എഴുന്നൂറിലധികം അറസ്റ്റ്;1344.4 കിലോഗ്രാം കഞ്ചാവ് പിടി കൂടി; മലപ്പുറത്തെ കണക്കുകൾ ഞെട്ടിക്കുന്നത്...
എഴുന്നൂറിലധികം അറസ്റ്റ്;1344.4 കിലോഗ്രാം കഞ്ചാവ് പിടി കൂടി; മലപ്പുറത്തെ കണക്കുകൾ ഞെട്ടിക്കുന്നത്...
മലപ്പുറം: ജില്ലയിലെ ലഹിരി വേട്ടയിൽ പുറത്ത് വരുന്ന കണക്കുകൾ അംഗീകരിക്കാൻ കഴിയാത്തത്. ജനുവരി മാസം മുതൽ ഇതുവരെ ജില്ലയിലെ എക്സൈസും പൊലീസും ചേർന്ന് 1344.4 കിലോഗ്രാം കഞ്ചാവ് പിടി കൂടി. ഇതിൽ അറസ്റ്റിലായത് എഴുന്നൂറ്റൻപതിലധികം പേർ.
എന്നാൽ, പോലീസ് പിടിക്കുന്നത് കഞ്ചാവ് മാത്രം അല്ല. എം ഡി എം എ ഉൾപ്പെടെയുള്ള രാസ ലഹരി വസ്തുക്കളും വ്യാപകമായി ജില്ലയിൽ നിന്നും പിടിക്കപ്പെട്ട ലിസ്റ്റിൽ ഉണ്ട്.

മൂന്നു കോടി രൂപയിൽ അധികം വില വരുന്ന 311 ഗ്രാം എം ഡി എം എ പൊലീസ് പിടിച്ചത് കഴിഞ്ഞ ദിവസം ആയിരുന്നു. 11 മാസത്തിനുള്ളിൽ എക്സൈസ് മാത്രം 917.55 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അടുത്ത കാലത്ത് എക്സൈസ് വകുപ്പ് പിടിച്ചെടുത്തതിൽ ഏറ്റവും കൂടിയ അളവാണിത്. എന്നാൽ, മുൻപ് ഒന്നോ രണ്ടോ കിലോ പിടിച്ചിരുന്ന സ്ഥാനത്ത് ഇന്നു നൂറിലേറെ കിലോഗ്രാം കഞ്ചാവാണ് ജില്ലയിലെ പല ലഹരിവേട്ടകളിലും കണ്ടെടുക്കപ്പെടുന്നത്.

പുറത്ത് വരുന്ന കണക്കുകൾ ഇങ്ങനെ ;-
എക്സൈസ് പരിധിയിൽ ഉളളവ
∙ ആകെ കേസുകൾ- 278
∙ അറസ്റ്റ്- 253
∙ കഞ്ചാവ് - 917.55 കിലോഗ്രാം
∙ എംഡിഎംഎ- 142.95 ഗ്രാം
∙ ഹഷീഷ് ഓയിൽ- 23.98 ഗ്രാം
∙ പിടിച്ചെടുത്ത വാഹനങ്ങൾ- 87
പൊലീസ് പരിധിയിൽ ഉളളവ
∙ ആകെ കേസുകൾ - 370
∙ അറസ്റ്റ്- 502
∙ കഞ്ചാവ് - 426.85 കിലോ ഗ്രാം
∙ എംഡിഎംഎ- 739.05 ഗ്രാം
∙ ഹഷീഷ് ഓയിൽ - 793.34 ഗ്രാം
∙ ബ്രൗൺ ഷുഗർ- 33 മില്ലിഗ്രാം
∙ പിടിച്ചെടുത്ത വാഹനങ്ങൾ- 40
(ജനുവരി മുതൽ ഇതുവരെയുള്ള കണക്ക്)

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന ഒരു പ്രധാനകാര്യം പിടിച്ചെടുത്ത ലഹരി വസ്തുക്കൾ എല്ലാം ജില്ലയിൽ മാത്രം വിറ്റഴിക്കാൻ ഉള്ളതല്ല എന്നാണ്. മറ്റു ജില്ലകളിലേക്ക് പോലും ലഹരിയെത്തിക്കുന്ന റാക്കറ്റുകൾ സജീവമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
മദ്യത്തിൽ നിന്നും കഞ്ചാവിൽ നിന്നും സിന്തറ്റിക് ലഹരിയിലേക്ക് ട്രെൻഡ് മാറിയിട്ട് കുറച്ചേറെക്കാലമായി എന്ന് അന്വേഷണ സംഘം പറയുന്നു. എം ഡി എം എ (മെഥലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരി മരുന്നുകളുമായി പിടിയിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. സിന്തറ്റിക് ലഹരി വസ്തുവാണെങ്കിൽ 10 ഗ്രാമിന് മുകളിലുള്ളതിനെ വിൽപനയ്ക്കുള്ളതായാണ് നിയമപ്രകാരം കണക്കാക്കുന്നത്. കുറഞ്ഞത് 10 വർഷം മുതൽ പരമാവധി 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. രണ്ടാമതും പിടിക്കപ്പെടുകയാണെങ്കിൽ വധശിക്ഷ വരെ ലഭിക്കാം.

മേയ് മാസത്തിൽ വിദേശത്തേക്ക് ലഹരി കടത്തുന്ന സംഘത്തിൽപെട്ട മൂന്ന് പേരെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളങ്ങൾ വഴി കഞ്ചാവ് വിദേശ രാജ്യങ്ങളിൽ എത്തിച്ച് വിൽപന നടത്തുന്നത് ആയിരുന്നു ഈ സംഘത്തിന്റെ രീതി. നാട്ടിലിരുന്ന് ദുബായ്, അജ്മാൻ, കറാമ എന്നിവിടങ്ങളിൽ ആണ് വ്യാപാരം. ആവശ്യക്കാർ ഓൺലൈനായി പണം നൽകും. തുടർന്ന് അവിടെയുള്ള ഏതെങ്കിലും ആളൊഴിഞ്ഞ സ്ഥലത്ത് ഇവരുടെ ഏജന്റുമാർ ലഹരി വസ്തു വച്ച് സ്ഥലം വിടും. ഇത് ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് അയച്ചു കൊടുക്കും. അവർ അവിടെ പോയി സാധനം കൈക്കലാക്കും. ഇത്തരം രാജ്യാന്തര സംഘത്തിന്റെ വലയിൽ പെട്ട് സ്വയമറിയാതെ തന്നെ ഒട്ടേറെ യുവാക്കൾ ലഹരി വസ്തുക്കളുടെ കാരിയർമാരായി മാറി.












Click it and Unblock the Notifications