സിപിഎം ഏരിയാസെക്രട്ടറിക്ക് ബാങ്കില്‍ നോക്കുകൂലി; വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്, നിലമ്പൂർ ഏരിയ സെക്രട്ടറി വിവാദത്തിൽ!
മലപ്പുറം: സിപിഎം ഏരിയാസെക്രട്ടറിക്ക് ബാങ്കില്‍ നോക്കുകൂലിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. ജെഡിസി കോഴ്‌സില്‍ പഠിക്കുമ്പോഴും ജോലി ചെയ്യാതെ ബാങ്കില്‍ നിന്നും വേതനം കൈപ്പറ്റിയെന്ന പരാതിയില്‍ സിപി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷന്‍, ചോക്കാട് സഹകരണബാങ്ക് സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ വിപി സജീവന്‍നായര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടത്.
മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തി മാര്‍ച്ച് എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് ജഡ്ജി ജയകുമാറിന്റെ ഉത്തരവ്. സി.പി.എം മുന്‍ ചോക്കാട് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് മെമ്പറുമായ എം.കെ അബൂബക്കറിന്റെ ഹരജിയിലാണ് നടപടി. ചോക്കാട് സഹകരണബാങ്കില്‍ ജൂണിയര്‍ ക്ലര്‍ക്കായ പത്മാക്ഷന്‍ 2006-2007ല്‍ കോഴിക്കോട് കോഓപ്പറേറ്റീവ് ട്രെയിനിങ് കോളേജിലെ ജെ.ഡി.സി (ജൂണിയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍) കോഴ്‌സിന് പഠിക്കുമ്പോള്‍ ബാങ്കില്‍ ജോലി ചെയ്യാതെ ഒരു വര്‍ഷം ശമ്പളമായി മൂന്നു ലക്ഷം അനധികൃതമായി കൈപ്പറ്റിയെന്നാണ് പരാതി.

ജോലിയെടുക്കാതെ ശമ്പളം നല്‍കിയ ബാങ്ക് സെക്രട്ടറി ബാങ്കിന് വരുമാനനഷ്ടവും കൃത്യവിലോപവും കാണിച്ചതായും പരാതിയില്‍ പറയുന്നു. വൈകുന്നേരം അഞ്ചു മുതലുള്ള സായാഹ്ന കോഴ്‌സിലാണ് പത്മാക്ഷന്‍ ചേര്‍ന്നത്. ചോക്കാട് നിന്നും 80 കിലോമീറ്റര്‍ അകലെ കോഴിക്കോട് തളിയിലെ ട്രെയിനിങ് കോളേജിലേക്ക് ബസില്‍ മൂന്നു മണിക്കൂര്‍ യാത്രയുണ്ട്. അഞ്ച് മണിക്ക് ബാങ്ക് ജോലി കഴിഞ്ഞ് കോഴിക്കോട്ടെ ട്രെയിനിങ് കോളേജില്‍ അഞ്ച് മണിക്ക് ക്ലാസിലെത്തിയെന്നു കാണിച്ചാണ് ശമ്പളം കൈപ്പറ്റിയത്.
സി.പി.എം ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷവും രണ്ടു വര്‍ഷത്തോളം പകരക്കാരിയെ വച്ച് പത്മാക്ഷന്‍ നോക്കുകൂലിയായി ശമ്പളം പറ്റിയെന്ന പരാതിയുമായി ബാങ്കിന്റെ മുന്‍ ഡയറക്ടര്‍ എം. സലാവുദ്ദീന്‍ ഹൈക്കോടതിയെയും സഹകരണ വകുപ്പിനെയും സമീപിച്ചിരുന്നു. ഐ.എഫ്.എഫ്.കെ നിലമ്പൂര്‍ മേഖലാ ചലച്ചിത്രോത്സവം, പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ എന്നിവയില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന പരാതികളില്‍ ഏരിയാ സെക്രട്ടറിക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റി അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.പി അനില്‍, യു. ജയന്‍ എന്നിവര്‍ നിലമ്പൂരിലെത്തി തെളിവെടുപ്പും നടത്തിയിരുന്നു.












Click it and Unblock the Notifications