മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണവും വസ്ത്രവും നല്‍കി രാംകോ സിമന്റ്
മലപ്പുറം: ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് വസ്ത്രവും ഭക്ഷണവും ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ നല്‍കാന്‍ തയ്യാറാണെന്ന് രാംകോ സിമന്റ് കമ്പനി അറിയിച്ചു. മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്പനി അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. ക്യാംപിലുള്ളവര്‍ക്കെല്ലാം കമ്പിളി പുതപ്പ് വിതരണം ചെയ്യാമെന്നും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് മാതൃകാപരമാണെന്നും കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ മാതൃക പിന്‍പറ്റണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
പുഴയില്‍ നീരൊഴുക്ക് ശക്തമായാതിനാല്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് മുടക്കമുണ്ടാവില്ല. ബലിതര്‍പ്പണ കടവുകളില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ജീവനക്കാരുടെയും അധികൃതരുടെയും നിര്‍ദേശം ജനങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

കാലവര്‍ഷം ശക്തമായതിനാല്‍ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. പൊതുജന സേവനം നല്‍കുന്നതിനായി വില്ലേജ് ഓഫീസുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വില്ലേജുകളിലെ രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്നതും മേല്‍നോട്ടം വഹിക്കുന്നതും വില്ലേജ് ഓഫീസര്‍മാരാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വിലയിരുത്തുന്നതിനുമായി മന്ത്രി കെടി ജലീല്‍ ഇന്ന് നിലമ്പൂരിലെത്തും. രാവിലെ ഒമ്പത് മണിക്ക് എത്തുന്ന മന്ത്രി ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന മറ്റു മലയോര മേഖലകളും മന്ത്രി സന്ദര്‍ശിക്കും. വൈകുന്നേരം വരെ മന്ത്രി സ്ഥലത്തുണ്ടാവും. ദുരിതാശ്വസാ ക്യാംപുകളിലും മന്ത്രി സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തുകയും ചെയ്യും. പിവി അന്‍വര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടാകും.
അടിയന്തരി സാഹചര്യം നേരിടുന്നതിനായി ലീവിലുള്ള ആരോഗ്യവകുപ്പ് ജീവനക്കാരോട് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ആരോഗ്യ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണുകള്‍ സധാ സമയവും ലഭ്യമാകത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും പോലീസ്, റവന്യൂ, ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താനും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിഎംഒ അറിയിച്ചു.
പ്രശ്‌നബാധിത പ്രദേശങ്ങളായി കണ്ടെത്തിയ ചുങ്കത്തറ, നിലമ്പൂര്‍, വണ്ടൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി എന്നിവിടങ്ങളില്‍ ഓരോ ഡോക്ടര്‍മാരെയും ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍, ബ്ലോക്ക് സൂപ്പര്‍ വൈസര്‍ എന്നിവരെയും ആരോഗ്യപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടങ്ങള്‍ക്കായി ചുമതലപ്പെടുത്തിയതായി ഡി.എം.ഒ പറഞ്ഞു.
ഡോക്ടര്‍മാരുടെ സേവനത്തോടൊപ്പം മരുന്നുകളും ക്ലോറിനേഷന് ആവശ്യമായ ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍ ടാബ്‌ലെറ്റുകള്‍, ടോയ്‌ലറ്റ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ ക്യാമ്പുകളില്‍ നല്‍കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദിവസത്തില്‍ രണ്ട് തവണ സന്ദര്‍ശിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ മെഡിക്കല്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയതായി ക്യാംപുകളില്‍ എത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്. ബന്ധു വീടുകളില്‍ അഭയം തേടിയവരുടെ ആരോഗ്യനിലകള്‍ അന്വേഷിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൗമാരക്കാര്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ സാനിറ്ററി നാപ്കിനുകള്‍ ഉള്‍പ്പടെയുള്ളവയുടെ ലഭ്യതയും ഉറപ്പ് വരുത്തിയതായി ഡി.എം.ഒ അറിയിച്ചു.
നിലവില്‍ അഞ്ച് ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ മറ്റ് ആംബുലന്‍സ് സേവനദാതാക്കളുടെ സഹായം ലഭ്യമാക്കുമെന്നും ഡി.എം.ഒ അറിയിച്ചു. സഞ്ചാര ആവശ്യങ്ങള്‍ക്കായി ആരോഗ്യ വകുപ്പിന്റെയോ മറ്റ് സര്‍ക്കാര്‍ വാഹനങ്ങളോ മതിയാകാതെ വരികയാണെങ്കില്‍ പുറമെ നിന്ന് വാഹനങ്ങള്‍ വാടകയിനത്തില്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ക്കിടക വാവിനോടനുബന്ധിച്ച് തിരുന്നാവായില്‍ പിതൃദര്‍പ്പണത്തിനെത്തുന്നവര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷ അടക്കമുള്ള സേവനങ്ങള്‍ ആരോഗ്യ വകുപ്പ് ഒരുക്കിയതായും ഡി.എം.ഒ പറഞ്ഞു.
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ മൂന്ന് ജീവനക്കാരെ വീതം നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. റവന്യൂ വകുപ്പില്‍ നിന്നും ക്ലര്‍ക്ക്/വില്ലേജ് അസിസ്റ്റന്റ് തസ്തികയില്‍ കുറയാത്ത ഒരു ജീവനക്കാരനും ആരോഗ്യവകുപ്പില്‍ നിന്ന് എച്ച്‌ഐ/ജെഎച്ച്‌ഐ ജീവനക്കാരനും തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും ക്ലര്‍ക് തസ്തികയില്‍ കുറയാത്ത ഒരാളെയുമാണ് നിയമിച്ചിട്ടുള്ളത്. ഇവരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കലക്ടര്‍ ഉത്തരവ് നല്‍കി.












Click it and Unblock the Notifications