ബേപ്പൂർ ഇടതുകോട്ട; മനസറിഞ്ഞ് വലയെറിഞ്ഞ് പ്രദീപ് കുമാർ
കോഴിക്കോട്: മനക്കണക്കുകൂട്ടി മുഴക്കോലും ചോക്കും കൊണ്ട് രൂപം വരച്ച് ഭീമാകാരമായ പത്തേമാരികള്‍ക്ക് പിറവി നല്‍കുന്ന തച്ചന്‍മാര്‍. യന്ത്രം പോലും തോറ്റിടത്ത് മനുഷ്യ ശക്തിയും തന്ത്രവും വിജയിക്കുമെന്ന് തെളിയിച്ച ഖലാസിമാര്‍. അവരുടെ കരവിരുതില്‍ സംവത്സരങ്ങള്‍ക്കു മുമ്പെ ലോകമൊട്ടുക്കും ഖ്യാതി പരന്ന ബേപ്പൂര്‍. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എ. പ്രദീപ് കുമാറിന്റെ പര്യടനം വെള്ളിയാഴ്ച ബേപ്പൂര്‍ മണ്ഡലത്തിലായിരുന്നു.
ബേപ്പൂര്‍ പുളിമുട്ടിനോടു ചേര്‍ന്നു കിടക്കുന്ന കടലോര ഗ്രാമമായ പൂണാര്‍ വളപ്പില്‍ നിന്നു തുടങ്ങിയ പര്യടന പരിപാടി വി.കെ.സി.മമ്മദ് കോയ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം. ഇന്ത്യയില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ട ആവശ്യകതയിലൂന്നിയാണ് പ്രദീപ് കുമാര്‍ സംസാരിച്ചത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മതഭ്രാന്തന്‍മാര്‍ രാജ്യം കയ്യടക്കുന്നു എന്നതാണ്.

നമുക്ക് സെക്യുലറിസം എന്ന ഓക്‌സിജന്‍ നഷ്ടമാവുകയാണ്. ഓക്‌സിജന്‍ നഷ്ടപ്പെട്ടാല്‍ മരണമാണ്. അതില്‍ നിന്നു രാജ്യത്തെ രക്ഷിക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. അതിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു വരേണ്ടതുണ്ടെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം കേള്‍ക്കാന്‍ വോട്ടര്‍മാര്‍ എത്തിയത് സകുടുംബം.
പൂണാര്‍ വളപ്പില്‍ നിന്ന് വി.കെ.സി. മമ്മദ്‌കോയ എംഎല്‍എയുടെ സാരഥ്യത്തിലായിരുന്നു യാത്ര. വെയില്‍ ചൂടിന്റെ ഉച്ചകോടിയിലും നടുവട്ടം തോണിച്ചറയിലും അരക്കിണര്‍ തവളക്കുളത്തും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ ക്ഷമയോടെ കാത്തു നില്‍ക്കുന്ന ജനക്കൂട്ടം. മാത്തോട്ടത്തെ ചാക്കേരിക്കാട് പറമ്പിലും നല്ലളത്ത് ജയന്തി റോഡിലും സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. ഷാളുകള്‍ പുതപ്പിച്ചും രക്തഹാരമണിയിച്ചും അവര്‍ പ്രദീപ് കുമാറിനെ സ്വീകരിച്ചു.
സിപിഎം ഏരിയാ സെക്രട്ടറി എം. ഗിരീഷ്, എല്‍ഡിഎഫ് നേതാക്കളായ പിലാക്കാട്ട് ഷണ്മുഖന്‍, ബഷീര്‍ കുണ്ടായിത്തോട്, വാളക്കട ബാലകൃഷ്ണന്‍, അസീസ്, പൊറ്റത്തില്‍ ബാലകൃഷ്ണന്‍, കെ.സി. അന്‍സാര്‍, ഭരതക്കുറുപ്പ്, കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീന്‍ എന്നിവരും സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. ഉച്ചകഴിഞ്ഞ് കോഴിക്കോട്ടെ വ്യവസായ ശാലകളുടെ സിരാകേന്ദ്രമായ ചെറുവണ്ണൂരില്‍ നിന്നായിരുന്നു യാത്ര. രാമനാട്ടുകര, പെരുമുഖം, മണ്ണൂര്‍, കടലുണ്ടി, ചാലിയം, കരുവന്‍തുരുത്തി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ഫറോക്കിലായിരുന്നു സമാപനം. ബേപ്പൂരിന്റെ ചുവന്ന മണ്ണിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പു പ്രചാരണവും ഏറെ പ്രതീക്ഷ നല്‍കുന്നതായി ഇടതുപക്ഷത്തിന്.












Click it and Unblock the Notifications