മാണി സി കാപ്പനെ തള്ളി എന്‍സിപി നേതാവ്, യുഡിഎഫ് മുങ്ങാന്‍ പോകുന്ന കപ്പലെന്ന് മറുപടി!!
കോട്ടയം: മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകാന്‍ ഒരുങ്ങവേ എന്‍സിപിയില്‍ നിന്ന് മറ്റൊരു പ്രമുഖ നേതാവ് കൂടി അതിനെ എതിര്‍ക്കുന്നു. യുഡിഎഫിലേക്ക് എന്തായാലും പോകില്ലെന്ന് എന്‍സിപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവി പറഞ്ഞു. മുങ്ങാന്‍ പോകുന്ന കപ്പലാണ് യുഡിഎഫ് എന്നും, അവിടേക്ക് എന്ത് വന്നാലും പോകില്ലെന്ന് റസാഖ് മൗലവി വ്യക്തമാക്കി. യുഡിഎഫിലേക്ക് ആര് പോയാലും അത് മണ്ടത്തരമാണ്. എന്‍സിപിയുടെ ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങളോടൊപ്പമാണെന്നും റസാഖ് മൗലവി പറഞ്ഞു. ഇതോടെ പാര്‍ട്ടിയില്‍ കാപ്പന്‍ ഒറ്റപ്പെട്ടുവെന്നാണ് സൂചന.
മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനം തങ്ങളുടെ ഭാഗത്ത് നിന്ന് ുണ്ടാകില്ലെന്ന് റസാഖ് മൗലവി പറയുന്നു. കേരളത്തിലെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് എതിരെയും ശക്തമായ നിലപാട് സ്വീകരിക്കുന്ന മുന്നണിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. അതേസമയം മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോകില്ലെന്നാണ് തന്റെ വിശ്വാസമെന്നും റസാഖ് മൗലവി വ്യക്തമാക്കി. അതേസമയം കേരളാ കോണ്‍ഗ്രസ് എമ്മും കാപ്പനെതിരെ രംഗത്തെത്തി. വ്യക്തികള്‍ വിട്ടുപോകുന്നത് ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് എന്‍ ജയരാജ് എംഎല്‍എ പറഞ്ഞു. കാപ്പന്‍ പോയാലും ഇടതുമുന്നണിക്ക് ക്ഷീണമാകില്ല. പാലായില്‍ മാണിക്ക് അനുകൂലമായ വികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം മൂടിയ ചമോലി തിരികെ ജീവിതത്തിലേക്ക്- ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലെ ഏറ്റവും പുതിയ ചിത്രങ്ങൾ
അതേസമയം പാലായില്‍ കേരള കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ജയരാജ് പറയുന്നു. കാഞ്ഞിരപ്പള്ളി തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി തനിക്ക് മാണിക്ക് പാല എന്ന പോലെയാണ്. കാഞ്ഞിരപ്പള്ളി വിട്ട് മറ്റൊരിടത്ത് മത്സരിക്കില്ലെന്നും ജയരാജ് പറഞ്ഞു. ഇടതുമുന്നണിയും കാപ്പനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പാലായില്‍ മാണി സി കാപ്പന്റെ മികവ് കൊണ്ടല്ല എല്‍ഡിഎഫ് വിജയിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. ഇടതുമുന്നണി സര്‍വ ശക്തിയും ഉപയോഗിച്ച് മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവുമാണ് ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം. കാപ്പന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ ഇടത് ശൈലിക്ക് എതിരാണെന്നും വാസവന്‍ പറഞ്ഞു.
കാപ്പന്‍ യുഡിഎഫിലേക്ക് തന്നെയെന്ന് ഉറപ്പായിട്ടുണ്ട്. ശശീന്ദ്രന് മറുപടിയുമായി അദ്ദേഹം പരസ്യമായി രംഗത്ത് വന്നത് ഇത് സൂചിപ്പിക്കുന്നു. ശശീന്ദ്രനോട് കുട്ടനാട്ടിലും താന്‍ എലത്തൂരും മത്സരിക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിന് ശേഷം ശശീന്ദ്രന്‍ തന്നോട് പാലാ സീറ്റിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു. ജോസിന് പാലാ വത്തിക്കാനാണെങ്കില്‍ അവിടെ പോപ്പ് വേറെ ആളാണെന്നും കാപ്പന്‍ മറുപടി നല്‍കി. കാപ്പനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫിന്റെ ഭാഗമായാല്‍ കൈപ്പത്തി ചിഹ്നം നല്‍കുന്നത് പരിഗണിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Recommended Video