മുംബൈയില്‍ കോവിഡ് കേസുകളില്‍ വന്‍ വർധനവ്: നിയന്ത്രണങ്ങള്‍ ശക്തമാക്കി
മുംബൈ: മുംബൈയിൽ ഇന്ന് രേഖപ്പെടുത്തിയത് 2,510 കോവിഡ് കേസുകൾ. ഇന്നലെ രേഖപ്പെടുത്തിയ കേസുകളേതില്‍ നിന്നും 82 ശതമാനം വർദ്ധനവാണ് ഇന്നുണ്ടാക്കിയിരിക്കുന്നത്. 24 മണിക്കൂറിനിടെ 20 കോവിഡ് മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. മുംബൈ കോവിഡിന്റെ മറ്റൊരു തരംഗത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നുവെന്നതിന്റെ സൂചനകളായിട്ടാണ് ഇതിനെ കാണുന്നത്. ഇതേ തുടർന്ന് ജാഗ്രതാ നടപടികള്‍ ശക്തിപ്പെടുത്തുന്നതിനായി മന്ത്രി ആദിത്യ താക്കറെ മുംബൈയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും മരുന്നുകളും ഓക്സിജനും ക്രമീകരിക്കാനും മുംബൈ കോർപ്പറേഷന്‍ ദ്രുതഗതിയിലുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും വാക്സിനേഷന്‍ നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലർത്തും. ഡിസംബർ 31 ന് നഗരത്തിലെ എല്ലാ പൊതു സ്ഥലങ്ങളും അടച്ചിടാന്‍ ഉത്തരവായിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആദിത്യ താക്കറെ വ്യക്തമാക്കി.
ചട്ടം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് അധികൃതർ ഫ്ലയിംഗ് സ്ക്വാഡുകളും സിസിടിവി ദൃശ്യങ്ങളും ഉപയോഗിക്കും. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാവും. "കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ പരിഭ്രാന്തരാകരുതെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. എന്നിരുന്നാലും, നാമെല്ലാവരും അതീവ ജാഗ്രത പാലിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും വേണം," മുംബൈയുടെ സബർബൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായ താക്കറെ പറഞ്ഞു.
" അടുത്ത 48 മണിക്കൂറിനുള്ളിൽ, നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചേർന്ന് 15 മുതൽ 18 വയസ്സുവരെയുള്ള എല്ലാവർക്കുമായി സംഘടിത വാക്സിനേഷൻ ഡ്രൈവ് ആസൂത്രണം ചെയ്യും," ആദിത്യ താക്കറെ ട്വീറ്റില്‍ വ്യക്തമാക്കി. കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് എടുക്കാൻ അർഹതയുള്ള ആരോഗ്യ പ്രവർത്തകർ, മുൻനിര ജീവനക്കാർ, മുതിർന്ന പൗരന്മാർ എന്നിവരുടെ പട്ടികയും അധികൃതർ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്, രണ്ടാമത്തെ കുത്തിവയ്പ്പ് കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷമാണ് മൂന്നാം ഡോസ് നല്‍കേണ്ടത്. - മന്ത്രി പറഞ്ഞു.
ആശുപത്രികളിലും കോവിഡ് കേന്ദ്രങ്ങളിലുമായി നിലവിൽ 54,000 കിടക്കകൾ മുംബൈ നഗരത്തിൽ മാത്രം ലഭ്യമാണെന്നും ആദിത്യ താക്കറെ പറഞ്ഞു. ഡിസംബർ 8 മുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ 188 ശതമാനം ഉയർന്നതോടെയാണ് നഗരത്തില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കാന്‍ തുടങ്ങിയത്. അതേസമയം, ഇന്ത്യയിൽ ഒമൈക്രോൺ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ കൊവിഡ് കേസുകളിൽ വൻ കുതിച്ച് ചാട്ടമുണ്ടാകുമെന്ന മുന്നറിയിപ്പും ഇന്നുണ്ടായിട്ടുണ്ട്. കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി വിദഗ്ദരുടേതാണ് മുന്നറിയിപ്പ്. അതേസമയം കേസുകൾ തീവ്രമാവുമെങ്കിലും ഈ ഘട്ടം താരതമ്യേന ചെറുതായിരിക്കുമെന്നും ആരോഗ്യ വിദഗ്ദർ പറയുന്നുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ സ്ഥിരീകരിച്ച ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഇവിടെ സ്കൂളുകളും ജിമ്മുകളും അടച്ചിട്ടുണ്ട് . ഒത്തുചേരലുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 10 മുതൽ അഞ്ച് വരെ നൈറ്റ് കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടകയും കേരളവും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസര്‍ഗോഡ് 53 , പാലക്കാട്, 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.