ചെറുവണ്ണൂർ ഉപതിരഞ്ഞെടുപ്പ്‍: ഏഴില്‍ നാലും അപരർ, നെഞ്ചിടിപ്പേറി മുന്നണികള്‍, ഭരണം പിടിക്കുമോ, പോവുമോ
പതിനഞ്ചാം വാർഡ് പിടിച്ചെടുത്താല്‍ നിലവിലെ യുഡിഎഫ് ഭരണം വീഴ്ത്തി എല്‍ഡിഎഫിന് അധികാരം പിടിക്കാന്‍ സാധിക്കും

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂർ പഞ്ചായത്തിലെ 15 -ാം വാർഡിലേക്ക് നടക്കുന്ന നിർണ്ണായക ഉപതിരഞ്ഞെടുപ്പില്‍ പ്രചരണ പ്രവർത്തനങ്ങള്‍ സജീവമാക്കി എല്‍ ഡി എഫും യു ഡി എഫും. 15 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ ഇരു മുന്നണിക്കും നിലവില്‍ ഏഴ് അംഗങ്ങള്‍ വീതമാണ് ഉള്ളത്. നേരത്തെ 2020 ല്‍ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15-ാം വാർഡ് ഉള്‍പ്പടെ എല്‍ ഡി എഫിന് 8 സീറ്റുകളും ഭരണവും ലഭിച്ചിരുന്നു.
15-ാം വാർഡില്‍ നിന്നുള്ള ഇടി രാധയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. ഇവരുടെ മരണത്തെ തുടർന്ന് ഇരുമുന്നണികള്‍ക്കും ഏഴ് വീതം അംഗങ്ങളാവുകയും നറുക്കെടുപ്പിലൂടെ യു ഡി എഫിലെ ഷിജിത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

സി പി ഐ അംഗമായിരുന്ന ഇടി രാധ
സി പി ഐ അംഗമായിരുന്ന ഇടി രാധ കഴിഞ്ഞ തവണ 11 വോട്ടിനായിരുന്നു വിജയിച്ചത്. യു ഡി എഫിലെ ശ്രീലേഖ പയ്യത്തായിരുന്നു എതിർ സ്ഥാനാർത്ഥി. ശ്രീലേഖയുടെ അപര ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് പിടിച്ചതായിരുന്നു ഇടത് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിച്ചത്. അതിലൂടെ 15-ാം വാർഡ് മാത്രമല്ല, പഞ്ചായത്ത് ഭരണം കൂടിയാണ് യു ഡി എഫിന് നഷ്ടമായത്.

കയ്യിലുണ്ടായിരുന്ന തുറയൂർ, ചങ്ങരോത്ത് പഞ്ചായത്തുകള്‍
കയ്യിലുണ്ടായിരുന്ന തുറയൂർ, ചങ്ങരോത്ത് പഞ്ചായത്തുകള്‍ കൂടി നഷ്ടമായതോടെ പേരാമ്പ്ര മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍ ഒന്നില്‍ പോലും യു ഡി എഫിന് ഭരണം ഇല്ലാതായി. ഈ സാഹചര്യത്തിലാണ് നറുക്കെടുപ്പിലൂടെ കിട്ടിയ ഭരണം ഉറപ്പിക്കാന്‍ വാർഡ് പിടിച്ചെടുക്കുന്നതിനായി സർവ്വ തന്ത്രവും യു ഡി എഫ് പയറ്റുന്നത്. എല്‍ ഡി എഫിനാവട്ടെ വാർഡ് വിജയിച്ചാല്‍ ആറ് മാസം മുമ്പ് നഷ്ടമായ ഭരണം തിരികെ പിടിക്കാനും സാധിക്കും.

കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാർത്ഥി
കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പേരില്‍ ഒരു അപര സ്ഥാനാർത്ഥിയാണ് ഉണ്ടായാരുന്നതെങ്കില്‍ ഇത്തവണ രണ്ട് മുന്നണി സ്ഥാനാർത്ഥികള്‍ക്കുമയി നാല് അപരർ രംഗത്തുണ്ട്. എൽ ഡി എഫ് സ്ഥാനാർഥി കെ സി ആസ്യക്ക് അപരരായി പന്തപിലാക്കൂൽ ആസ്യയും കുന്നത്ത് ആസ്യയുമാണ് പത്രിക സമർപ്പിച്ചത്. യു ഡി എഫ് സ്ഥാനാ ഥി പി. മുംതാസിന്റെ അപരകള്‍ കൊമ്മിണിയോട്ടുമ്മൽ മുംതാസും മഞ്ചേരി തറവട്ടത്ത് മുംതാസുമാണ്.

ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന വാർഡായതിനാല്‍ തന്നെ അപരർ പിടിക്കുന്ന വോട്ടുകള്‍ നിർണ്ണായകമാണ്. കഴിഞ്ഞ തവണ വിജയിച്ച എ ൽ ഡി എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തേക്കാള്‍ രണ്ട് വോട്ട് കൂടുതൽ യു ഡി എഫ് സ്ഥാനാർഥിയുടെ അപര നേടിയിരുന്നു. ബി ജെ പി സ്ഥാനാർ്തഥിയായി എം കെ ശലിന രംഗത്തുണ്ടെങ്കിലും പാർട്ടിക്ക് അത്ര സ്വാധീനമില്ലാത്ത വാർഡാണ് കക്കറമുക്ക് ഉള്‍പ്പെടുന്ന വാർഡ് പതിനഞ്ച്.

കഴിഞ്ഞ തവണ ഇടി രാധയുടെ ജനകീയത
കഴിഞ്ഞ തവണ ഇടി രാധയുടെ ജനകീയതയായിരുന്നു വാർഡില്‍ വിജയം ഒരുക്കിയത്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ യു ഡി എഫിന്റെ ശ്രീലേഖ പയ്യത്തിനെ 11 വോട്ടുകള്‍ക്കായിരുന്നു രാധ പരാജയപ്പെടുത്തിയത്. രാധക്ക് 590 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ശ്രീലേഖയ്ക്ക് 579 വോട്ടും ലഭിച്ചു. സി പി എമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന വാർഡ് 15 2010 ല്‍ ശ്രീലേഖയിലൂടെ യു ഡി എഫ് പിടിച്ചെടുത്തിരുന്നു. ഇതാണ് രാധ തിരികെ പിടിച്ചത്.












Click it and Unblock the Notifications