ് ഫയൽ ചെയ്യുന്നതിനായി വക്കീലുമായി സംസാരിച്ചിരുന്നു.

എന്നാൽ കിരൺ തന്നെ നിർബന്ധിച്ചാണ് വിസ്മയയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയത്. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജിലെത്തിയാണ് കിരൺ അവളെ കൂട്ടിക്കൊണ്ട് പോയത്. അവൾക്കും അവന്റെ കൂടെ കഴിയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.

എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയാണെങ്കിൽ അവസാനിക്കട്ടെയെന്ന് വീട്ടുകാരും കരുതി. വിസ്മയുടെ മരണത്തിൽ കിരണിന്റെ വീട്ടുകാർക്കും പങ്കുണ്ട്. ഇങ്ങനെയെല്ലാം ചെയ്തിട്ടും മകനെ അവർ തിരുത്തേണ്ടതല്ലേയെന്നും സക്കീർ ഹുസൈൻ ചോദിക്കുന്നു.

കഴിഞ്ഞ ദിവസവും ഭർത്താവ് മർദ്ദിച്ചതായി സഹോദരന് അയച്ച വാട്സ് ആപ്പ് സന്ദേശത്തിലും വ്യക്തമാക്കിയിരുന്നു. മർദ്ദനം ഏറ്റതിന്റെ ചിത്രങ്ങളും വിസ്മയ സഹോദരന് അയച്ചിരുന്നു. കാറിന്റെ കണ്ണാടി തല്ലിപ്പൊട്ടിച്ചിരുന്നതായും തന്നേയും പിതാവിനേയും അസഭ്യം പറയുന്നതായും വിസ്മയെ വെളുപ്പെടുത്തിയിരുന്നുവെന്നും സഹോദരൻ പറയുന്നു.

ഞായറാഴ്ച വൈകീട്ടാണ് ഇതെല്ലാം വിസ്മയ പറഞ്ഞ്. അതുകഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചയോടെയാണ് വിസ്മയയെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.












Click it and Unblock the Notifications