'ഇനി വിളിക്കാൻ കഴിഞ്ഞെന്ന് വരില്ല, ഞങ്ങൾ മരണത്തിലേക്ക് നീങ്ങുകയാണ്; ദൈവത്തിൽ അർപ്പിച്ച് കടലിലേക്ക്'
പൊന്നാനി: പൊന്നാനിയില്‍ നിന്നും പുറപ്പെട്ട അപകടത്തില്‍പ്പെട്ട ബോട്ടില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ കഴിഞ്ഞത് 14 മണിക്കൂറോളം. ഞായരാഴ്ച രാത്രി എട്ടിന് എടമുട്ടത്തിന് ആറ് നോട്ടിക്കല്‍ മൈല്‍ അകലെ എഞ്ചിന്‍ പ്ലേറ്റ് പൊട്ടിയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. വെള്ളം കയറിയതോടെ എഞ്ചിന്‍ പൂര്‍ണമായും നിലക്കുകയായിരുന്നു. വെള്ളം ബോട്ടില്‍ നിന്ന് കോരി ഒഴിക്കാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മത്സ്യത്തൊഴിലാളികല്‍ പറയുന്നു, അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് മത്സ്യത്തൊഴിലാളികള്‍ പറയുന്നത് ഇങ്ങനെ..

കടലില്‍ താഴ്ന്നു
ബോട്ട് അപകടത്തില്‍പ്പെട്ടതോടെ മുക്കാല്‍ ഭാഗവും കടലില്‍ താഴ്ന്നു. രാത്രിയില്‍ ആരും രക്ഷക്കെത്തില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. ഇതോടെ ഞങ്ങള്‍ക്ക് മുമ്പിലുള്ള അവസാനത്തെ വഴി നീന്തുക മാത്രമായിരുന്നെന്ന് ബോട്ടിനകത്ത് ഉണ്ടായ കാദര്‍കുട്ടി ഹാജിയാരകത്ത് നാസര്‍ പറയുന്നു. പുലര്‍ച്ചെ നാല് മണിയോടെ ഞങ്ങള്‍ ലൈഫ് ജാക്കറ്റിട്ട് എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച് ഞങ്ങള്‍ കടലിലേക്ക് ചാടി.

14 മണിക്കൂര്‍
അപകടത്തില്‍പ്പെട്ടതോടെ 14 മണിക്കൂറാണ് ഇവര്‍ കടലില്‍ കഴിഞ്ഞത്. ബോട്ട് മുങ്ങിയതോടെ കോസ്റ്റല്‍ പൊലീസിനെയും നാട്ടിലുള്ളവരെയും നിരന്തരം വിളിച്ച് കൊണ്ടിരുന്നു. ബോട്ട് മുങ്ങുന്നത് നോക്കി ഞങ്ങള്‍ ഒരു സ്ഥലത്ത് പിടിച്ചിരുന്നു. ആ സമയത്ത് പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ച നിമിഷങ്ങളായിരുന്നു ഞങ്ങള്‍ക്കെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

രക്ഷിക്കാന്‍ ആരും എത്തിയില്ല
ബോട്ട് അലക്ഷ്യമായി ഒഴുകാന്‍ ആരംഭിച്ചു. അങ്ങനെ ബോട്ട് പുലര്‍ച്ചെ നാട്ടിക ഭാഗത്തേക്ക് എത്തി. ദിശ കാണിച്ച് തന്ന ജിപിഎസിലും ഇതോടെ വെള്ളം കയറിയിരുന്നു. ബോട്ടിന്റെ സ്രാങ്ക് നാസര്‍ തന്നെയായിരുന്നു ഉടമ. ഇദ്ദേഹം അവസാനമായി ഫോണില്‍ പാട്ണറായ ഷാഫിയെ വിളിച്ചു. ഇനി വിളിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഞങ്ങള്‍ മരണത്തിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞു. എല്ലാവരെയും ബന്ധപ്പെട്ടിട്ടും ഞങ്ങള്‍ ആറ് പേരുടെ ജീവന്‍ നടുക്കടലില്‍ കുടുങ്ങി. ഒടുവില്‍ നീന്താനായി കടലിലേക്ക് ചാടുകയായിരുന്നു.

കര കാണുന്നത് വരെ നീന്തുക
പിന്നീടുള്ള ലക്ഷ്യം കര കാണുന്നതുവരെ നീന്തുക എന്നായിരുന്നു. വെറെ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ല. നീന്തുന്നതിനിടെ സഫീറിന്റെ ലൈഫ് ജാക്കറ്റ് നഷ്ടപ്പെട്ടു. ഇതോടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളുടെ ലൈഫ് ജാക്കറ്റിലേക്ക് സഫീറിനെ ഉള്‍പ്പെടുത്തി. ബോട്ടില്‍ നിന്ന് അടര്‍ന്നുമാറിയ ഒരു മരക്കഷണത്തില്‍ രണ്ട് പേര്‍ പിടിച്ച് നിന്നു.
Recommended Video

14 മണിക്കൂര്‍ നീന്തി
14 മണിക്കൂറോളമാണ് ഞങ്ങള്‍ നീന്തിയത്. അപ്പോഴേക്കും പൊന്നാനിയില്‍ നിന്ന് ആറ് ബോട്ടുകള്‍ ഞങ്ങളെ തേടിയെത്തിയിരുന്നു. ബോട്ടുകളിലേക്ക് അവര്‍ ഞങ്ങളെ പിടിച്ചുകയറ്റി. വൈകീട്ട് അഞ്ചോടെയാണ് ഞങ്ങള്‍ ജീവന്റെ കരയിലേക്ക് മടങ്ങിയെത്തിയത്.












Click it and Unblock the Notifications