ഒടുവില്‍ മാധ്യമങ്ങളെ തലോടി മുഖ്യമന്ത്രി; പിന്നാലെ തല്ലും
കോഴിക്കോട്: പ്രളയകാലത്ത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ അഭിമാനകരമായ ഇടപെടലുകളാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തന- പുനരധിവാസഘട്ടത്തില്‍ ജീവന്‍ മറന്നും മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട യഥാര്‍ഥ കാര്യങ്ങള്‍ ശരിയായ രീതിയില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിഞ്ഞോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 55-ാം സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐക്യരാഷ്ട്ര സഭ കണക്കാക്കിയതു പ്രകാരം 31,000 കോടി രൂപയാണ് സംസ്ഥാനത്തിന്റെ പ്രളയ നഷ്ടം. യഥാര്‍ഥ നഷ്ടം ഇതിലും കൂടുതലാണ്. ഖജനാവിന്റെ ശേഷിക്കുറവ് കാരണം പുനര്‍നിര്‍മ്മാണത്തിന് കേന്ദ്ര സഹായമാണ് നമുക്ക് ഏറ്റവുമധികം ഉണ്ടാവേണ്ടത്. എന്നാല്‍ കേരളത്തിന് പ്രത്യേക കേന്ദ്ര പാക്കേജ് ആവശ്യപ്പെട്ടുവെങ്കിലും പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല. യു.എ.ഇയില്‍ നിന്ന് വന്ന 100 മില്യണ്‍ ഡോളറിന്റെ സഹായ വാഗ്ദാനവും കേന്ദ്രനിലപാടു മൂലം നഷ്ടപ്പെട്ടു. മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കാനാടയുണ്ടായിരുന്ന വലിയ സംഖ്യയും ലഭിക്കാത്ത അവസ്ഥയുണ്ടായി. മന്ത്രിമാരെ അയച്ച് വിദേശ മലയാളില്‍ നിന്ന് പണം സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ക്കും കേന്ദ്രനിലപാട് മൂലം നടന്നില്ല. ഇക്കാര്യങ്ങളിലെല്ലാം മാധ്യമപ്രവര്‍ത്തകര്‍ ശരായായ ധര്‍മ്മം നിര്‍വ്വഹിച്ചോ എന്ന് വിലയിരുത്തും. കേരളത്തിന്റെ താത്പര്യം മുന്‍നിര്‍ത്തിയുള്ള തുറന്നുകാട്ടലുകള്‍ ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെളിച്ചത്തെ തല്ലിക്കെടുത്തി കേരളത്തെ ഇരുട്ടിലേക്ക് നയിക്കാനും കാലത്തെ പിറകോട്ട് നയിക്കാനും പാടുപെടുന്നരെ സഹായിക്കുന്ന വാര്‍ത്താ വിന്യാസം ഖേദകരമാണ്. വാര്‍ത്തയെ വാര്‍ത്തയായി കൊടുത്താല്‍ മാത്രം പോരാ, അതിനു പിന്നിലുള്ള ഉദ്ദേശവും ജനങ്ങള്‍ക്കു കൊടുക്കുന്ന സന്ദേശവും എന്താണെന്നു നോക്കണം. ത്യാഗനിര്‍ഭരമായ ഇടപെടലുകളിലൂടെയാണ് കേരളം മാറിയത്. ചാതുര്‍വര്‍ണ്യത്തില്‍ വിശ്വസിച്ച ഒരു കൂട്ടര്‍ ഒഴികെ എല്ലാവരുടെയും പങ്കാളിത്തം കേരളത്തിന്റെ നവോത്ഥാനത്തില്‍ ഉണ്ടായിരുന്നു. ജാതീയമായ അടിമത്തവും അത്യന്തം ജീര്‍ണമായ ആചാരങ്ങളും നിലനില്‍ക്കണം എന്ന് ആഗ്രഹിച്ച ഒരു വിഭാഗം യാഥാസ്ഥിതികര്‍ അന്നും മാറ്റത്തെ എതിര്‍ത്തവരായിരുന്നു. ജാതീയതയുടെ ഇരകളില്‍ തന്നെ ഒരു വിഭാഗത്തെ യാഥാസ്ഥിതികര്‍ എന്നും കൂടെ നിര്‍ത്തിയിട്ടുണ്ട്. ആചാരം മാറിയാല്‍ എന്തോ സംഭവിക്കും എന്നാണ് അവരെ വിശ്വസിപ്പിച്ചത്. ആ ഇരുണ്ട കാലത്തേക്ക് വീണ്ടും നമ്മെ കൊണ്ട് പോകാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ പുരോഗമനാത്മകമായ പങ്കാണോ ചില മാധ്യമങ്ങള്‍ വഹിക്കുന്നതെന്നു പരിശോധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റലേഷന്‍സ് വകുപ്പിന്റെയും കേരള മീഡിയാ അക്കാദമിയുടെയും സഹകരണത്തോടെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'പ്രളയം, അതിജീവനം' ഫോട്ടോ പ്രദര്‍ശനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ പ്രളയകാലത്തെ ചിത്രങ്ങളാണ് നാല് ദിവസം തുടരുന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രാധാകൃഷ്ണന്‍, എം.കെ രാഘവന്‍ എം.പി, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ബിനോയ് വിശ്വം, കേരള മീഡിയാ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications