'പത്ത് തലയാ ഇന്മാര്‍ക്ക്'; മോഷണംപോയ മുപ്പതിനായിരം രൂപയുടെ ഫോണ്‍ അന്വേഷിച്ചുകണ്ടെത്തിയ മിടുക്കന്മാര്‍
ട്രെയിനിൽ നിന്ന് മോഷണം പോയ ഭാര്യയുടെ ഫോണിന്റെ ലൊക്കേഷൻ അമേരിക്കയിൽ ഇരുന്ന് ഭർത്താവ് നോക്കികണ്ടുപിടിച്ച സംഭവം നമ്മൾ വായിച്ചുകാണും. മോഷ്ടാവിനെ കയ്യോടെ പൊക്കുകയും മൊബാൽഫോൺ തിരിച്ചുകിട്ടുകയും ചെയ്തു. ഇനി പറയാൻ പോകുന്നത് അഞ്ച് യുവാക്കൾ ചേർന്ന് മോഷണം പോയ മുപ്പതിനായിരം രൂപയുടെ മൊബൈൽഫോൺ കണ്ടെത്തിയ സംഭവത്തെക്കുറിച്ചാണ്.
സിനിമകഥയെ വെല്ലുന്ന ഒരു യഥാർത്ഥ സംഭവം. മുപ്പതിനായിരം രൂപയുടെ ഫോൺ മോഷണംപോയപ്പോൾ പോലീസിൽ പരാതി നൽകിയെങ്കിലും ഈ അഞ്ച് യുവാക്കളും തങ്ങളുടെ വഴിക്കും ഫോൺ തേടിയിറങ്ങുകയായിരുന്നു. ചില്ലറക്കാരല്ല ഈ മിടുക്കന്മാർ സൈബർ സെല്ലും പോലീസും ചെയ്യുന്ന പണിയാണ് ഈ മിടുക്കന്മാർ ഏറ്റെടുത്ത് വിജയിപ്പിച്ചത്. നാഗമ്പടം സ്വദേശികളായ പി. ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം വർഗീസ്, നെവിൻ ടി. സക്കറിയ, അഖിൽ ജോർജ് എന്നിവർ ചേർന്നാണ് ഫോൺ കണ്ടെത്തിയത്. ഇനി എങ്ങനെയാണ് ഈ മിടുക്കന്മാർ ഈ ഓപ്പറേഷനിൽ വിജയം കണ്ടതെന്ന് അറിയാം...
പനയക്കഴിപ്പ് തലവന്നാട്ടില്ലത്തു നിന്നാണ് വ്യാഴാഴ്ച ഫോൺ മോഷണംപോയത്. വീട്ടിലേക്ക് വെള്ളം ചോദിച്ച ആളായിരുന്നു വീട്ടുകാരനായ പരമേശ്വരൻ നമ്പൂതിരിയുടെ കണ്ണുവെട്ടിച്ച് പുറത്ത് വെച്ചിരുന്ന ഫോണുമായി മോഷ്ടിച്ചത്. മരുമക്കളായ സൂര്യലത, വിജയകുമാർ, ചെറുമകൻ ഗോവിന്ദ് എന്നിവർ ചേർന്ന് സൈബർ സെല്ലിലും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും പരാതിനൽകി. ഫോണിലെ ഇന്റർനെറ്റ് കണക്ഷൻ ആക്ടിവ് അല്ലാത്തതിനാൽ ഫോൺ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും കുറച്ചുകഴിഞ്ഞ് നോക്കാമെന്നുമായിരുന്നു മറുപടി.
24 മണിക്കൂറിനുള്ളില്‍ 78 പബ്ബില്‍ കയറി വെള്ളമടി; യുവാവ് നേടിയതോ സ്വപ്‌നതുല്യമായ നേട്ടം
വൈകീട്ട് ആറിന് ഫോണിലേക്ക് ഗോവിന്ദ് വിളിച്ചപ്പോൾ ബെല്ലടിച്ചു. ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് സേവനം ഉപയോഗിച്ച് സ്ഥലം പരിശോധിപ്പോൾ കുറിച്ചി എന്നു കണ്ടെത്തി. വിവരം സൈബർ പോലീസിനെ അറിയിച്ചപ്പോൾ, ലോക്കൽ പോലീസിനെ അറിയിക്കാനായിരുന്നു മറുപടി. ഗോവിന്ദ് നാലു കൂട്ടുകാരുമൊത്ത് നേരെ കുറിച്ചിക്കുപോയി. പ്രദേശം കഞ്ചാവടിക്കാൻ ആളുകൾ വരുന്ന സ്ഥലമാണെന്ന് നാട്ടുകാർ പറഞ്ഞു.
പരിചയക്കാരനും പ്രദേശവാസിയുമായ റിട്ട. എസ്.ഐ. കെ.കെ. റെജി ഇവർക്ക് സഹായവുമായി എത്തി. ചിങ്ങവനം പോലീസിനെ വിവരം അറിയിച്ച സംഘം കഞ്ചാവ് സംഘത്തിന്റെ താവളമായ പറമ്പിൽക്കയറി. ഫൈൻഡ് മൈ ഡിവൈസിൽ പ്ലേ സൗണ്ട് എന്ന ഓപ്ഷനിലൂടെ ഫോണിലെ അലാറം അടിപ്പിച്ചു. പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന്റെ മൂലയിൽനിന്ന് ശബ്ദം കേട്ടു. എന്നാൽ ഇവർ കണ്ടെത്തിയത് ഒരു ഫോൺ മാത്രമായിരുന്നില്ല, ഏഴ് ഫോണുകൾ ഉണ്ടായിരുന്നു അവിടെ.
പത്തുമണിയോടെ ചിങ്ങവനം സ്റ്റേഷനിൽനിന്ന് പട്രോളിങ് വണ്ടിയെത്തി. ഫോണുകൾ അവർക്ക് കൈമാറി. എസ്.ഐ.യുടെ മുന്നിൽവെച്ച് ഫോൺ വാങ്ങണമെന്ന ചട്ടമുള്ളതിനാൽ കൈയിൽ കിട്ടാൻ ഒരുദിവസംകൂടി കാത്തുനിന്നു. ഫോണുമായി പോകുന്നതിനുമുന്പ് ഗോവിന്ദിന്റെയും കൂട്ടുകാരുടെയും നമ്പർ പോലീസ് വാങ്ങിവെച്ചു. ''ആരുടെയെങ്കിലും ഫോൺ പോയാൽ വിളിക്കാം, കണ്ടുപിടിക്കാൻ സഹായിക്കുമല്ലോ?''
ഫോണിൽ സ്വിച്ച് ഓഫ് ബട്ടൺ അമർത്തുമ്പോൾ സാംസങ്ങിന്റെ അസിസ്റ്റന്റ് ആപ്പ് ആയ ബിക്‌സ്ബി തുറക്കാനുള്ള ഓപ്ഷൻ ഓൺ ആയതാണ് ഇവർക്ക് സഹായകരമായത്. ഫോണ‍് മോഷ്ടിച്ച ആൾ ഓഫ് ബട്ടൺ ഞെക്കി ഫോൺ ഒളിപ്പിച്ചെങ്കിലും ഓഫ് ആയിരുന്നില്ല. ഗൂഗിളിൽ സെർച്ച് ചെയ്താൽ ലഭിക്കുന്ന ഫൈൻഡ് മൈ ഡിവൈസിൽ കയറി, കാണാതായ ഫോണിന്റെ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്തു. അതിലൂടെയാണ് വിവരങ്ങൾ അറിയാനും നിയന്ത്രിക്കാനും സാധിച്ചത്.