ദുരന്തമുഖത്ത കരളലിയിപ്പിക്കുന്ന കാഴ്ച...ആ മരവിപ്പ് വിവരണാതീതമാണ്; മന്ത്രി വാസവൻ പറയുന്നു
കോട്ടയം; സംസ്ഥാനത്തുണ്ടായ അപ്രതീക്ഷിത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ജില്ല കോട്ടയമാണ്. 2018 ലെ വൻ പ്രളയത്തിൽ പോലും സംഭവിക്കാത്ത നാശനഷ്ടങ്ങളായിരുന്നു ജില്ലയിൽ സംഭവിച്ചത്. നിരവധി പേർക്ക് ഇവിടെ ജീവൻ നഷ്ടമായി. ഏകദേശം 223 ഓളം വീടുകളാണ് പൂർണമായും തകർന്നത്. ഒരിക്കല്‍ പോലും ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളായിരുന്നു രണ്ട് ദിവസങ്ങൾക്കിടയിൽ കോട്ടയത്ത് കണ്ടതെന്ന് പറയുകയാണ് മന്ത്രി വി എൻ വാസവൻ. ജില്ലയിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് വിഎൻ വാസവനായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

കഴിഞ്ഞ 16ന് മഴ ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുന്ന അവസരത്തിലാണ് കോട്ടയത്തേയ്ക്ക് എത്തുന്നത്. ഉച്ചയോടെ കോട്ടയത്ത് എത്തിയ ശേഷം കണ്ട കാഴ്ചകള്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്നവയാണ്. ദുരന്തത്തിന്റെ വിശദാംശങ്ങള്‍ പോലും അറിയാന്‍ കഴിയാതെ വിറങ്ങലിച്ചു നിന്നു പോകുന്ന സമയമായിരുന്നു അത്. പൊലീസും അഗ്നിരക്ഷാ സേനയും പ്രദേശവാസികളുമൊക്കെ രക്ഷാ പ്രവര്‍ത്തനങ്ങളുമായി ദുരന്ത സ്ഥലത്തുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ വിളിച്ച് ദുരന്തത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചു. എയര്‍ ലിഫ്റ്റിംഗ് അടക്കമുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നതിനും ഇന്ത്യന്‍ ആര്‍മിയുടെ സഹായം തേടുന്നതിനും ആവശ്യമായ അടിയന്തര നടപടികള്‍ മുഖ്യമന്ത്രി സ്വീകരിച്ചു. ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കി. ഇന്ത്യന്‍ നേവിയുടെ സേവനവും മുഖ്യമന്ത്രി ഉറപ്പു വരുത്തി. ഹെലിക്കോപ്ടര്‍, ഐഎന്‍എസ് ഗരുഡയുടെ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സന്നദ്ധ സംഘടനകളുമൊക്കെ സന്ദര്‍ഭോചിതമായാണ് ഇടപെടല്‍ നടത്തിയത്.
ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

കൂട്ടിക്കല്‍ പഞ്ചായത്തിലെ കാവാലി, പ്ലാപ്പള്ളി, ഇടുക്കിയിലെ കൊക്കയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ ഉരുള്‍പ്പൊട്ടലാണുണ്ടായത്. കോട്ടയത്തെ ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പെടെ 13 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. ഇടുക്കിയില്‍ 9 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. പ്രളയ ദുരന്തത്തില്‍പ്പെട്ട് കോട്ടയത്ത് രണ്ടു പേര്‍ക്കും ഇടുക്കിയില്‍ ഒരാള്‍ക്കും ജീവന്‍ നഷ്ടമായി. പ്ലാപ്പള്ളി കാവാലി പ്രദേശങ്ങളില്‍ 184 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പല വീടുകളും ഇരുന്നയിടങ്ങളില്‍ അവശേഷിപ്പുകള്‍ പോലും ഇല്ലാതെയാണ് തകര്‍ന്നത്. 600 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വീടുകളിലുണ്ടായിരുന്ന ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ അടക്കമുള്ള സാധന സാമഗ്രികള്‍, തുണികള്‍, പുസ്തകങ്ങള്‍ അടക്കമുള്ള പഠനോപകരണങ്ങള്‍, പണി ആയുധങ്ങള്‍, സൂക്ഷിച്ചിരുന്ന ആധാരം അടക്കമുള്ള പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങിയവയൊക്കെ നഷ്ടമാകുകയോ ഉപയോഗശൂന്യമാകുകയോ ചെയ്തു.

കോടിക്കണക്കിന് രൂപയുടെ കൃഷി നാശമാണുണ്ടായത്. നൂറ് കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ വെള്ളവും ചെളിയും കയറി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലെത്തിയിട്ടുണ്ട്.
ഉടുതുണിക്ക് മറുതുണിയില്ലെന്നത് യാഥാര്‍ത്ഥ്യമായി നേര്‍ക്ക് നേര്‍ നില്‍ക്കുന്നതാണ് കാണാനായത്. ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നുമില്ലാതെ മനുഷ്യര്‍ നിസഹായരായി ആലംബഹീനരായി നില്‍ക്കുന്ന സ്ഥിതി. ഒരു നാട് മുഴുവന്‍ ദുരന്തത്തിന്റെ ദുര്‍മുഖത്ത് തേങ്ങലോടെ വിറങ്ങലിച്ചു നില്‍ക്കുന്നു. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായ ബന്ധുക്കളെയും സുഹൃത്തുക്കളെയും തേടി എങ്ങോട്ട് പോകണമെന്ന് അറിയാതെ അലമുറയിടുന്നവര്‍, ശബ്ദം പോലുമടഞ്ഞ് ഉള്ളിലെ നീറ്റല്‍ ഒരു കണ്ണുനീരായി ഒഴുകിയിറങ്ങുന്ന കരളലയിപ്പിക്കുന്ന കാഴ്ച.

ഇനിയെന്തെന്ന ചോദ്യം ഒരു വലിയ സമസ്യമായി മാറിയ നിസഹായരായ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുമ്പോഴുണ്ടാകുന്ന മരവിപ്പ് വിവരണാതീതമാണ്. അടിയന്തര ആശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസവും സമയ ബന്ധിതമായ സഹായങ്ങളും എത്തിക്കുന്നതില്‍ ഒരു നിമിഷം പോലും വൈകാന്‍ പാടില്ലെന്ന ചിന്തയും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വവും ഇടിഞ്ഞിറങ്ങിയ മണ്ണിനടിയില്‍ ജീവന്റെ തുടിപ്പുകളുണ്ടെങ്കില്‍ തിരിച്ചു പിടിക്കാനുള്ള അടിയന്തര ശ്രമങ്ങളും അനിവാര്യമാണ്. അതിനുള്ള ശ്രമങ്ങള്‍ അണുവിട വൈകാന്‍ പാടില്ല. ദുരന്തത്തിന്റെ നടുക്കത്തിനിടയിലും എല്ലാ സജ്ജീകരണങ്ങളും പ്രാവര്‍ത്തികമാക്കാനായിരുന്നു പിന്നീട് ശ്രമിച്ചത്.












Click it and Unblock the Notifications