പ്രളയക്കെടുതി: അണക്കെട്ട് തുറന്നത് അന്വേഷിക്കാത്തത് എന്തെന്ന് പിടി തോമസ്
കോഴിക്കോട്: സംസ്ഥാനം നേരിട്ട പ്രളയത്തിന് മുമ്പും ശേഷവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ബ്ലൂകോപ്പി പുറത്ത് വിടണമെന്ന് പി ടി തോമസ് എംഎല്‍എ. ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ല. പാതിരാത്രിയില്‍ പോലും ഡാമുകള്‍ തുറന്നുവിട്ടു. കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചു നിര്‍ത്താനുള്ള തീരുമാനം മഹാപ്രളയം ക്ഷണിച്ചു വരുത്തിയെന്നും ദുരന്തത്തിന്റെ തൊണ്ണൂറ്റിയഞ്ച് ശതമാനവും മനുഷ്യനിര്‍മ്മിതിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ദുരന്ത നിവാരണ ആക്റ്റ് അനുസരിച്ച് പ്രളയത്തിന് മുമ്പും പിമ്പും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തിന്റെ മിനുട്‌സ് പുറത്തുവിടണം. ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ മുഖ്യമന്ത്രി എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണം. നവകേരള സൃഷ്ടിയില്‍ ഇനിയും വ്യക്തമായ രൂപരേഖ തയ്യാറായിട്ടില്ല. ഈ ഘട്ടത്തില്‍ ആര്‍ക്കും പകരം ചുമതല നല്‍കാതെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയത് ജനാധിപത്യവിരുദ്ധ നടപടിയാണ്. മന്ത്രിമാരെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കി. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ ഭൂചലനം ഉണ്ടായി. ഇവയെല്ലാം ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തേണ്ടതാണ്. അതോറിറ്റി ചെയര്‍മാന്റെ ചുമതല ആര്‍ക്കാണ് നല്‍കിയതെന്ന് വിശദീകരിക്കണം.

പ്രളയത്തെ കുറിച്ച് സെസ് നടത്തിയ പഠനങ്ങള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ടായിട്ടും നടപിടയെടുത്തില്ല. ജൂലായ് 13ന് ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ ചുമതലയുള്ള മുരളി തുമ്മാരുകുടി സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പും അവഗണിക്കപ്പെട്ടു. അഞ്ഞൂറോളം മരണവും പതിനായിരക്കണക്കിന് കോടി രൂപയുടെ നഷ്ടവുമുണ്ടായ പ്രളയത്തെക്കുറിച്ചുള്ള അന്വേഷണത്തെ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു. പടക്കകടയ്ക്ക് തീപിടിച്ചാല്‍ പോലും ജുഡീഷ്യല്‍ അന്വേഷണം നടത്തുന്ന കേരളത്തില്‍ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും അന്വേഷണം നടക്കാത്തത് ദുരൂഹമാണ്.
അണക്കെട്ടുകള്‍ തുറന്നതില്‍ വലിയ രീതിയിലുള്ള വീഴ്ചകളുണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ചത് രാത്രി 12.30നാണ്. ഇതിന് മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്തില്ല. മുന്നറിയിപ്പ് നല്‍കാന്‍ പോയ വാഹനങ്ങള്‍ പോലും വെള്ളത്തില്‍ മുങ്ങി. ഇടുക്കി അണക്കെട്ട് തുറക്കേണ്ട ജലനിരപ്പിനേക്കുറിപ്പ് യോജിച്ച തീരുമാനമുണ്ടായില്ല. ആരെല്ലാം കൂടിയാലോചന നടത്തിയാണ് അണക്കെട്ടു തുറന്നതെന്ന് വ്യക്തമാക്കണം. ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ ഡാം സേഫറ്റി അതോറിറ്റി, വൈദ്യുതി മന്ത്രി, ഇടുക്കി ജില്ലാ കലക്ടര്‍, ജലവകുപ്പ് മന്ത്രി എന്നിവര്‍ വ്യത്യസ്ത അഭിപ്രായമാണ് പറഞ്ഞത്. ബാണാസുരസാഗര്‍ ഡാമിന്റെ കാര്യത്തിലും ഏകോപനമില്ലാത്ത തീരുമാനങ്ങളാണുണ്ടായത്. ക്യാമ്പുകള്‍ പലതവണ മാറ്റേണ്ടി വന്നു. ശാസ്ത്രീയമായ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ 46ഓളം ഡാമുകള്‍ ഒരുമിച്ച് തുറന്ന് വിട്ടു. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ നിലവിളി മാത്രം മതി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്ന് മനസിലാക്കാന്‍. പ്രളയം ബാധിച്ച സ്ഥലങ്ങളിലെ എംഎല്‍എമാരെ നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. ഇതില്‍ നിന്നും മുഖ്യമന്ത്രിയുടെ താത്പര്യം വ്യക്തമാണ്.
നവകേരള സൃഷ്ടി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാകണമെന്നാണ് തന്റെ അഭിപ്രായം. നവകേരള സൃഷ്ടി പണം സ്വരൂപിക്കുന്നതില്‍ മാത്രമായി ചുരുങ്ങിപോകുകയാണ്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രഖ്യാപിച്ച സമയത്ത് പിന്തുണച്ച ബി ജെ പി കേന്ദ്രത്തില്‍ അധികാരം കിട്ടിയപ്പോള്‍ മൗനം പാലിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തന്നെയാണ് ശരിയെന്ന് പറയാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തയ്യാറാവണം. സംസ്ഥാനത്തെ 99 ശതമാനം പാറമടകളും അനധികൃതമാണെന്നും നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍തന്നെ പ്രകൃതി ചൂഷണം തടയാനാകുമെന്നും പറഞ്ഞ പിടി തോമസ് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു












Click it and Unblock the Notifications