ഫ്രൈയിംഗ് പാൻ കൊണ്ട് അടിച്ച് അടിച്ച് കൊന്നു, ജോലി പോയതിന് പ്രതികാരക്കൊല, രണ്ട് പേർ പിടിയിൽ
ദില്ലി: രാജ്യതലസ്ഥാനത്തെ നടുക്കി പശ്ചിമ ദില്ലിയിലെ ഹരിനഗറിലെ പ്രതികാരക്കൊല. ദമ്പതികളും അവരുടെ വീട്ടുജോലിക്കാരിയുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തുണിക്കച്ചവടക്കാരനായ സമീര്‍ അഹൂജ, ഭാര്യ ഷാലു, ഇവരുടെ ജോലിക്കാരി സപ്‌ന എന്നിവരെയാണ് ഷാലുവിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ അടക്കമുളളവര്‍ ചേര്‍ന്ന് കൂട്ടക്കൊല ചെയ്തത് എന്ന് പോലീസ് പറയുന്നു.
സമീറിന്റെ രണ്ട് വയസ്സ് പ്രായമുളള മകള്‍ തൊട്ടടുത്ത മുറിയില്‍ പുതപ്പിനടിയില്‍ ഉറങ്ങിക്കിടന്നത് കൊണ്ട് കൊലപാതകികളുടെ കണ്ണില്‍പ്പെട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
ഇവര്‍ താമസിക്കുന്ന മൂന്ന് നിലക്കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍ ഷാലു ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തി വരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് ജോലിക്കാരെ ഷാലു പിരിച്ച് വിടുകയുണ്ടായി. രണ്ട് പേരും തമ്മിലുളള അടുപ്പവും തുടര്‍ന്ന് സ്ഥാപനത്തിന് ചേരാത്ത തരത്തില്‍ പെരുമാറുകയും ചെയ്തു എന്ന് ആരോപിച്ചാണ് ഇരുവരേയും ജോലിയില്‍ നിന്ന് ഒഴിവാക്കിയത്.
ഇവരുമായി സമീറും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പോലീസ് പറയുന്നു. ഇത്തരത്തില്‍ അപമാനിതനായതിനെ തുടര്‍ന്നാണ് പ്രതി കൂട്ടക്കൊല ആസൂത്രണം ചെയ്തത്. പെണ്‍സുഹൃത്തുമായും സച്ചിന്‍, സുജിത്ത് എന്നീ മറ്റ് രണ്ട് സുഹൃത്തുക്കളുമായും പ്രതി ഇക്കാര്യം ചര്‍ച്ച ചെയ്തു. കൊല നടത്താന്‍ സഹായിക്കാമെന്ന് സുഹൃത്തുക്കള്‍ വാക്ക് നല്‍കി. സഹായത്തിനായി രണ്ട് രണ്ട് പേരെ കൂടി ഇവര്‍ കൂടെ കൂട്ടിയെന്നും പോലീസ് പറയുന്നു.
രാത്രി 8 മണിയോടെ രണ്ട് ബൈക്കുകളിലായാണ് പ്രതികള്‍ ഷാലുവിന്റെ താമസസ്ഥലത്ത് എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ബ്യൂട്ടി പാര്‍ലറിന്റെ തറയിലായിരുന്നു ഷാലുവിന്റെയും സ്വപ്‌നയുടേയും മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇരുവരുടേയും കഴുത്ത് മുറിച്ച രീതിയിലായിരുന്നു. സമീറിന്റെ മൃതദേഹം മുകളിലത്തെ നിലയില്‍ കിടക്കയിലുമായിരുന്നു.
ഫ്രൈയിംഗ് പാന്‍ ഉപയോഗിച്ച് ഒന്നിലേറെ തവണ തലയ്ക്ക് അടിച്ചാണ് സമീറിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ആദ്യം പ്രതികള്‍ സമീറിനേയും അതിന് ശേഷം സ്വപ്‌നയേയും കൊലപ്പെടുത്തി. കൊലപാതകം സ്വപ്‌ന കണ്ടതോടെയാണ് അവരേയും കൊല ചെയ്തത്. പ്രധാന പ്രതിയെ സ്വപ്‌നയ്ക്ക് പരിചയമുണ്ടായിരുന്നു. ശേഷം പ്രതികള്‍ ഷാലുവിന്റെ ഐ ഫോണ്‍ 13, ലാപ് ടോപ്, പണം എന്നിവ തട്ടിയെടുത്ത് സ്ഥലത്ത് നിന്ന് കടന്ന് കളയുകയായിരുന്നു.
ഭർത്താവിന്റെ കാറുമായി 24 കാരനൊപ്പം പോയ യുവതി സ്റ്റേഷനിൽ ഹാജരായി; കാമുകനൊപ്പം വിട്ട് കോടതി
ഇവര്‍ കെട്ടിടത്തില്‍ നിന്ന് തിരക്കിട്ട് പോകുന്നത് ഒരു താമസക്കാരന്‍ കണ്ടിരുന്നു. മാത്രമല്ല ഇവര്‍ പോകുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികളുടെ കൂട്ടത്തിലെ 19കാരനായ സച്ചിന്‍, 21കാരനായ സുജിത്ത് എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇരുവരും ധ്വാരക സ്വദേശികളാണ്. മറ്റുളളവര്‍ക്കായുളള അന്വേഷണം തുടരുന്നു. പ്രധാനപ്രതിയുടെ പെണ്‍സുഹൃത്തും പോലീസ് നിരീക്ഷണത്തിലാണ്.