ഓപ്പറേഷന്‍ ഫോക്കസ് ഊര്‍ജിതം; കൊല്ലത്ത് 39 ടൂറിസ്റ്റ് ബസുകള്‍ക്ക് നോട്ടീസ്
കൊല്ലം: ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപറേഷൻ ഫോക്കസ് പരിശോധന കൊല്ലം ജില്ലയിലും ശക്തമാക്കി. അതോടൊപ്പം തന്നെ ഗതാഗതനിയമന ലംഘനം നടത്തുന്ന മറ്റ് വാഹനങ്ങൾക്കെതിരെയും നടപടി തുടങ്ങി. കൊല്ലം ആർ.ടി.ഒ ഡി. മഹേഷിൻറെ നിർദ്ദേശപ്രാകാരം നടന്ന പരിശോധനയിൽ 39 ടൂറിസ്റ്റ് ബസുകൾക്ക് നോട്ടീസ് നൽകി.
മിക്ക ബസുകളിലും അമിതമായ ശബ്ദവും ലൈറ്റുകളുമാണ് കണ്ടെത്തിയത്. അനധികൃതമായ രൂപമാറ്റം, അമിതമായ ശബ്ദം, അനവാശ്യമായ ലൈറ്റുകൾ, അനുവദനീയമല്ലാത്ത ഹോണുകൾ എന്നിവ കണ്ടെത്തി. ഇവ കണ്ടെത്തിയ വാഹനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനുള്ളിൽ എല്ലാം നീക്കം ചെയ്ത് ആർ.ടി.ഒക്ക് മുന്നിൽ ഹാജരാക്കാൻ നിർദേശം നൽകി.
കൊല്ലത്ത് നടന്ന പരിശോധനയിൽ മോശം അവസ്ഥയിൽ സർവിസ് നടത്തിയ സ്വകാര്യ ബസിൻറെ ഫിറ്റ്നസ് റദ്ദാക്കി. ബസിൻറെ പ്ലാറ്റ്ഫോം ഉൾപ്പെടെ തകർന്ന സ്ഥിതിയിൽ ആയിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻ നിർത്തിയാണ് ഫിറ്റ്നസ് റദ്ദാക്കിയത്. നിയമലംഘനങ്ങൾ നടത്തിയ 146 ഇതര വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.
സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പ് നടത്തുന്ന വ്യാപക പരിശോധന രണ്ടാം ദിനവും തുടരുക ആണ്. വടക്കാഞ്ചേരി അപകടത്തിൻറെ പശ്ചാത്തലത്തിലാണ് ഓപ്പറഷൻ ഫോക്കസ് ത്രീ എന്ന പേരിൽ മോട്ടോർവാഹനവകുപ്പ് സംസ്ഥാന വ്യാപക പരിശോധന ആരംഭിച്ചത്. ശനിയാഴ്‌ച മാത്രം 1279 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്.
ഈ മാസം 16 വരെയാണ് മോട്ടോർ വാഹന വകുപ്പിൻറെ സ്‌പെഷ്യൽ ഡ്രൈവ് നടക്കുക. മോട്ടോർ വാഹന വകുപ്പ് വിവിധ സ്‌ക്വാഡുകൾ ആയി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. അമിതവേഗത, ഫ്‌ലാഷ് ലൈറ്റുകൾ, ഡാൻസ് ഫ്‌ലോർ, അമിത ശബ്‌ദ സംവിധാനം, അനധികൃത രൂപമാറ്റം എന്നിവയാണ് പ്രധാനമായും പരിശോധിച്ചുവന്നുകൊണ്ടിരിക്കുന്നത്...