കോൺഗ്രസ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ കയ്യാങ്കളി, പ്രവർത്തകർക്കിടയിലേക്ക് വീണ് ഉമ്മൻ ചാണ്ടി
കോട്ടയം: കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യാങ്കളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അതിനിടെ ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് വീണു. അദ്ദേഹത്തിന് പരിക്കില്ല.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സംഘടനാ തലത്തിലുളള പാര്‍ട്ടിയുടെ പ്രകടനം അവലോകനം ചെയ്യാനായി പുതുപ്പളളി മണ്ഡലത്തില്‍ പര്യടനത്തിന് എത്തിയതായിരുന്നു ഉമ്മന്‍ ചാണ്ടി. അതിന്റെ ഭാഗമായാണ് അദ്ദേഹം അകലക്കുന്നത്തും എത്തിയത്. യോഗത്തിനിടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചു. ഇതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും അത് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. വേദിയിലിരുന്ന ഉമ്മന്‍ ചാണ്ടി തമ്മിലടിക്കുന്ന പ്രവര്‍ത്തകരെ അനുനയിപ്പിക്കാനായി തിടുക്കപ്പെട്ട് താഴേക്ക് ഇറങ്ങുന്നതിനിടെ പടിയില്‍ കാല്‍ തട്ടി വഴുതി വീഴുകയായിരുന്നു. ഉടനെ തന്നെ സുരക്ഷാ ജീവനക്കാരനും പ്രവര്‍ത്തകരെ അദ്ദേഹത്തെ അപകടം പറ്റാതെ താങ്ങി നിര്‍ത്തുകയായിരുന്നു.
Recommended Video
നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം ജില്ലയില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലും നേതാക്കള്‍ തമ്മില്‍ വാക്‌പോരുണ്ടായിരുന്നു. തുടര്‍ന്ന് യോഗം പൂര്‍ത്തീകരിക്കാനാകാതെ അവസാനിപ്പിക്കുകയായിരുന്നു. ബിജെപിക്ക് വേണ്ടി തിരുവനന്തപുരത്ത് വോട്ട് ചോര്‍ത്തിയെന്ന് ഒരു വിഭാഗം ആരോപിച്ചതോടെയാണ് വാക്‌പോരിലേക്ക് നീങ്ങിയത്. വിഎസ് ശിവകുമാര്‍ എംഎല്‍എയ്ക്ക് എതിരെ ആയിരുന്നു ആരോപണം ഉയര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടി നേരിട്ടതോടെ ജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ന്നിരിക്കുന്നത്.