വിശ്വാസികളുടെ എതിര്‍പ്പ്; പള്ളി മൈതാനത്തെ രാഹുലിന്‍റെ സമ്മേളന വേദി മാറ്റി, സംഭവം പുതുപ്പള്ളിയില്‍
കോട്ടയം: യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മധ്യകേരളത്തിലെ വിവിധ ജില്ലകളിലൂടെയുള്ള പ്രചാരം തുടരുകയാണ്. ഇന്ന് കോട്ടയത്തേയും എറണാകുളത്തേയും വിവിധ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രചാരണം നടത്തുന്നുണ്ട്. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, താരീഖ് അന്‍വര്‍, എഐസിസി സെക്രട്ടറി ഐവാന്‍ ഡിസൂസ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പം കോട്ടയത്ത് എത്തുന്നുണ്ട്. അതിനിടയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ വേദി മാറ്റേണ്ടി വന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം
Recommended Video

പുതുപ്പള്ളി മണ്ഡലം
ഉമ്മന്‍ചാണ്ടിയുടെ പ്രചരണത്തിനായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ സമ്മേളന വേദിയായി നിശ്ചയിച്ചിരുന്നത് മണര്‍കാട്ടായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ മൈതാനം രാഹുലിന്‍റെ പരിപാടിക്കായി ജില്ലാ നേതൃത്വം ബുക്ക് ചെയ്യുകയായിരുന്നു.

പള്ളി മൈതാനം
മൈതാനം ബുക്ക് ചെയ്യുന്നതിനായി തറവാടക ഇനത്തില്‍ പള്ളിയില്‍ പതിനായിരും രൂപ പള്ളിയില്‍ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുലിന്‍റെ പരിപാടി പള്ളി മൈതാനത്ത് നിശ്ചയിച്ചുവെന്ന വിവരം അറിഞ്ഞതോടെ വലിയ പ്രതിഷേധവുമായി ഇടവക വിശ്വാസികള്‍ രംഗത്ത് എത്തുകയായിരുന്നു.

അനുമതി പിന്‍വലിക്കണം
ശനിയാഴ്ച രാത്രിയോടെ തന്നെ ഇടവകയിലെ വിശ്വാസികള്‍ പള്ളിവികാരിയെ കണ്ട് സമ്മേളനം നടത്താന്‍ അനുവദിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടു. ഒടുവില്‍ പ്രതിഷേധം ശക്തമായതോടെ രാഹുലിന്‍റെ പൊതു സമ്മേളനത്തിന് മൈതാനം വിട്ടുകൊടുത്ത അനുമതി പിന്‍വലിക്കാന്‍ പള്ളി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

വേദി മാറ്റം
വിശ്വാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന് സമ്മേളനത്തിന് മൈതാനം വിട്ടുതരാനാകില്ലെന്നും അടച്ച തുക തിരികെ വാങ്ങണമെന്നും പള്ളി ഭാരവാഹികള്‍ ഡിസിസി പ്രസിഡന്‍റിനെ വിളിച്ച് അറിയിച്ചു. ഇതേ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ സമ്മേളനം നേരത്തെ നിശ്ചയിച്ച മണര്‍കാട് പള്ളി മൈതനത്തില്‍ നിന്നും സമീപത്ത സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് മാറ്റി.

ജോഷി ഫിലിപ്പ് പറയുന്നത്
എന്നാല്‍ പള്ളി മൈതാനത്തിനായി അടച്ച തുക തിരികെ വാങ്ങിയില്ലെന്നും രാഹുല്‍ ഗാന്ധിയുടെ പരിപാടി റോഡ്‌ഷോ ആയതിനാല്‍ മണര്‍കാട് കവലയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നെന്നുമാണ് ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് വ്യക്തമാക്കുന്നത്. പള്ളിത്തര്‍ക്ക വിഷയത്തില്‍ യാക്കോബായ വിശ്വാസികള്‍ യുഡിഎഫിന് എതിരായ നിലപാട് സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് രാഹുലിന്‍റെ വേദിക്ക് എതിരായ പ്രതിഷേധവുമെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി ഉള്‍പ്പടേയുള്ള മണ്ഡലത്തില്‍ യാക്കോബായ വിശ്വാസികള്‍ പരസ്യമായി യുഡിഎഫിന് എതിരായ നിലപാട് എടുത്തിരുന്നു. ഇതോടെ പുതുപ്പള്ളി പഞ്ചായത്ത് ഉള്‍പ്പടേയുള്ള ദീര്‍ഘകാലമായി യുഡിഎഫ് ഭരിക്കുന്ന പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എല്‍ഡിഎഫ് സ്വന്തമാക്കിയിരുന്നു.
വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് റിയ ചക്രവര്‍ത്തി വീണ്ടും സജീവമാകുന്നു: നടിയുടെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications