സുരേഷ് ഗോപിയുടെ വിജയം: ക്രൈസ്തവരോടുള്ള അവഗണനക്കുള്ള മറുപടിയെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
ലോക്സഭ തിരഞ്ഞെടുപ്പ് വിധിയുടെ പശ്ചാത്തലത്തില്‍ യു ഡി എഫ്, എല്‍ ഡി എഫ് മുന്നണികള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭയുടെ അല്‍മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസ്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവും മറ്റ് മണ്ഡലങ്ങളില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥികള്‍ക്കേറ്റ തിരിച്ചടിയും കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണനക്കുള്ള മറുപടിയാണെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
'ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത നടത്തിയ വിശകലനത്തെ ശരിവെക്കുകയാണ് മുരളീധരന്റെ വാക്കുകൾ. മുൻവർഷങ്ങളിൽ കോൺഗ്രസിനെ പിന്തുണച്ചിരുന്ന രണ്ട് ശക്തമായ സമുദായങ്ങൾ കോൺഗ്രസിനെ ഉപേക്ഷിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വീണ്ടും ഒരിക്കൽ കൂടി അടിവരയിട്ടു പറയുന്നു. ഇടത് വലത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ക്രൈസ്തവരോടുള്ള അവഗണനയ്ക്കുള്ള മറുപടിയായി മാറുകയാണ്.' കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു.

ഇനിയെങ്കിലും കോൺഗ്രസ് നേതൃത്വം ഒരു സമുദായത്തിന് മാത്രം നൽകുന്ന അനാർഹമായ പ്രീണനം ഉപേക്ഷിക്കുന്നില്ലെങ്കിൽ വരാൻ പോകുന്ന പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി പ്രതീക്ഷിക്കേണ്ടിവരുമെന്നും സംഘടന വ്യക്തമാക്കി.ക്രൈസ്തവ സമുദായത്തിന്റെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി കണ്ട് അവരെ തമസ്കരിച്ചവർക്കുള്ള യുക്തമായ മറുപടി തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപതയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കേരളത്തിലെ ക്രൈസ്തവ സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളോട് കേരളത്തിലെ മാറിമാറി വരുന്ന ഭരണ സംവിധാനങ്ങൾ കാണിച്ച ചിറ്റമ്മ നയത്തിനുള്ള തിരിച്ചടിയാണ് കേരളത്തിലെ ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുന്നത്. ക്രൈസ്തവ സമുദായത്തിന്റെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി കണ്ട് അവരെ തമസ്കരിച്ചവർക്കുള്ള യുക്തമായ മറുപടി തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നുണ്ട്.
ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിലും ശുപാർശകൾ നടപ്പിലാക്കുന്നതിലും കാണിക്കുന്ന അമാന്തവും, സ്കോളർഷിപ്പ് വിഷയങ്ങളിലെ നഗ്നമായ അനീതി തിരുത്തുന്നതിനുള്ള അലംഭാവവും, ഇ.ഡബ്ല്യു.എസ് സംവരണ വിഷയത്തിൽ കേന്ദ്രസർക്കാർ അനുവദിച്ചിട്ട് പോലും അർഹതപ്പെട്ടവർക്ക് നീതി നിഷേധിക്കുന്ന കേരള സർക്കാരിന്റെ സമീപനവുമടക്കമുള്ള വിഷയങ്ങളും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഒരു സമുദായത്തെ അതിരുവിട്ട് പ്രീണിപ്പിക്കുന്ന സമീപനവും, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശത്തെ പൂട്ടിക്കെട്ടാൻ ഒരുക്കിയ പ്രകടന പത്രികയിലെ പരാമർശവും, അന്ധമായ കർഷക വിരുദ്ധ നയങ്ങളും, ക്രൈസ്തവ ധാർമ്മിക മൂല്യങ്ങൾക്ക് വിരുദ്ധമായ നയരൂപീകരണവും കണ്ട് നിരാശരായി വീർപ്പുമുട്ടി കഴിയുന്ന ഒരു സമുദായത്തിൻ്റെ പ്രതിപ്രവർത്തനമാണ് ഈ ഇലക്ഷനിൽ പ്രതിഫലിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര ഭീകര സംഘടനകൾക്ക് കേരളത്തിൽ വേരോട്ടം ഉണ്ടെന്ന് ഇവിടുത്തെ ഡിജിപിമാർ പ്രഖ്യാപിക്കുമ്പോൾ അതിനെ അവഗണിച്ച് അത്തരം അന്താരാഷ്ട്ര ഭീകര സംഘടനകളുടെ ക്ഷേമത്തിനു വേണ്ടി നില കൊള്ളുന്നവരാകുന്ന രാഷ്ട്രീയ പ്രവർത്തനം അല്ല, മറിച്ച് കേരളത്തിലെ സാധാരണക്കാരൻ്റെ ജീവൽ പ്രശനങ്ങളാണ് ഇടത് - വലത് മുന്നണികൾ പ്രധാന വിഷയമാകേണ്ടത് എന്ന ഓർമ്മപ്പെടുത്തൽ കൂടി ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജനം നൽകുന്നു.
ഈ തുടക്കം ഒരു മുന്നറിയിപ്പാണ് എന്ന് കേരളത്തിലെ മുന്നണികൾ തിരിച്ചറിയുന്നത് നന്നായിരിക്കും. സമുദായത്തിന്റെ ന്യായമായ താൽപര്യങ്ങളെ സംരക്ഷിക്കുന്നവരെ മാത്രമേ ക്രൈസ്തവ സമുദായവും പിന്തുണയ്ക്കുകയുള്ളൂ എന്ന മുന്നറിയിപ്പാണിത്.












Click it and Unblock the Notifications