കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തും സജീവമാകുമെന്ന് മുന്നറിയിപ്പ്: 60 ലക്ഷത്തിന്റെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളം വഴിയുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് വീണ്ടും പുനരാരംഭിച്ചതോടെ വിമാനത്തവളം വഴിയുള്ള സ്വര്‍ണക്കടത്ത് ഇനിയും വര്‍ധിക്കാന്‍ സാധ്യയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്. ഇന്നലെ ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാര്‍ വസ്ത്രങ്ങള്‍ക്കുളളില്‍ മിശ്രിത രൂപത്തില്‍ ഒളിപ്പിച്ചു കടത്തിയ 60 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് പിടികൂടി. കാസര്‍ക്കോട് ഹിദായത്ത് നഗര്‍ സുബൈര്‍,കാസര്‍ക്കോട് ഹജാനൂര്‍ പിയാസ് ഉണ്ണിയന്‍ എന്നിവരില്‍ സ്വര്‍ണ്ണം പിടികൂടിയത്.
ദുബൈയില്‍ നിന്ന് എര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇരുവരും കരിപ്പൂരിലെത്തിയത്.ഇവരില്‍ 2740 ഗ്രാം മിശ്രിതമാണ് കടത്തിയത്.ഇതില്‍ നിന്നാണ് 1871 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തത്.ധരിച്ച വസ്ത്രത്തിലാണ് സ്വര്‍ണമുണ്ടായിരുന്നത്.വിപണയില്‍.60.09 ലക്ഷം രൂപ വിലവരും. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍,ജോ.കമ്മീഷണര്‍ അനീഷ് രാജന്‍,അസി.കമ്മീഷണര്‍മാരായ നിധിന്‍ലാല്‍,രാജേന്ദ്രബാബു തുടങ്ങിയവരാണ് സ്വര്‍ണം പിടികൂടിയത്.

അതേ സമയം ഗള്‍ഫില്‍നിന്നും, കേരളത്തിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറത്തെ വീട്ടമ്മയെ വിമാനത്തവളത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണക്കടത്ത് കാരിയറാക്കിതെന്നും സംഘം ഇപ്പോഴും ഭീഷണി തുടരുന്നതായും വീട്ടമ്മ കഴിഞ്ഞ ദിവസം മലപ്പുറത്ത് പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
കേരളത്തിലേക്ക് കൊണ്ടുവരാന്‍ ബഹ്റയ്ന്‍ വിമാനത്താവളത്തില്‍വച്ചു നല്‍കിയ സ്വര്‍ണം എത്തിച്ചുനല്‍കിയില്ലെന്ന കാരണത്താല്‍ കൊടുവള്ളി സ്വദേശികളായ സലീം, മുഹമ്മദ് എന്നിവരാണ് തന്നെ ഭീഷണിപ്പെടുത്തുന്നതായാണ് വീട്ടമ്മ പറയുന്നത്.
ചാപ്പനങ്ങാടി സ്വദേശിനിയായ വീട്ടമ്മ ഗള്‍ഫില്‍ ഹൗസ് മെയ്ഡായി ജോലിചെയ്തുവരികയായിരുന്നു. 25 പവന്‍ സ്വര്‍ണം എത്തിച്ചുനല്‍കിയാല്‍ കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് എടുത്തുനല്‍കാമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. പറഞ്ഞപ്രകാരം അവര്‍ വിമാനത്താവളത്തില്‍ കൊണ്ടുവന്നത് 50 പവനിലേറെയായിരുന്നു. ഇത്രയും തൂക്കം സ്വര്‍ണം കൊണ്ടുപോവാന്‍ കഴിയില്ലെന്നു പറഞ്ഞെങ്കിലും എതിര്‍കക്ഷികള്‍ വഴങ്ങിയില്ല. തുടര്‍ന്ന് സ്വര്‍ണം വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ എറിഞ്ഞശേഷം വീട്ടമ്മ കേരളത്തിലേക്ക് പോരുകയായിരുന്നുവെന്ന് പറയുന്നു.
അതേ സമയം നാട്ടിലേക്ക് അവധിക്കുപോരുന്ന മലയാളി പ്രവാസികളെ സ്വര്‍ണക്കടത്ത് കാരിയര്‍മാരാക്കാന്‍ ദുബായിയില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ വണ്‍ ഇന്ത്യ വാര്‍ത്ത നല്‍കിയിരുന്നു. മലയാളികളായ പ്രവാസികളെ സ്വര്‍ണക്കടത്ത് കാരിയര്‍മാരാക്കാനായി യു.എ.ഇയിലെ ദുബായ്, ഷാര്‍ജ വിമാനത്തവളങ്ങള്‍ കേന്ദ്രീകരിച്ചാണ് ഏജന്റുമാര്‍കൂടുതലായും പ്രവര്‍ത്തിക്കുന്നത്.
രൂപമാറ്റിയും ദ്രാവക രൂപത്തിലാക്കിയുമാണ് ഇപ്പോള്‍ കൂടുതലായി സ്വര്‍ണംകടത്തുന്നത്. സ്ഥിരം കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നത് മാറ്റി സാധാരക്കാരായ യാത്രക്കാര്‍വശം സ്വര്‍ണം അയക്കുന്നത് പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നതിന് പുറമെ സ്വര്‍ണക്കടത്ത് സംഘത്തിന് ചെറിയ തുകക്ക് കാര്യം സാധിക്കുമെന്നതിനാലുമാണ് ഈ രീതിയില്‍ കുടുതല്‍ കടത്ത് നടക്കുന്നത്. ഇതിന് പുറമെ ഇത്തരം കാരിയര്‍മാര്‍ക്ക് സ്വര്‍ണം ആര്‍ക്കുവേണ്ടിയാണ് എത്തിക്കുന്നതെന്ന് പോലും അറിയുകയുമില്ല.












Click it and Unblock the Notifications