നടി റാണി ചന്ദ്ര മരണപ്പെട്ട വിമാനാപകടത്തിൽ മരിച്ചെന്ന് കരുതി, സിയാദ് തിരിച്ചെത്തിയത് 45വർഷത്തിന് ശേഷം
കൊല്ലം: 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടുവെന്ന് കരുതിയ മകന്‍ തിരിച്ച് എത്തിയതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് കൊല്ലം സ്വദേശിനിയായ 92കാരി ഉമ്മ ഫാത്തിമാ ബീവി. വിമാനാപകടത്തില്‍ മരിച്ചു എന്ന് എല്ലാവരും വിശ്വസിച്ചിരുന്ന കാരാളിമുക്ക് സ്വജേശി സജാദ് തങ്ങള്‍ ആണ് തിരിച്ച് വീട്ടിലെത്തിയത്. 1971ല്‍ ഗള്‍ഫിലേക്ക് പോയ സജാദ് പിന്നെ തിരിച്ച് വന്നിട്ടില്ല.
സിനിമാക്കഥ പോലെ അവിശ്വസനീയമാണ് സജാദിന്റെ ജീവിതവും തിരിച്ച് വരവും. അന്ന് സജാദിന് പ്രായം വെറും പത്തൊന്‍പത് വയസ്സ് മാത്രമായിരുന്നു. കലാകാരന്മാരെ ഗള്‍ഫില്‍ എത്തിച്ച് ഷോ നടത്തുന്ന സംഘാടകന്‍ ആയിരുന്നു സജാദ് അന്ന്. നടി റാണി ചന്ദ്ര അടക്കമുളള പ്രമുഖര്‍ പങ്കെടുത്ത ഗള്‍ഫ് പരിപാടിക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുളള യാത്രയില്‍ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍പ്പെട്ടു. നടി റാണി ചന്ദ്ര അടക്കം 95 പേരാണ് 1976 ഒക്ടോബര്‍ 12ന് നടന്ന ആ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടത്.

സജാദിന്റെ ഒരു വിവരവും അതിന് ശേഷം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നില്ല. ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടോ എന്ന് പോലും ഉറപ്പിക്കാനാകാത്ത നീണ്ട 45 വര്‍ഷങ്ങള്‍. സജാദ് മരിച്ചെന്ന് തന്നെ എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ ഫാത്തിമ ബീവി അപ്പോഴും മകന് വേണ്ടി പ്രാര്‍ത്ഥനകളുമായി കാത്തിരുന്നു. ആ പ്രാര്‍ത്ഥനകള്‍ക്ക് ഈ കൊവിഡ് ദുരന്തകാലത്ത് ഫലമുണ്ടായിരിക്കുന്നു.
മുംബൈയിലെ ഒരു ആശ്രമത്തില്‍ സജാദ് ഉണ്ടെന്ന് അറിയുന്നത് അടൂര്‍ സ്വദേശികളായ രണ്ട് പേര്‍ വഴിയാണ്. സജാദിന് വീട്ടിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മുംബൈയിലേക്ക് പോയി. സജാദിനെ കൂട്ടിക്കൊണ്ട് വന്നു. വലിയ സ്വീകരണമാണ് നാട്ടുകാരും വീട്ടുകാരും സജാദിന് ഒരുക്കിയത്. എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോനും സിആര്‍ മഹേഷും അടക്കമുളളവര്‍ സജാദിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അരനൂറ്റാണ്ടിന് ശേഷം ഫാത്തിമ ബീവി മകനെ കണ്ട് മുട്ടിയ നിമിഷങ്ങള്‍ കണ്ട് നിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു.












Click it and Unblock the Notifications