ക്രിസ്തുമസ് ആഘോഷം: പഞ്ചായത്ത് പ്രസിഡന്റ് ജാതി വിളിച്ച് അധിക്ഷേപിച്ചെന്ന് പരാതി
കോട്ടയം: ക്രിസ്തുമസ് ആഘോഷത്തെത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ബിജെപി പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തു. കോട്ടയം ജില്ലയിലെ പള്ളിക്കാത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് എതിരെയാണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.

പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്
ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനുൾപ്പെടെയുള്ള വകുപ്പുകളാണ് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിനെതിരെ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗായി 25ന് പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് മുൻ മെമ്പറുടെ വീട്ടിൽ പടക്കം പൊട്ടിച്ചത് സംബന്ധിച്ചുണ്ടായ വാക്ക്തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്.

പോലീസിൽ അറിയിച്ചു
പള്ളിക്കത്തോട് മുൻ മെമ്പറായിരുന്ന രമാദേവി രാമചന്ദ്രന്റെ മകൻ അനൂപ് ചന്ദ്രൻ തന്റെ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് പടക്കം പൊട്ടിച്ചത്. ഇതിനെതിരെ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തുകയായിരുന്നു. ആശ ഗിരീഷിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ കൂട്ടംകൂട്ടി പോലീസിൽ വിളിച്ച് ശബ്ദമലിനീകരണത്തെക്കുറിച്ച് പരാതിപ്പെടുകയായിരുന്നു. ഇതോടെ പോലീസെത്തി രാത്രി 9.30 ഓടെ പടക്കം പൊട്ടിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മർദ്ദിച്ചെന്ന് പരാതി
സംഭവത്തിന് ശേഷം അനൂപ് ചന്ദ്രന്റെ വീട്ടിൽ നിന്ന് മടങ്ങിയ മൂന്നു സുഹൃത്തുക്കളും സഞ്ചരിച്ച ഓട്ടോ തടഞ്ഞുനിർത്തിയ ബിജെപി പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. മർദ്ദിച്ചതിന് പുറമേ സംഘത്തിലുണ്ടായിരുന്ന സുഭാഷ് എന്ന യുവാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു

കയ്യേറ്റ ശ്രമം
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അനൂപ് ചന്ദ്രൻ, ഭാര്യ രേണു എന്നിവരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കുടുംബത്തെ ഉദ്ധരിച്ച് സമകാലിക മലയാളം റിപ്പോർട്ട് ചെയ്യുന്നു. ബിജെപി പ്രവർത്തകർക്ക് മുമ്പിൽ വെച്ച് ആശാ ഗിരീഷ് രേണുവിനോടും മോശം ഭാഷയിൽ സംസാരിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ആരോപിക്കുന്നുണ്ട്.

ആത്മഹത്യാശ്രമം
സംഭവത്തിന് പിന്നാലെ രേണു ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ചേർപ്പുങ്കലുള്ള മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ് ഇവർ. സംഭവത്തിൽ ജാതി വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.












Click it and Unblock the Notifications