മോഡലിനെ ബലാത്സംഗം ചെയ്ത കേസിൽ ഡിഐജിക്ക് സസ്‌പെന്‍ഷന്‍?
മുംബൈ: മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ ആരോപണ വിധേയനായ ഡി ഐ ജിയെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന്. മുംബൈ സിവില്‍ റൈറ്റ്‌സ് വിഭാഗം ഡി ഐ ജി സുനില്‍ പരസ്‌കാര്‍ ഐ പി എസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തത്. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതായി ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മുംബൈ മലടിലെ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് പരസ്‌കാര്‍ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് മോഡലിന്റെ പരാതി. അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് മോഡലിനെ അറിയാമെന്ന് ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്. മോഡലും ഡി ഐ ജിയും മോഡലും തമ്മിലുള്ള ഇ മെയില്‍ സന്ദേശങ്ങളും അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. 2013 ഡിസംബറിലാണ് പരസ്‌കാര്‍ പീഡിപ്പിച്ചത് എന്നാണ് 25 കാരിയായ മോഡലിന്റെ പരാതി.
57 കാരനായ സുനില്‍ പരസ്‌കാറിന് മുംബൈ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഐ പി സി 376 (2), 376 സി, 354 ഡി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പരസ്‌കാറിനെതിരെ കേസെടുത്തിട്ടുള്ളത്. അഡീഷണല്‍ കമ്മീഷണറായിരിക്കേ 2012 ലാണ് പരസ്‌കാറെ താന്‍ ആദ്യമായി കണ്ടുമുട്ടുന്നതെന്നും മോഡല്‍ പറയുന്നു. അതേസമയം പരസ്‌കാറിനെതിരായ വാദങ്ങള്‍ കെട്ടിച്ചമച്ചതാണ് എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസില്‍ ഡി ഐ ജി സുനില്‍ പരസ്‌കാറിനെ പിന്തുണച്ച് ശിവസേന രംഗത്ത് വന്നിരുന്നു. ബലാത്സംഗത്തിന്റെ പേരില്‍ ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നത് ഇപ്പോള്‍ ഫാഷനാണ് എന്നാണ് സേന പറയുന്നത്. ഡി ഐ ജി തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് മോഡല്‍ പറഞ്ഞതായി ഇവരുടെ മുന്‍ അഭിഭാഷകനും വെളിപ്പെടുത്തിയിരുന്നു. ടി വി ഷോയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാത്രെ മോഡല്‍ ഈ ആരോപണം ഉന്നയിച്ചത്.