സംസ്ഥാന കാര്‍ഷിക പ്രദര്‍ശന മേള എടപ്പാളില്‍ തുടങ്ങി, പതികൂല കാലാവസ്ഥയിലും വന്‍ ജനത്തിരക്ക്
മലപ്പുറം: സംസ്ഥാന കര്‍ഷക ദിനാചരണത്തോടൊനുബന്ധിച്ച് എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ ഒരുക്കിയ കാര്‍ഷിക പ്രദര്‍ശന മേളക്ക് പ്രതികൂല കാലാവസ്ഥയിലും വന്‍ ജനത്തിരക്ക്. കാലവര്‍ഷത്തെത്തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കിയാണ് പ്രദര്‍ശനങ്ങള്‍ തുടങ്ങിയത്.
കാലവർഷം: കോഴിക്കോട് ജില്ലയിൽ 228 കോടിയുടെ നഷ്ടം, ആദ്യഘട്ടത്തിൽ അനുവദിച്ചത് 100 കോടി!!
കേരളപ്പിറവി ദിനമായ ചിങ്ങം ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യും. കര്‍ഷകര്‍ക്കുള്ള പുരസ്‌കാര വിതരണവും ആദരിക്കലും മാത്രമായിരിക്കും അന്നേദിവസം ഉണ്ടാവുക. പരമ്പരാഗത കൃഷി ഉപകരണങ്ങളെയും കൃഷിരീതികളെയും പുതു തലമുറക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് മിക്ക സ്റ്റാളുകളും ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീയുടേതടക്കം 136 സ്റ്റാളുകളാണ് മേളയിലുള്ളത്.
പ്ലാവിന്‍ തൈ മുതല്‍ ചക്ക ഐസ്‌ക്രീം വരെയുള്ള വിഭവങ്ങളുമായി ചക്ക വണ്ടിയും ചക്കയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി മറ്റനേകം സ്റ്റാളുകളും മേളയിലുണ്ട്. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കൃഷി ഓഫീസുകളില്‍ നിന്നായി പഴയ കാല കൃഷി ഉപകരണങ്ങള്‍, അളവു പാത്രങ്ങള്‍, വിവിധ തരം വിത്തുകള്‍, കൃഷി രീതികളെ പരിചയപ്പെടുത്തുന്ന മാതൃകകള്‍ തുടങ്ങിയവ പ്രദര്‍ശത്തിനായെത്തിയിട്ടുണ്ട്.
കൂടാതെ വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി മനോഹരമായ തടികൊണ്ടുള്ള കരകൗശല വസ്തുക്കള്‍, രുചിക്കൂട്ടുകള്‍, സോപ്പുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, തുണി സഞ്ചികള്‍, അച്ചാറുകള്‍ തുടങ്ങിയവയും പ്രദര്‍ശന- വിപണന മേളയില്‍ ഉണ്ട്. കാര്‍ഷിക സാങ്കേതിക കോളേജിന്റെ സ്റ്റാളില്‍ നൂതന കാര്‍ഷിക സാങ്കേതിക വിദ്യയോട് കൂടിയ കൃഷി ഉപകരണങ്ങളും കൃഷി രീതികളുടെ മാതൃകകളുമുണ്ട്.
വിവിധ ജില്ലകളുടെ ആത്മയുടെ സ്റ്റാളുകളും കര്‍ഷകരുടെ സംശയങ്ങള്‍ തീര്‍ക്കാനായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സ്റ്റാളുമുണ്ട്. അതോടൊപ്പം നരണിപ്പുഴ കോള്‍പ്പാടത്തിന്റെ മാതൃകയും കോള്‍പ്പാടത്ത് നിന്ന് പകര്‍ത്തിയ ജന്തു ജാലങ്ങളുടെ ചിത്രപ്രദര്‍ശനവും കാര്‍ഷിക ദിനാചരണ പ്രദര്‍ശനത്തിലുണ്ട്. കൂടാതെ വിവിധ കൃഷി ഓഫീസുകളുടെയും മറ്റു വകുപ്പുകളുടെയും സ്റ്റാളുകളുമുണ്ട്. രുചികരമായ പുതുമ നിറഞ്ഞ വിഭവങ്ങളുമായി എത്തിയ കുടുംബശ്രീ ഫുഡ് കോര്‍ട്ടും മേളയിലുണ്ട്. പ്രദര്‍ശനം ഓഗസ്റ്റ് 16 ന് അവസാനിക്കും.