കൊവിഡ് നിയന്ത്രണത്തിന് കൊല്ലത്ത് പരിശോധന ശക്തം, രജിസ്റ്റർ ചെയ്തത് 5710 കേസുകള്‍
കൊല്ലം: കൊവിഡ് നിയന്ത്രണത്തിന് കൊല്ലം ജില്ലയിൽ പരിശോധന ശക്തം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ജില്ലയില്‍ നിയമിതരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഇതുവരെ 5210 കേസുകള്‍ രജിസ്റ്റർ ചെയ്തു. ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 1,192 കേസുകൾ ആണ്. മാസ്‌ക് ധരിക്കാത്തതിന് 2098 പേര്‍ക്കെതിരെയും ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ച 211 കടകള്‍ക്കെതിരെയും സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്ത 2154 കടകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
നിയമവിരുദ്ധമായി കൂട്ടം കൂടിയതിന് 220 കേസുകളും എടുത്തു. ജീവനക്കാര്‍ക്ക് മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നല്‍കാത്തതിന് 386 സ്ഥാപനങ്ങള്‍ക്ക് എതിരെയും കേസുണ്ട്. റോഡില്‍ തുപ്പിയ 136 പേര്‍ക്കും ക്വാറന്റയിന്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് 46 കേസും എടുത്തിട്ടുണ്ട്. കണ്ടയിന്‍മെന്റ് സോണുകളില്‍ നിയമവിരുദ്ധമായി കടകള്‍ തുറന്നതിന് 22 പേര്‍ക്കെതിരെയാണ് കേസ്.

നിയമം ലംഘിച്ചതിന് ഇന്നലെ 859 പേരെ മുന്നറിയിപ്പു നല്‍കി വിട്ടയച്ചു. 216 പേരില്‍ നിന്നും ഫൈന്‍ ഈടാക്കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തുന്ന പരിശോധന കര്‍ശനമാക്കുമെന്നും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നടപ്പാക്കുന്ന നിയമങ്ങള്‍ പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയിൽ ഇന്ന് 742 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും. സമ്പർക്കം മൂലം 737 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 2 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 711 പേർ രോഗമുക്തി നേടി.
കൊല്ലം തെക്കേകര സ്വദേശി കൃഷ്ണൻകുട്ടി (80), കുണ്ടറ സ്വദേശി സുദർശൻപിള്ള (50), കല്ലട സ്വദേശി ഷാജി ഗോപാൽ (36), പുതുവൽ സ്വദേശി ക്ലെമന്റ് (69), കല്ലുംതാഴം സ്വദേശി ഇസ്മെയിൽ സേട്ട് (73) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.












Click it and Unblock the Notifications