മുഖ്യമന്ത്രിക്കെതിരെ വധഭീഷണി: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതിയെ പിടികൂടിയതുമായി ബന്ധപ്പെട്ട് ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം അധികൃതര്‍. ഒരു പ്രതിയെയും ആശ്രമത്തില്‍ ഒളിപ്പിച്ചിട്ടില്ലെന്നും അവിടെ സേവനത്തിനുവന്ന ഒരാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞപ്പോള്‍ അവര്‍ക്കു കൈമാറുകയാണ് ചെയ്തതെന്നും ആശ്രമം അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സന്ദര്‍ശകരായി എത്തുന്ന വ്യക്തികളെ സ്‌നേഹപൂര്‍വം സ്വീകരിക്കുന്നതാണ് വര്‍ഷങ്ങളായി ആശ്രമത്തിലെ രീതി. മഠാധിപതി ചിദാനന്ദപുരി സ്വാമികളെ ഒരു സന്ദര്‍ശകന്‍ സമീപിക്കുകയും ആശ്രമത്തില്‍ സേവനം ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, മുന്‍പരിചയമില്ലാത്ത വ്യക്തികള്‍ക്ക് എന്തെങ്കിലും ചുമതലകള്‍ ഏല്‍പ്പിക്കാറില്ലെന്നും ഏതാനും ദിവസം ആശ്രമത്തില്‍ കഴിഞ്ഞാലേ അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും കഴിയൂ എന്നും ചിദാനന്ദപുരി സ്വാമികള്‍ പറഞ്ഞു. തുടര്‍ന്നാണ് പ്രസ്തുത വ്യക്തി ആശ്രമത്തില്‍ തങ്ങിയത്. കുറച്ചുദിവസം കഴിഞ്ഞ് ആശ്രമത്തിലെത്തിയ പൊലീസ് ഒരു ഫോട്ടൊ കാണിച്ച് അതില്‍ കാണുന്ന വ്യക്തി ആശ്രമത്തില്‍ ഉണ്ടോ എന്നു ചോദിച്ചു. ആളെ ബോധ്യപ്പെട്ട ആശ്രമം അധികൃതര്‍ അയാളെ കൈമാറുകയും ചെയ്തു. ഈ നടപടിയില്‍ പൊലീസ് തൃപ്തരായിരുന്നു. പിന്നീട് അയാള്‍ക്ക് എന്തു സംഭവിച്ചു എന്നു പോലും ആശ്രമത്തിന്റെ വിഷയം അല്ലാത്തതിനാല്‍ അന്വേഷിച്ചിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പ്രസിഡന്റ് എം.കെ രജീന്ദ്രനാഥ്, സെക്രട്ടറി കെ. രവിശങ്കര്‍ എന്നിവര്‍ അറിയിച്ചു.

ചിദാനന്ദപുരി സ്വാമികള്‍ സംഘപരിവാര്‍ പക്ഷപാതിയാണെന്ന ആരോപണം ശരിയല്ല. ഹൈന്ദവവിഷയങ്ങളില്‍ അവഗാഹമുള്ള ആചാര്യനാണ് അദ്ദേഹം. അതിനാല്‍ത്തന്നെ അത്തരത്തിലുള്ള പല പരിപാടികളിലും പങ്കെടുക്കാറുമുണ്ട്. അതില്‍ പരിവാര്‍ സംഘടനകളുടെയും അല്ലാത്തവരുമെല്ലാം വരും. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ സ്വാമി വിദ്വേഷപ്രസംഗം നടത്തുന്നു എന്നതും വാസ്തവിരുദ്ധമാണ്. രാഷ്ട്രീയം സ്വാമിയുടെ വിഷയമല്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള ജനതയെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സനാതനധര്‍മ വിശ്വാസികളെ ധര്‍മപാതയില്‍ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ അലോസരപ്പെടുത്തുന്നുവെങ്കില്‍ അത് അവരുടെ കുഴപ്പമാണ്.
ശബരിമല വിഷയത്തില്‍ സുപ്രിം കോടതി മുന്‍പാകെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എന്തൊക്കെ എന്നു വിശദമാക്കുന്ന ഭാഗം മാത്രം കട്ട് ചെയ്‌തെടുത്ത് ചിലര്‍ സ്വാമിജിയുടെ നിലപാടെന്നു പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതു മുഖവിലക്കെടുക്കരുതെന്നും ആശ്രമം ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications