'അക്രമിയെ കീഴ്‌പ്പെടുത്തി പള്ളയ്ക്ക് കുത്തും കൊടുത്തു', സ്റ്റാറായി ലക്ഷ്മി, അഭിനന്ദിച്ച് മന്ത്രി
കോഴിക്കോട്: നഗരമധ്യത്തില്‍ വെച്ച് ശരീരത്തില്‍ കയറിപ്പിടിച്ച ആളെ ഓടിച്ചിട്ട് പിടിച്ച് കീഴ്‌പ്പെടുത്തിയ പെണ്‍കുട്ടിക്ക് അഭിനന്ദന പ്രവാഹം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി സജിത്ത് ആണ് അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇതോടെ സ്‌കൂളിലും നാട്ടിലും സ്റ്റാറായിരിക്കുകയാണ് ലക്ഷ്മി സജിത്ത്.
Recommended Video
പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു
കോഴിക്കോട് റഹ്മാനിയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ലക്ഷ്മി സജിത്ത്. വാര്‍ത്ത വൈറലായതോടെ ലക്ഷ്മിയെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വീഡിയോ കോളില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
ബുധനാഴ്ച രാവിലെ ലക്ഷ്മി ട്യൂഷന്‍ കഴിഞ്ഞ് വരുന്ന വഴിയാണ് ആക്രമിക്കപ്പെട്ടത്. ലക്ഷ്മിയുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. തങ്ങള്‍ സംസാരിച്ച് കൊണ്ട് നില്‍ക്കവേ ഒരാള്‍ വന്ന് തന്റെ ശരീരത്തില്‍ പിടിക്കുകയായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു. ''താന്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ ഷോക്കായി നിന്നു. മുന്നോട്ട് നടന്ന് പോയ അയാള്‍ മറ്റൊരു സ്ത്രീയെ കൂടി അത്തരത്തില്‍ ഉപദ്രവിക്കുന്നതും പോകുന്നതും കണ്ടു''.
ആ സ്ത്രീ ഒന്നും പറയാനോ പ്രതികരിക്കാനോ പോയില്ലെന്നും ലക്ഷ്മി പറയുന്നു. ''തനിക്ക് ദേഷ്യവും സങ്കടവുമെല്ലാം ഒരുമിച്ച് വന്നു. അയാളുടെ പിന്നാലെ താനും സുഹൃത്തും ഓടി. അയാളെ പിടികൂടി''. അയാള്‍ കുതറാന്‍ ശ്രമിച്ചുവെങ്കിലും തങ്ങള്‍ അനങ്ങാന്‍ അനുവദിക്കാതെ മുറുകെ പിടിച്ച് വെച്ചുവെന്നും ലക്ഷ്മി പറഞ്ഞു. രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ താന്‍ പള്ളയ്ക്ക് കുത്തിയെന്നും ലക്ഷ്മി പറയുന്നു.
''ഇതോടെ ആളുകള്‍ കൂടി. അയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി തോന്നിയില്ലെന്നും സാധാരണ പോലെ ആയിരുന്നുവെന്നും'' ലക്ഷ്മി വ്യക്തമാക്കുന്നു. ''മോശമായി പെരുമാറിയില്ല എന്നാണ് അയാള്‍ പറയുന്നത്. പക്ഷേ തന്റെ ശരീരത്തില്‍ തൊട്ടത് തനിക്ക് അറിയാമല്ലോ. സ്ത്രീകളാരും പ്രതികരിച്ചില്ല ആ സമയത്ത്. അവിടെ ഉണ്ടായിരുന്ന ചില പുരുഷന്മാര്‍ സഹായിച്ചു''.
''പിങ്ക് പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നു. അങ്ങനെ ഇയാളെ അവരുടെ അടുത്തേക്ക് കൊണ്ട് പോയി. കരാട്ടെ പഠിച്ചിട്ടുണ്ടെങ്കിലും അത് പ്രയോഗിക്കേണ്ടി വന്നില്ലെന്ന്'' ലക്ഷ്മി പറയുന്നു. ''ഒരു കുത്ത് കൊടുത്തു, അത്രയേ ചെയ്തുളളൂ. വീട്ടില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചു. അടി കൊടുക്കാമായിരുന്നില്ലേ എന്നാണ് അച്ഛന്‍ ആദ്യം തന്നെ ചോദിച്ചത്'' എന്നും ലക്ഷ്മി പറയുന്നു. ലക്ഷ്മിയെ ഉപദ്രവിച്ച ബിജു എന്നയാളെ കസബ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സംഭവം വാർത്തയായതോടെ മന്ത്രി വി ശിവൻകുട്ടി ലക്ഷ്മിയെ അഭിനന്ദിച്ച് രംഗത്ത് എത്തുകയായിരുന്നു. ഭാര്യ പാർവ്വതിക്കൊപ്പമാണ് അദ്ദേഹം ലക്ഷ്മിയെ വിളിച്ച് സംസാരിച്ചത്. മന്ത്രി വീഡിയോയും കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം: '' കോഴിക്കോട് നഗരമധ്യത്തിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വൺ വിദ്യാർഥിനി ലക്ഷ്മി സജിത്ത് പെൺകരുത്തിന്റെ മികച്ച മാതൃകയാണ്. ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്പ്പെടുത്താൻ ലക്ഷ്മിയെ സഹായിച്ചത് മാർഷ്യൽ ആർട്സ് പരിശീലനം കൂടി ആണെന്ന് മനസ്സിലാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ പകച്ചു നിൽക്കുകയല്ല വേണ്ടത് ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്മി ഓർമ്മപ്പെടുത്തുന്നു.
കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്കൂളിലാണ് ലക്ഷ്മി പഠിക്കുന്നത്. ലക്ഷ്മിയെ വീഡിയോ കോളിൽ വിളിച്ചു. ക്ലാസ് മുറിയിലിരുന്ന് ലക്ഷ്മി എന്നെയും പാർവ്വതിയേയും അഭിവാദ്യം ചെയ്തു. ലക്ഷ്മിയുമായും പ്രിൻസിപ്പൽ ബഷീറുമായും സംസാരിച്ചു. ലക്ഷ്മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി. കോഴിക്കോട് എത്തുമ്പോൾ റഹ്മാനിയ സ്കൂളിലെത്തി ലക്ഷ്മിയെ കാണാമെന്നും അറിയിച്ചു. മറ്റേതൊരു കായികയിനവുമെന്നതു പോലെ പെൺകുട്ടികൾ മാർഷ്യൽ ആർട്സും പഠിക്കുന്നത് നന്നാകും. ആരോഗ്യ സംരക്ഷണത്തോടൊപ്പം സ്വയം പ്രതിരോധവും മാർഷ്യൽ ആർട്സിലൂടെ കൈവരിക്കാനാകും. ലക്ഷ്മിക്ക് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.