ഹരിദ്വാർ സ്ഥിതി ആശങ്കാജനകം; ഋഷിമാരോട് മടങ്ങാൻ ആവശ്യപ്പെട്ട് നിരഞ്ജനി അഘോരി വിഭാഗം
ദില്ലി: കുംഭമേളയിൽ പങ്കെടുത്തവർക്കിടയിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ ഋഷിമാരോട് മടങ്ങാൻ ആവശ്യപ്പെട്ട് നിരഞ്ജനി അഘോരി വിഭാഗം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുംഭമേളയിൽ പങ്കെടുത്ത 1,701 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഋഷിമാരോട് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് കേസുകൾ വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ കുംഭമേളയിൽ നിന്ന് മടങ്ങാൻ ഋഷിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഗംഗയിൽ സ്നാനം കഴിഞ്ഞ ശേഷം ശനിയാഴ്ചയോടെ മടങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്, നിരഞ്ജന് അഘോരി വിഭാഗം സെക്രട്ടറി രവീന്ദ്ര പുരി പറഞ്ഞു. കുംഭ മേളയിൽ പങ്കെടുക്കുന്നത് വെട്ടിക്കുറക്കണമെന്ന് മറ്റ് അഘോരി വിഭാഗങ്ങളോടും രവീന്ദ്ര ആവശ്യപ്പെട്ടു.
13 ലക്ഷത്തോളം അഘോരികളും ഋഷികളുമാണ് ഈ വിഭാഗത്തിനുള്ളത്. ഇതിനോടകം തന്നെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.അഘോര പരിഷത്തിന്റെ തലവൻ മഹന്ത് നരേന്ദ്ര ഗിരിയ്ക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ, തെഹ്രി ഗർവാൾ, ഡെറാഡൂൺ ജില്ലകളിലായി 670 ഹെക്ടർ പ്രദേശത്താണ് കുംഭമേള. ഏപ്രിൽ 12 മുതൽ 14 വരെെ നടന്ന ഷാഹി സ്നാനിൽ 48.51 ല്കഷം പേരാണ് പങ്കെടുത്തത്.
അതേസമയം ഉത്തരാഖണ്ഡിൽ ഇന്ന് 2.220 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഡെറാഡൂണിൽ മാത്രം 914 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഹരിദ്വാറിൽ 613 കേസുകളും. ഇതോടെ ഏപ്രിൽ 10 മുതൽ 15 വരെയുള്ള ദിവസങ്ങൾക്കിടയിൽ നഗരത്തിലെ കൊവിഡ് കേസുകൾ 2780 ആയി.