തദ്ദേശസ്ഥാപനങ്ങളിൽ പട്ടിണി; സംസ്ഥാന സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നു, മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്....
കോഴിക്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാനപങ്ങളുടെ വികസന ഫണ്ട് വെട്ടികുറച്ചും ബജറ്റില്‍ പ്രഖ്യാപിച്ച പ്ലാന്‍ ഫണ്ടും മെയ്ന്റനന്‍സ് ഫണ്ടും നല്‍കാതെയും അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ തിരുവനന്തപുരത്ത് നിയമസഭയിലേക്ക് ത്രിതല പഞ്ചായത്ത് അംഗങ്ങളുടെയും മുനിസിപ്പല്‍,കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെയും മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ പ്രദേശിക ഭണകൂടങ്ങളിലെ മുസ്്‌ലിംലീഗ് അദ്ധ്യക്ഷന്‍മാരുടെ യോഗം തീരുമാനിച്ചു.
ഈ മാസം 24 ന് തിങ്കളാഴ്ചയാണ് നിയമസഭ മാര്‍ച്ച്. കോഴിക്കോട് മുസ്്‌ലിംലീഗ് സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെച്ചാണ് ഈ തീരുമാനം കൈകൊണ്ടത്. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 23 ന് സമര്‍പ്പിച്ച ബില്ലുകള്‍ക്ക് പണം കൊടുക്കാതെ ക്യൂവിലേക്ക് മാറ്റിയ നടപടിയും ഇവയുടെ ഫണ്ട് പോലും വെട്ടിക്കുറക്കുകയും ചെയ്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

2019 മാര്‍ച്ച് 31 ന് മുമ്പ് ട്രഷറികളില്‍ സമര്‍പ്പിച്ച ബില്ലുകള്‍ക്ക് 2019-20 ലെ പദ്ധതി വിഹിതത്തിന് പുറമെ ഫണ്ട് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ പദ്ധതികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് തന്നെപൂര്‍ത്തിയാക്കിവയാണ്. സര്‍ക്കാര്‍ പണം നല്‍കാത്തത് കൊണ്ടാണ് ഫണ്ട് വിനിയോഗം നടക്കാതിരുന്നത്. ഈ തുക 2019-20 ലെ വിഹിതത്തില്‍ നിന്ന് നല്‍കണം എന്ന ഉത്തരവ് അന്യായമാണ്.
കേരളം നേരിട്ട ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കഴിഞ്ഞ വര്‍ഷമായിരുന്നു. ഇത് പദ്ധതി പ്രവര്‍ത്തനങ്ങളെയെല്ലാം സ്തംഭിപ്പിച്ചു ലോക്‌സഭ തെരെഞ്ഞെടുപ്പ്മൂലമുള്ള പെരുമാറ്റചട്ടവും പദ്ധതി പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. നിപ ബാധയുണ്ടായതും കഴിഞ്ഞ വര്‍ഷമാണ്. ഇതും പ്രദേശിക വികസന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
2018 ഡിസംബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ ധന വകുപ്പ് ട്രഷറികളില്‍ ബില്ലുകള്‍ സ്വീകരിച്ചിരുന്നില്ല. ഈ കാരണങ്ങളാലാണ് നിരവധി പദ്ധതികള്‍ മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് എന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ സ്പില്‍ ഓവര്‍ പ്രവൃത്തികള്‍ക്കുള്ള ഫണ്ടും 2019-20 ലെ പദ്ധതി വിഹിതത്തിന് പുറമെ അനുവദിക്കണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അധികാര വികേന്ദ്രീകരണം ദുര്‍ബലപ്പെടുത്തുകയും പ്രദേശിക സര്‍ക്കാരുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ നോക്ക്കുത്തികളാക്കുകയും ചെയ്യുന്ന നിലപാടിനെതിരെ പഞ്ചായത്ത്-മണ്ഡലം-ജില്ല തലങ്ങളില്‍ പ്രചാരണ പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. കെ.കുട്ടി അഹമ്മദ് കുട്ടി വിഷയാവതരണം നടത്തി. ഉമ്മര്‍ പാണ്ടികശാല, എ.പി ഉണ്ണികൃഷ്ണന്‍, നസീമ വയനാട്, കെ.കെ നാസര്‍,അഹമ്മദ് പുന്നക്കല്‍, ജബ്ബാര്‍, എ.കെ നാസര്‍, സി.അബ്ദുറഹിമാന്‍, മാലിഖ്, ഉമ്മര്‍ അറക്കല്‍, ഷറഫുദ്ധീന്‍ പുവാട്ട്പറമ്പ് പ്രസംഗിച്ചു. സൂപ്പി നരിക്കാട്ടേരി സ്വാഗതവും സി.കെ.എ റസാഖ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications