കോട്ടയം ജില്ല ബി കാറ്റഗറിയിലേക്ക് മാറിയെങ്കിലും അതീവ ജാഗ്രതയോടെ മുന്നോട്ടു പോകാന്‍ തീരുമാനം
കോട്ടയം: ജില്ല ബി കാറ്റഗറിയിലേക്ക് മാറിയെങ്കിലും അതീവ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട സാഹചര്യമാണുള്ളതെന്നവിലയിരുത്തലുമായി രാഷ്ട്രീയകക്ഷികളുടെ യോഗം. കോവിഡ് വ്യാപനം തടയുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ കൃത്യമായ നിലയിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നല്ല ഇടപെടൽ ഉണ്ടാകണമെന്ന് യോഗം തീരുമാനിച്ചതായും യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. യോഗത്തിന് ശേഷം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും രോഗബാധിത കുടുംബങ്ങൾക്കുള്ള ആശ്വാസ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കുന്നതിനായി ഇന്നലെ രാഷ്ട്രീയകക്ഷികളുടെ യോഗം ഓൺലൈനായി ചേർന്നു. ബി കാറ്റഗറിയിലേക്ക് ജില്ല മാറിയെങ്കിലും അതീവ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട സാഹചര്യമാണുള്ളതെന്ന കാര്യം അവരെ ഓർമ്മിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും രാഷ്ട്രീയ പാർട്ടികളും ഒത്തുചേർന്ന് പ്രവർത്തിക്കുന്നതിലൂടെ അതിവേഗം നിലവിലെ സാഹചര്യത്തെ അതിജീവിക്കാനാകും. വാക്‌സിൻ സ്വീകരിക്കുന്നതിന് വിമുഖതയുള്ളവരെ വാക്‌സിനേഷന് സന്നദ്ധരാക്കുന്നതിന് വീടുകളിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തണം.

കോവിഡ് വ്യാപനം തടയുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ കൃത്യമായ നിലയിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ നല്ല ഇടപെടൽ ഉണ്ടാകണം. എന്ന കാര്യങ്ങളും ശ്രദ്ധയിൽപ്പെടുത്തി.
എല്ലാവരും സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. കോവിഡ് വ്യാപന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആൾക്കൂട്ടമുണ്ടാകാത്ത നിലയിൽ പ്രവർത്തിക്കുമെന്നും ഹെൽപ്പ് ഡെസ്‌കുകൾ തുറന്നും വാഹന സൗകര്യം അടക്കം ഏർപ്പെടുത്തിയും കോവിഡ് രോഗികൾക്ക് പരമാവധി സഹായം ലഭ്യമാക്കുന്നുണ്ടെന്നും രാഷ്ട്രീയ കക്ഷിപ്രതിനിധികൾ അറിയിച്ചു- മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, തിങ്കളാഴ്ച കോട്ടയം ജില്ലയിൽ 78 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 24 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 54 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.
ജില്ലയില്‍ ഇന്ന് 2529 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2527 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 93 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3206 പേര്‍ രോഗമുക്തരായി. 6350 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1106 പുരുഷന്‍മാരും 1167 സ്ത്രീകളും 256 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 459 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 29456 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 421387 പേര്‍ കോവിഡ് ബാധിതരായി. 388810 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29456 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.












Click it and Unblock the Notifications