ഏറ്റുമാനൂര്‍ നഗരസഭയുടെ സ്വപ്നപദ്ധതി... മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മ്മാണോദ്ഘടനം മന്ത്രി എസി മൊയ്തീൻ നിർവ്വഹിച്ചു
കോട്ടയം: ഏറ്റുമാനൂര്‍ നഗരസഭയുടെ സ്വപ്നപദ്ധതിയായ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മ്മാണോദ്ഘടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ മൈതനായില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്നും ലഭ്യമാകുന്ന സേവനങ്ങള്‍ ഉള്‍കൊള്ളിച്ചു രൂപകല്‍പ്പന ചെയ്ത എന്റെ ഏറ്റുമാനൂര്‍ ആപ്പിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതി മറ്റു നഗരസഭകള്‍ക്ക് പ്രചോദനമാകുമെന്നും പദ്ധതി നടപ്പാകുന്നതോടെ ഏറ്റുമാനൂരിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തിനുശേഷം സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. വരുമാന വര്‍ധനയ്ക്കു ഇത്തരത്തിലുളള പദ്ധതികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഏറ്റുമാനൂര്‍ നഗരസഭയെ അഭിനന്ദിച്ചുകൊണ്ടു മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാസികോസിനാണ് നിര്‍മ്മാണച്ചുമതല. കേരളാ അര്‍ബന്‍ റൂറല്‍ ഡെവലപ്പ്‌മെന്റ ഫിനാന്‍സ് കോര്‍പ്പറേഷന്‍ നിര്‍മാണത്തിനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരസഭയുടേയും വ്യാപാരികളുടേയും വിഹിതം 12 കോടി രൂപയാണ്. നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം തികയുമ്പോള്‍ മാസതവണകളായി വായ്പാ തിരിച്ചടവ് തുടങ്ങൂം. എം.സി. റോഡിന് അഭിമുഖമായി 14 കടകളും നഗരസഭാ ആസ്ഥാന മന്ദിരത്തിന് അഭിമുഖമായി 14 കടകളും ഇതോടൊപ്പം പണിതീര്‍ക്കും. മൊത്തം 58 കടമുറികളും 240 സീറ്റുകളുള്ള മള്‍ട്ടിപ്ലക്‌സ് സിനിമാ തീയറ്ററുമാണ് പദ്ധതി. 370 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനാകും. 18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യം.
അഡ്വ. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, കെ.യു.ആര്‍.ഡി.എഫ്.സി. ചെയര്‍മാന്‍ എം.റ്റി. ജോസഫ്്, മുന്‍സിപ്പാലിറ്റി ഉപാദ്ധ്യക്ഷ ജയശ്രീ ഗോപിക്കുട്ടന്‍, വികസനകാര്യ ചെയര്‍മാന്‍ പി.എസ്. വിനോദ്്, പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ വിജി ഫ്രാന്‍സിസ്, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ സൂസന്‍ തോമസ്, ആരോഗ്യകാര്യ ചെയര്‍മാന്‍ റ്റി.പി. മോഹന്‍ദാസ്, വിദ്യാഭ്യാസകാര്യ ചെയര്‍മാന്‍ ആര്‍. ഗണേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ സ്വാഗതവും സെക്രട്ടറി എന്‍.കെ. വൃജ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications